Monday, June 30, 2025

കാവ്യക്കുറുനരി



ഈ പാതിരാനേരത്തൊരു വനത്തിനരികില്‍--
ഘടികാരത്തിന്‍റെ വിജനതയ്ക്കും
എന്‍റെ വിരല്‍ ചലിക്കുന്ന ശൂന്യമായ  താളിനും പുറമേ--
ജീവനോടെയിരിക്കുന്നു മറ്റ് ചിലതെല്ലാം.


ജാലകക്കാഴ്ചകളില്‍ നക്ഷത്രങ്ങളില്ല.
ആഴത്തിലിരുളില്‍ വളരെയരികിലാ--
യെന്തോ ഒന്ന്
വിജനതയിലേയ്ക്ക് പ്രവേശിക്കുന്നു.


തണുപ്പില്‍, ഇരുണ്ട മഞ്ഞു പോലെ മൃദുവായ്
കമ്പുകളില്‍, ഇലകളില്‍ സ്പര്‍ശിക്കുന്നൊരു കുറുനരി.
ഇതാ, വീണ്ടുമിതാ, ഇതായിതാ
ചലിക്കുന്നു രണ്ട് കണ്ണുകള്‍.


മഞ്ഞില്‍ പതിയുന്ന കാല്‍പ്പാട്.
ജാഗ്രതയോടെ മരങ്ങള്‍ക്കിടയില്‍
മുടന്തുന്നൊരു നിഴല്‍
ഇഴഞ്ഞു നീങ്ങുന്നു മരക്കുറ്റിയോളം.


തുറസ്സായൊരിടത്ത് വ്യാപരിക്കും,
അഗാധമായൊരു ഹരിതനേത്രം.
ഉജ്വലമായ്, ഏകാഗ്രമായി
സ്വയം വിഹാരം തുടങ്ങുന്നു.


ഉടന്‍ വമിച്ചൊരു കുറുനരിതന്‍ രൂക്ഷഗന്ധം.
മനസ്സിന്‍ കവാടത്തിലേയ്ക്കവന്‍റെ ഗൂഢപ്രവേശം.
ജാലകക്കാഴ്ചയിനിയും നക്ഷത്രരഹിതം
തുടരുന്ന ഘടികാരചലനം
താളിലിപ്പോള്‍ രചന പൂര്‍ണ്ണം.


"Thought-Fox "Ted Hughes ©Maria Rose

No comments:

Post a Comment