Sunday, May 4, 2025

എന്‍റെ ബാങ്കിടപാടുകള്‍ (സ്റ്റീഫന്‍ ലീക്കോക്ക്)





സുപ്രസിദ്ധ കനേഡിയന്‍ ഹാസ്യ സാഹിത്യകാരന്‍ ആണ് സ്റ്റീഫന്‍ ലീക്കൊക്ക് . ഹ്യൂമറില്‍ ഒരു ലീക്കൊക്ക് ശൈലി തന്നെയുണ്ട്‌. നമ്മുടെ മലയാളത്തില്‍ വി .കെ .എന്‍ ശൈലി പോലെ. വി കെ എന്നിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ആയിരുന്നു ലീക്കൊക്ക്. അനുപമമായ വീ കെ എന്‍ ശൈലി രൂപപ്പെടുത്തുന്നതില്‍ ലീകൊക്ക് ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രസിദ്ധകഥയാണ്‌ MY FINANCIAL CAREER. ഞാന്‍ ഡിഗ്രി ഒന്നാം വര്‍ഷം പഠിച്ചതാണ് ഈ കഥ. ഞാന്‍ വിവര്‍ത്തനം ചെയ്ത ഫിനാന്‍ഷ്യല്‍ കരിയര്‍ ആണ് താഴെകൊടുക്കുന്നത്. വി കെ എന്‍ ഒരിക്കല്‍ ഈ കഥയെ പാരഡി ചെയ്ത് സര്‍ ചാത്തൂ ലീകൊക്ക് എന്നൊരു കഥ എഴുതിയത് ഓര്‍ക്കുന്നു.ഈ കഥയിലെ ആഖ്യാതാവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് മി. ബീനെ അവതരിപ്പിക്കുന്ന റൊവാന്‍ അറ്റ്‌കിന്‍സനെ ഓര്‍മ്മ വരും.


* * * * * * * * * * * * * * * *

 

ബാങ്കിനുള്ളിലെയ്ക്ക് കടക്കുമ്പോള്‍ എനിക്കൊരുള്‍ക്കിടിലമുണ്ടാകും . ബാങ്കിലെ ക്ലര്‍ക്കുമാര്‍, കമ്പിക്കൂട്ടിലെ കാഷ്യര്‍, അതിനുമപ്പുറം, കാശ് ...എല്ലാം എന്നെ കിടിലം കൊള്ളിക്കും.

ഒരു ബാങ്കിന്‍റെ പടി കടക്കുമ്പോള്‍, ബാങ്കിടപാട്‌ നടത്താനോരുങ്ങുമ്പോള്‍ ഞാനൊരു വിവരം കെട്ട മണ്ടൂസായി മാറും. എനിക്കിത് പണ്ടേ അറിയാമായിരുന്നു. പക്ഷെ ശമ്പളം കൂട്ടിയ സാഹചര്യത്തില്‍ ബാങ്കില്‍ തന്നെ ഇടാമെന്ന് തീരുമാനിക്കുകയായിരുന്നു .

അങ്ങനെ ഒരു ദുര്‍ദിനത്തില്‍ ഞാന്‍ ബാങ്കിലെത്തി. അകത്തു കയറിയ ഞാന്‍ വിരണ്ട മട്ടില്‍ ക്ലര്‍ക്കുമാരെ നോക്കി. അക്കൗണ്ട്‌ തുറക്കാന്‍ വരുന്നവന്‍ മാനേജരെ കാണണം എന്നൊരു മണ്ടന്‍ ധാരണ എങ്ങനെയോ എന്നില്‍ കടന്നു കൂടിയിരുന്നു. ഞാന്‍ അക്കൗണ്ടന്‍ഡ് എന്നെഴുതിയ മേശയ്ക്കടുത്തെയ്ക്ക് ചെന്നു. ഉയരം കൂടുതലുള്ള ഒരു ചെകുത്താന്‍മോറന്‍നായിരുന്നു അക്കൗണ്ടന്‍ഡ്.

അങ്ങേരെ കണ്ട മാത്രയില്‍ ഞാന്‍ വിരണ്ടു . ശ്മശാനാത്മകമായിരുന്നു എന്‍റെ ശബ്ദം . "മാനേജരെ ഒന്നു കാണാന്‍ പറ്റുമോ ?" കൂടെ ഗൌരവത്തില്‍ ഞാന്‍ കൂട്ടിച്ചേര്‍ത്തു , "തനിച്ച് "

എന്തിനാണ് "തനിച്ച്" എന്ന് പറഞ്ഞതെന്ന് എനിക്ക് തന്നെ അറിയാന്‍ പാടില്ല. "തീര്‍ച്ചയായും " എന്ന് പറഞ്ഞ് അക്കൗണ്ടന്‍ഡ് മാനേജരെ വിളിച്ചോണ്ടു വന്നു . ഗൌരവക്കാരനും ശാന്തനുമായ ഒരു മനുഷ്യനായിരുന്നു മാനേജര്‍ . എന്‍റെ അമ്പത്താറ് ഡോളര്‍ ഞാനൊരു പന്തുരൂപത്തില്‍ ചുരുട്ടി പോക്കറ്റിലിട്ടിരുന്നു.

"താങ്കളാണോ മാനേജര്‍?" എനിക്കതില്‍ ഒരു സംശയവുമില്ലായിരുന്നു .

"അതെ", പുള്ളി പറഞ്ഞു .

"എനിക്ക് താങ്കളെ ഒന്ന് കാണാന്‍ പറ്റുമോ , തനിച്ച് " തനിച്ച് എന്ന് പറയാന്‍ എനിക്കുദ്ദേശമില്ലായിരുന്നു , പക്ഷെ പറഞ്ഞു പോയി.

മാനേജര്‍ പേടിച്ച മട്ടില്‍ എന്നെ നോക്കി . എനിക്ക് ഭീകരമായ ഒരു രഹസ്യം പറയാനുണ്ടെന്ന് അദ്ദേഹം കരുതി.

"വരൂ" അദ്ദേഹം എന്നെ ഒരു സ്വകാര്യ മുറിയിലേക്ക് കൊണ്ടു പോയി വാതില്‍ പൂട്ടി .

"ഇവിടെ ആരും വരില്ല , ധൈര്യമായി പറഞ്ഞോളൂ " എനിക്കൊരു സീറ്റ് കിട്ടി . ഞങ്ങള്‍ ഇരുന്ന് പരസ്പരം നോക്കി . എന്‍റെ ശബ്ദം പുറത്തേയ്ക്ക് വന്നില്ല . " നിങ്ങള്‍ ഒരു ഡിറ്റക്ടീവ് ആണെന്ന് തോന്നുന്നു ? പിങ്കര്‍ടണില്‍ നിന്നാണോ?" മാനേജര്‍ ചോദിച്ചു .


എന്‍റെ നിഗൂഡമായ രീതികള്‍ കണ്ടിട്ടാവണം ഞാന്‍ ഡിറ്റക്ടീവ് ആണെന്ന് പുള്ളി കരുതിയത്‌ .


"ഞാന്‍ പിങ്കര്‍ടണില്‍ നിന്നല്ല " അത് കേട്ടാല്‍ മറ്റേതെങ്കിലും ഏജന്‍സിയില്‍ നിന്നാണ് ഞാന്‍ വന്നതെന്ന് തോന്നുമായിരുന്നു .

"സത്യം പറയട്ടെ " ഞാന്‍ പറഞ്ഞു (ആരോ നുണ പറയാന്‍ പ്രേരിപ്പിച്ച മട്ടില്‍) ഞാനൊരു ഡിറ്റക്ടീവേയല്ല . ഞാനൊരു അക്കൗണ്ട്‌ തുറക്കാന്‍ വന്നതാണ്. എന്‍റെ പണം മുഴുവന്‍ ഈ ബാങ്കില്‍ നിക്ഷേപിക്കാനാണെന്‍റെ തീരുമാനം."


മാനേജര്‍ക്ക് ആശ്വാസമായെന്നു തോന്നുന്നു .പക്ഷെ ഗൗരവം വിട്ടില്ല . ഞാനൊരു കോടീശ്വരനോ മറ്റോ ആണെന്ന് പുള്ളി കരുതിയെന്ന് തോന്നി .

"ഒരു വല്യ തുകയാണെന്നു ഞാന്‍ കരുതുന്നു " അദ്ദേഹം പറഞ്ഞു . "സാമാന്യം വലുത് " ഞാന്‍ മന്ത്രിച്ചു "ഇപ്പോള്‍ അമ്പത്താറു ഡോളറും പിന്നെ എല്ലാ മാസവും അമ്പത് ഡോളറും "


കേട്ട മാത്രയില്‍ ദുഷ്ടന്‍ മാനേജര്‍ എണീറ്റ്‌ പോയി വാതില്‍ തുറന്നു . എന്നിട്ട് അക്കൗണ്ടന്‍ഡിനെ വിളിച്ചു, ഒട്ടും ദയയില്ലാത്ത വിധം ഉച്ചത്തില്‍.


"എടേ... മോണ്ട്ഗോമറീ , ദാ , ഇദ്ദേഹം ഒരു അക്കൗണ്ട്‌ തുറക്കാന്‍ വന്നതാണ് . വേണ്ടതെന്താണെന്നു വച്ചാല്‍ ചെയ്ത് കൊട് .

"എന്നാല്‍ ആട്ടെ , നമസ്കാരം " എന്നോട്.

ഞാന്‍ എണീറ്റു . മുറിയുടെ സൈഡിലായി ഒരു വലിയ ഇരുമ്പു വാതില്‍ തുറന്നു കിടന്നു . "നമസ്കാരം" എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ വെപ്രാളത്തില്‍ ആ വാതിലിനുള്ളിലൂടെ സേഫിനകത്തേയ്ക്ക് കയറി .

"ഹേ ..അതല്ല ..ഇതാണ് വഴി".മാനേജന്‍ ക്രൂരമായി പറഞ്ഞു .

ഞാന്‍ കമ്പിക്കൂട്ടിലെ ക്ലെര്‍ക്കിന്‍റെ യടുത്തു ചെന്ന് പോക്കറ്റില്‍ പന്ത് രൂപത്തില്‍ ചുരുട്ടിപ്പിടിച്ചിരുന്ന പണം ഒരു മാജിക് കാണിക്കുമ്പോലെ അകത്തേയ്ക്കിട്ടു കൊടുത്തു . എന്‍റെ മുഖം പ്രേതം പോലെ വിളറിയിരുന്നു . "ദാ -ഞാന്‍പറഞ്ഞു- നിക്ഷേപിച്ചോ - വളരെ വേദനാജനകമായ ഒരു കാര്യം പറയുന്നത് പോലെ.


അങ്ങേര്‍ ആ പണം എടുത്തു മറ്റൊരു ക്ലെര്‍ക്കിനു കൈമാറി . അയാള്‍ ആ തുക ഒരു സ്ലിപ്പില്‍ എഴുതിപ്പിക്കുകയും ഒരു ബുക്കില്‍ എന്നെക്കൊണ്ട് ഒപ്പിടീ ക്കുകയും ചെയ്തു . എന്താണ് സംഗതി എന്നൊന്നും എനിക്ക് പിടി കിട്ടിയില്ല . ബാങ്ക് എന്‍റെ കണ്ണിനു മുന്നില്‍ വട്ടം തിരിയുന്നത് പോലെ എനിക്ക് തോന്നി .


" നിക്ഷേപിച്ചോ ?-ഗുഹയില്‍ നിന്ന് പുറപ്പെടും പോലെയുള്ള ശബ്ദത്തില്‍, വിറച്ചു കൊണ്ട് ഞാന്‍ ചോദിച്ചു

" നിക്ഷേപിച്ചു " അക്കൗണ്ടന്‍ഡ് പറഞ്ഞു .


"എങ്കില്‍ എനിക്കൊരു ചെക്ക് വേണം " തല്കാലത്തെ ആവശ്യങ്ങള്‍ക്ക് വേണ്ടി ആറ് ഡോളര്‍ പിന്‍വലിക്കാനായിരുന്നു എന്‍റെ പരിപാടി .

ആരോ എനിക്കൊരു ചെക്ക് ബുക്ക് നീട്ടി . മറ്റാരോ എങ്ങനെയാണ് അതില്‍ എഴുതേണ്ടതെന്ന് വിവരിച്ചു . വിവരമില്ലാത്ത ഒരു കോടീശ്വരനാണ് ഞാനെന്നു ബാങ്കുകാര്‍ കരുതിയെന്ന് തോന്നുന്നു. ഞാന്‍ ചെക്കില്‍ എന്തോ എഴുതി ക്ലെര്‍ക്കിനു നേരെ നീട്ടി .

അങ്ങേര്‍ അത് മേടിച്ചു നോക്കി . " എന്ത് ! നിങ്ങള്‍ ഇട്ട പണം മുഴുവന്‍ പിന്‍വലിക്കുകയാണോ?" അയാള്‍ അമ്പരപ്പോടെ എന്നോട് ചോദിച്ചു .

നാശം പിടിക്കാന്‍ ആറിനു പകരം ഞാന്‍ അമ്പത്താറെന്നാണ് എഴുതിയതെന്ന് അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌ .

ഇനി അതൊന്നും വിശദീകരിക്കാന്‍ പറ്റില്ലെന്നും, അത് അസാധ്യമാണെന്ന് എനിക്ക് തോന്നി . ക്ലെര്‍ക്കുമാരെല്ലാം അത്ഭുതത്തില്‍ എഴുത്ത് നിര്‍ത്തി എന്നെ നോക്കി. അത് കൊണ്ട് ഞാന്‍ ഇങ്ങനെ പറഞ്ഞു :


"അതെ . മുഴുവന്‍ തുകയും ഞാന്‍ പിന്‍വലിക്കുകയാണ്‌ .


"ഇപ്പോള്‍ നിക്ഷേപിച്ച തുക മുഴുവന്‍ പിന്‍ വലിക്കുകയാണെന്നാണോ നിങ്ങള്‍ ഉദ്ദേശിച്ചത് ?


"അതെ. മുഴുവനും . ഓരോ ചില്ലിയും ."


"അപ്പം ഡെപ്പോസിറ്റ് ചെയ്യുന്നില്ലെന്നാണോ?-അന്തം വിട്ട ക്ലെര്‍ക്ക്‌ ചോദിച്ചു .


"അതെ. ചെയ്യുന്നില്ല "


ബാങ്കിലെ ജീവനക്കാരുടെ പെരുമാറ്റം ഇഷ്ടപ്പെടാതെ ഞാന്‍ പിണങ്ങിയതാണ് എന്ന്  അവര്‍ കരുതിക്കോട്ടെ എന്ന് ഞാന്‍ വിചാരിച്ചു . ഞാന്‍ ക്ഷിപ്രകോപിയായ ഒരു മനുഷ്യന്‍റെ ഭാവം പൂണ്ടു .

ക്ലെര്‍ക്ക് എനിക്ക് പണം തരാനോരുങ്ങി . "എങ്ങനെയാണ് പണം വേണ്ടത് ?

"എന്തോന്ന് ?"

"അല്ല ..പണം എങ്ങനെയാണ് വേണ്ടതെന്ന്‍ ചോദിക്കുവായിരുന്നു "

"ഓ ...അമ്പതായിട്ട് ..." അങ്ങേര്‍ ഒരമ്പതിന്‍റെ നോട്ട് തന്നു .

"ആറ് എങ്ങനെ വേണം ?"

"ആറായിട്ട്.." ഞാന്‍ പറഞ്ഞു .


അങ്ങേര്‍ അതെനിക്ക് തന്നതും ഞാന്‍ ഒരൊറ്റ ഓട്ടം വച്ചു കൊടുത്തു .


ബാങ്കിന്‍റെ വാതില്‍ കടന്നപ്പോള്‍ എനിക്ക് പിന്നില്‍ അട്ടഹാസം പോലെ പൊട്ടിച്ചിരി ഉയരുന്നത് ഞാന്‍ കേട്ടു . ബാങ്ക് തകരുകയാണെന്നാണ് ഞാന്‍ കരുതിയത് .


അതിന് ശേഷം ഞാന്‍ ബാങ്കില്‍ പോയിട്ടേയില്ല . ഞാനിപ്പം കാശ് എന്‍റെ കോണകത്തിന്‍റെ പോക്കറ്റിലാണ് സൂക്ഷിക്കുന്നത് . സമ്പാദ്യം എന്‍റെ ഷൂസിന്‍റെ സോക്സിനുള്ളിലും .


No comments:

Post a Comment