Thursday, August 28, 2025

മസുമോട്ടോയുടെ ക്രൈം ഫിക്ഷന്‍



ഡിറ്റക്ടീവ് നോവലുകളുടെ മികച്ച മാതൃകകള്‍ എഴുതിയ ഒരാളാണ് ജാപ്പനീസ് എഴുത്തുകാരനായ സെയ്ച്ചോ മത്സുമോട്ടോ. ജപ്പാനില്‍ കുറ്റാന്വേഷണസാഹിത്യത്തിന് ജനപ്രീതി നേടിക്കൊടുത്തത് മത്സുമോട്ടോയുടെ രചനകളാണ് എന്ന് പറയപ്പെടുന്നു. ഇപ്പോള്‍ ഇവിടെയും പോപ്പുലര്‍ ആയ ഹിഗാഷിനോയെ സ്വാധീനിച്ച രണ്ട് ഡിറ്റക്ടീവ് നോവലിസ്റ്റുകളില്‍ ഒരാള്‍ മത്സുമോട്ടോ ആണ്. ഞാന്‍ ഈയിടെ വായിച്ച നോവലാണ് അദ്ദേഹത്തിന്‍റെ പ്രശസ്തമായ Castle of Sand (1961). മുപ്പതോളം ഡിറ്റക്ടീവ്/ത്രില്ലറുകള്‍ എഴുതിയിട്ടുണ്ടെങ്കിലും വെറും നാലെണ്ണം മാത്രമേ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളൂ. (അദ്ദേഹത്തിന്‍റെ A Quiet Place എന്ന നോവലിനെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് കുറച്ച് കാലം മുന്‍പ് പോസ്റ്റ്‌ ചെയ്തിരുന്നു) Inspector Imanishi Investigates എന്ന പേരിലാണ് ഈ നോവല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.


അദ്ദേഹത്തിന്‍റെ കുറ്റാന്വേഷകന്‍റെ പേരാണ് ഇന്‍സ്പെക്ടര്‍ എയ്റ്റാരോ ഇമാനിഷി. പൊതുവേ കുറ്റാന്വേഷണനോവലുകളുടെ വന്‍ ജനപ്രീതിയ്ക്ക് ഒരു കാരണം എഴുത്തുകാരന്‍ കുറ്റാന്വേഷകന് കൊടുക്കുന്ന സവിശേഷമായ വ്യക്തിത്വമാണ്. കേസൊന്നും അന്വേഷിച്ചില്ലെങ്കില്‍ പോലും വായനക്കാര്‍ക്ക് ഹോംസിന്‍റെ ജീവിതശൈലി, സ്വഭാവരീതികള്‍, അഭിരുചികള്‍, നിരീക്ഷണങ്ങള്‍ ഇവയൊക്കെ അറിയാനും കേള്‍ക്കാനും ഇഷ്ടമാണ്. കൊമ്പന്‍മീശയും മുട്ട പോലെ തലയുമുള്ള മൃദുഭാഷിയായ പൊയ്റോയെയും ആളുകള്‍ അങ്ങനെ ഇഷ്ടപ്പെട്ടതാണ്. ആളുകൾക്ക് ആരാധന തോന്നിപ്പിക്കുന്ന വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതില്‍ എഴുത്തുകാരന് പാത്രസൃഷ്ടിയില്‍ നല്ല മികവ് വേണം. നല്ല പ്ലോട്ട് ഉണ്ടെങ്കിലും അത്ര ആകര്‍ഷകമല്ലാത്ത ഡിറ്റക്ടീവുകള്‍ വന്ന് പോയിട്ടുള്ള നോവലുകള്‍ ഉണ്ടായിട്ടുണ്ട്. നല്ല പ്ലോട്ടിംഗും മികച്ച പാത്രസൃഷ്ടി കൊണ്ടും ശ്രദ്ധേയമാണ് മത്സുമോട്ടോയുടെ Inspector Imanishi Investigates.

ടോക്കിയോയിലെ കമാറ്റ റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഒരു പുലര്‍ച്ചെ പുറപ്പെടാനൊരുങ്ങുന്ന ട്രെയിനിന്‍റെ കീഴില്‍ കൊല ചെയ്യപ്പെട്ട ഒരു വൃദ്ധന്‍റെ ജഡം കണ്ടെത്തുന്നത്. മുഖം നശിപ്പിക്കപ്പെട്ടതിനാല്‍ പോലീസിന് ഇരയെ തിരിച്ചറിയാന്‍ തന്നെ കാലതാമസമെടുക്കുന്നു. അന്വേഷണസംഘത്തില്‍ പെട്ട ഓഫീസറാണ് ഇന്‍സ്പെക്ടര്‍ ഇമാനിഷി. തെളിവുകളുടെ അഭാവത്തില്‍ ഒരു വേള പോലീസ് അന്വേഷണം മതിയാക്കുന്നുവെങ്കിലും ഇമാനിഷി അനൌദ്യോഗികമായി അന്വേഷണം തുടരുന്നു. മുകളില്‍ പറഞ്ഞത് പോലെ, ഇമാനിഷിയുടെ വ്യക്തിത്വം തന്നെയാണ് നോവലിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളില്‍ ഒന്ന്.
ഒരു പോലീസ് ക്വാര്‍ട്ടേഴ്സില്‍ ഭാര്യ യോഷികോയും മകനുമൊത്താണ് ഇമാനിഷിയുടെ താമസം. അന്വേഷണത്തില്‍ ഏറിയ പങ്കും ഇമാനിഷി ഒറ്റയ്ക്കാണ്. കാഴ്ചകളും അനുമാനങ്ങളും ഇമാനിഷിയുടെ ഉള്ളില്‍ തന്നെയാണ്. തേഡ് പേഴ്സനിലാണ് മത്സുമോട്ടോയുടെ എഴുത്ത്. എങ്കിലും ഇടയ്ക്ക് വാട്സനെപ്പോലെ ഇമാനിഷിയോട് ആരാധനയുള്ള ഒരു യുവാവായ യോഷിമുറ എന്ന ഓഫിസര്‍ അന്വേഷണയാത്രകളില്‍ അദ്ദേഹത്തെ അനുഗമിക്കാറുണ്ട്. പരസ്പരബഹുമാനമുള്ള സൌഹൃദമാണ് അവരുടേത്. അന്വേഷണത്തിനിടയില്‍ ട്രെയിന്‍ യാത്രയ്ക്കിടയിലും കടലോരത്തും ഒരു ബിയര്‍ കഴിച്ചോരു സിഗരറ്റ് പുകച്ച് അവര്‍ കേസിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇമാനിഷിയ്ക്ക് ഹൈക്കു കവിതകളിലും ബോണ്‍സായ് വളര്‍ത്തുന്നതിലും താല്‍പര്യമുണ്ട്. (പി ഡി ജെയിംസിന്‍റെ ആഡം ഡാല്‍ഗ്ലീഷ് എന്ന കുറ്റാന്വേഷകനും കവിയാണ്) കൊറോമോ നദിയോരത്തുള്ള ഒരു ഗ്രാമത്തില്‍ അന്വേഷണാര്‍ത്ഥം പോയി മടങ്ങുമ്പോള്‍ ഇമാനിഷി തന്‍റെ നോട്ടുപുസ്തകത്തില്‍ എഴുതിയൊരു ഹൈക്കു സ്നേഹിതനെ കാണിച്ചു:

ഒരുച്ചമയക്കത്തിന് ശേഷം
പുല്‍പ്പരപ്പുണരുന്നു
കൊറോമോ നദിയോരത്ത്

ട്രെയിനില്‍ വച്ച് ഊണ് പൊതി വാങ്ങുമ്പോള്‍ ഇമാനിഷി പറയുന്നു: "നിങ്ങള്‍ക്കറിയുമോ, യോഷിമുറ, ഓരോ തവണയും ഈ ഊണ് പൊതി വാങ്ങുമ്പോള്‍ ഞാനെന്‍റെ കുട്ടിക്കാലം ഓര്‍ക്കുന്നു. ഇത് പോലൊന്ന് അന്നെന്‍റെ സ്വപ്നമായിരുന്നെന്ന്...

അന്വേഷണം ഇമാനിഷിയെ ജപ്പാന്‍റെ നാട്ടിന്‍പുറങ്ങളിലേയ്ക്കും വര്‍ഷങ്ങള്‍ക്ക് പിന്നിലേയ്ക്കുള്ള ജീവിതങ്ങളിലേയ്ക്കും നയിക്കുന്നു. ചില കാലങ്ങളില്‍ മനുഷ്യര്‍ ചെയ്യുന്ന, പ്രവര്‍ത്തികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ മരണത്തിന് കാരണമാകുന്നത് എങ്ങനെയെന്ന് നമ്മള്‍ കാണുന്നു. മനുഷ്യപ്രകൃതിയുടെ അപ്രതീക്ഷിതത്വം നമ്മളെ അത്ഭുതപ്പെടുത്തുന്നു. വെറും Read & Throw സ്റ്റഫ് അല്ല കുറ്റാന്വേഷണകഥകള്‍ എന്ന് ഈ മാധ്യമം വിദഗ്ധമായി കൈകാര്യം ചെയ്തവര്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. ഈ മാധ്യമത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് തേടിപ്പോകാവുന്ന രചനകളാണ് മത്സുമോട്ടോയുടേത്. എഴുത്തും സമീപനവുമാണ് രചനകളെ Read & Throw ആക്കുന്നതും ക്ലാസിക് ആക്കുന്നതും.

========================================================



ജാപ്പനീസ് കുറ്റാന്വേഷണ സാഹിത്യത്തിലെ പ്രമുഖരില്‍ ഒരാളാണ് സെയ്ച്ചോ മത്സുമോട്ടോ എന്ന എഴുത്തുകാരന്‍. ഇപ്പോള്‍ കേരളത്തില്‍ ഉള്‍പ്പടെ അത്യാവശ്യം വായിക്കപ്പെടുന്ന കീഗോ ഹിഗാഷിനോയെ സ്വാധീനിച്ച രണ്ട് എഴുത്തുകാരില്‍ ഒരാളായിരുന്നു മത്സുമോട്ടോ. അദ്ദേഹത്തിന്‍റെ കുറ്റാന്വേഷണകഥകള്‍ വെറും മിസ്റ്ററിക്കഥകള്‍ എന്നതിലപ്പുറം ജാപ്പനീസ് സമൂഹത്തിന്‍റെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു. രണ്ട് വഴികളിലൂടെയാണ് ഞാന്‍ മത്സുമോട്ടോയില്‍ എത്തിച്ചേര്‍ന്നത്. ഒന്ന് ഹിഗാഷിനോയെ രൂപപ്പെടുത്തിയ എഴുത്തുകാരിലൊരാള്‍ എന്ന നിലയില്‍. രണ്ട് അദ്ദേഹം "ജപ്പാനിലെ സിമനണ്‍" എന്ന് വിളിക്കപ്പെടുന്നു. ഹിഗാഷിനോയെയും സിമനണെയും വായിച്ചിട്ടുള്ള ആരെയും ഈ ഇന്‍ഫര്‍മേഷന്‍ പ്രലോഭിപ്പിക്കാതിരിക്കില്ല.
 
ഞാന്‍ വായിച്ച " The Quiet Place" എന്ന മത്സുമോട്ടോയുടെ നോവല്‍ പരിചയപ്പെടുത്താന്‍ എനിക്ക് സന്തോഷമുണ്ട്. Genre-Wise വിലയിരുത്തിയാല്‍ നോവല്‍ ഒരേ സമയം ഒരു അന്വേഷണകഥയും ഒരു ത്രില്ലറുമാണ്. ആദ്യപാതിയില്‍ ഡിറ്റക്ടീവ് ഫിക്ഷന്‍റെയും രണ്ടാം പകുതിയില്‍ ഒരു ക്രൈമിന്‍റെ പേരില്‍ പിന്തുടരപ്പെടുന്ന വ്യക്തിയുടെ കഥ പറയുന്ന ത്രില്ലറിന്‍റെ ഘടനയുമാണ്‌ നോവല്‍ പിന്തുടരുന്നത്. ഇവ രണ്ടും ഒന്നിച്ച് വരുന്നത് അപൂര്‍വമാണ്.
 
ജാപ്പനീസ് സര്‍ക്കാരിന്‍റെ അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് അസായ്. ഒരു ഔദ്യോഗിക യാത്രയിലായിരുന്ന സമയത്താണ് അദ്ദേഹത്തിന്‍റെ ഭാര്യ എയ്ക്കോ ഹൃദയാഘാതം വന്ന് മരണപ്പെട്ട വിവരം ലഭിക്കുന്നത്. ഒറ്റയ്ക്ക് നഗരത്തിലൂടെ നടക്കുമ്പോള്‍ അവര്‍ക്ക് ഹൃദയാഘാതമുണ്ടാവുകയും റോഡ്‌ സൈഡിലുള്ള ഒരു കോസ്മെറ്റിക് ഷോപ്പിലേയ്ക്ക് അവര്‍ ചെന്ന് കയറുകയുമായിരുന്നു. അവിടെ അവര്‍ കുഴഞ്ഞു വീണു. കടയുടമ ഡോക്ടറെ വിളിച്ചുവെങ്കിലും അയാള്‍ എത്തിയപ്പോഴേയ്ക്കും അവര്‍ മരിച്ചിരുന്നു. ശവസംസ്കാരം കഴിഞ്ഞ് അസായ് കടയുടമയെ കണ്ട് നന്ദി അറിയിക്കാന്‍ പുറപ്പെടുന്നതോടെ അദ്ദേഹത്തിന്‍റെ മനസ്സില്‍ സംശയങ്ങള്‍ ഉരുണ്ടുകൂടുകയാണ്.

 
വളരെ ഉള്‍വലിഞ്ഞ പ്രാകൃതക്കാരിയായ, ആഴ്ചയില്‍ രണ്ട് ദിവസം മാത്രം ഹൈക്കുകവിതാക്കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ പുറത്ത് പോകാറുള്ള നിര്‍"വികാര"യായ തന്‍റെ ഭാര്യ എയ്ക്കോ ടോക്കിയോ നഗരത്തിന്‍റെ "അത്ര ശരിയല്ലാത്ത" ഒരു ഭാഗത്ത് എന്തിന് പോയതായിരുന്നു?? അസായ് ഒരു അനൌദ്യോഗിക രഹസ്യാന്വേഷണം ആരംഭിക്കുന്നു...


A Quiet Place മത്സുമോട്ടോയുടെ ഏറ്റവും മികച്ച രചനയൊന്നുമല്ല . Points and Lines, Inspector Imanishi Investigates എന്നിവയാണ് അദ്ദേഹത്തിന്‍റെ കൂടുതല്‍ പ്രസിദ്ധമായ രചനകള്‍. ഹിഗാഷിനൊയും സിമനനുമായുള്ള താരതമ്യം യാദൃശ്ചികമല്ല. കുറ്റാന്വേഷണത്തിന്‍റെ ഉദ്വേഗത്തിനപ്പുറം സാമൂഹികപരവും മനശാസ്ത്രപരമായ ഒരു പ്രേരണയും അദ്ദേഹത്തിന്‍റെ എഴുത്തില്‍ കാണാം. അതിവേഗത്തിലോ മന്ദഗതിയിലോ അല്ല ആഖ്യാനം. അത്ര ചടുലമല്ലാത്ത ഒരു ഉദ്വേഗം പക്ഷെ ആദ്യാവസാനം നിലനിര്‍ത്തിയിട്ടുണ്ട്. ഈ Genre ല്‍ എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും നിര്‍ദേശിക്കുന്നു.

==================================================


സെയ്ച്ചോ മസുമോട്ടോയുടെ രണ്ട് ക്രൈം നോവലുകളെക്കുറിച്ച് മുന്‍പ് ഞാന്‍ എഴുതിയിട്ടുണ്ട്. A Quiet Place, Inspector Imanishi Investigates എന്നീ നോവലുകളാണവ. രണ്ടും വളരെ സവിശേഷമായി തോന്നിയിട്ടുണ്ട്. ആദ്യം പറഞ്ഞ നോവല്‍ പോലെ വളരെ കുറച്ച് മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ. അത് Who Done It ന്റെയും Thriller ന്റെയും കൃത്യമായ blend ആണ്. കുറ്റാന്വേഷകന്‍ ക്രൈം സോള്‍വ് ചെയ്യാന്‍ ശ്രമിക്കുന്നതാണ് Who-done-it എങ്കില്‍ ഒരു പ്രശ്നത്തില്‍ ട്രാപ്പ് ചെയ്യപ്പെടുന്ന കേന്ദ്രകഥാപാത്രം അതില്‍ നിന്ന് പുറത്തിറങ്ങാനും പരിഹരിക്കാനും നടത്തുന്ന സാഹസികതകളാണ് Thriller. (നമ്മുടെ ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി എല്ലാ സിനിമയെയും ത്രില്ലര്‍ എന്ന് വിളിക്കുന്ന അര്‍ത്ഥത്തിലല്ല)


ഈ വര്‍ഷം പെന്‍ഗ്വിന്‍ പുറത്തിറക്കിയ ഒരു മസുമോട്ടോ നോവലാണ്‌ Suspicion. 98 പേജ് മാത്രമുള്ള ഒരു ലഘുനോവല്‍. ഈ നോവലും ഒരു Pre-Existing ഘടനയെ പിന്തുടരുന്നതിന് പകരം എഴുത്തുകാരന്‍ സ്വയം ഒരു ഘടന രൂപീകരിക്കുകയാണ്. (സത്യത്തില്‍ ഓരോ Subgenre ഉം രൂപപ്പെടുന്നത് ഇങ്ങനെ ഒരു Pioneer എഴുത്തുകാരന്‍ ഒരു ഘടന അവതരിപ്പിക്കുമ്പോഴാണ്. വിവിധ എഴുത്തുകാര്‍ അത് പിന്തുടരുമ്പോള്‍ Sub-genre രൂപം കൊള്ളുന്നു. Man on the Run ത്രില്ലറിന് ഒരു ഘടന നല്‍കുന്നത് John Buchan ആണ്. ഹിച്ച്കോക്ക് അത് Perfect ചെയ്തു.)


Suspicion നും ഒരു ക്രൈം നോവല്‍ തന്നെ. ഒരു ജേര്‍ണലിസ്റ്റിന്റെ വീക്ഷണത്തിലൂടെയാണ് കഥയിലേയ്ക്ക് നമ്മള്‍ എത്തുന്നത്. ഫസ്റ്റ് പേഴ്സന്‍ ആഖ്യാനമല്ല. പ്രമാദമായ ഒരു അപകടമരണത്തെക്കുറിച്ചാണ് കേസ്. മധ്യവയസുപിന്നിട്ട ഒരു ധനികനും അടുത്ത കാലത്ത് അയാള്‍ വിവാഹം ചെയ്ത യുവതിയായ ഭാര്യ ഒനിസുക്കയും ഒരു കാര്‍ അപകടത്തില്‍ പെട്ടു. ഒരു കൊക്കയില്‍ നിന്ന് കടലിലേയ്ക്ക് മറിഞ്ഞ കാറിനുള്ളില്‍ നിന്ന് ഭാര്യ നീന്തി രക്ഷപെട്ടു. ഭര്‍ത്താവ് മുങ്ങി മരിച്ചു. ഈ സാഹചര്യത്തില്‍ മീഡിയയും അത് വഴി ജനവും രക്ഷപെട്ട ഭാര്യയെ ഓഡിറ്റ് ചെയ്യുകയാണ്. അവരാകട്ടെ, അത്ര കണ്ട് മെനയുള്ള ഒരു ഭൂതകാലം ഉള്ളവരല്ല. ഒരു ബാറില്‍ ബെയറര്‍ ആയിരുന്ന അവരുടെ സൌന്ദര്യത്തില്‍ മയങ്ങിയാണ് അയാള്‍ അവരെ വിവാഹം ചെയ്തത്. അത് വഴി കുടുംബത്തിലുള്ള എല്ലാവരെയും ശത്രുക്കളുമാക്കി. അയാളുടെ ഭാരിച്ച സ്വത്തുക്കളില്‍ കണ്ണ് വച്ചായിരുന്നു ഒനിസുക്ക പിന്നാലെ കൂടിയത് എന്ന് സംസാരമുണ്ടായി. പോരെങ്കില്‍ ജാപ്പനീസ് അധോലോകവുമായി-- Yakusa യുമായി അവര്‍ക്ക് ബന്ധമുണ്ട് എന്നും പുറത്തറിഞ്ഞിട്ടുണ്ട്. ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌ എന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കാറപകടത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെടുന്നതും അവര്‍ രക്ഷപെടുന്നതും.

 
ഇവരെ ഇങ്ങനെ ഒരു ഭീകരകഥാപാത്രമായി അവതരിപ്പിക്കുന്നതില്‍ ഈ ജേര്‍ണലിസ്റ്റിന് വലിയ പങ്കുണ്ട്. പക്ഷെ അയാള്‍ ഇപ്പോള്‍ ഭയത്തിലാണ്. പേര് കേട്ട രണ്ട് വക്കീലന്‍മാരാണ് അവരുടെ വക്കാലത്ത് ഏറ്റിരിക്കുന്നത്. ഇനി അവര്‍ ശിക്ഷിക്കപ്പെടാതെ പുറത്തിറങ്ങുമോ എന്നതാണ് ജേര്‍ണലിസ്റ്റിന്റെ പേടി. യാക്കുസയുമായി ബന്ധമുള്ളയാള്‍ എന്ന നിലയില്‍ അവര്‍ പുറത്തിറങ്ങിയാല്‍ തന്നെയും കുടുംബത്തെയും തീര്‍ത്ത്‌ കളയുമോ എന്നയാള്‍ ഭയപ്പെടുന്നു. ഇത് കഥാപരിസരമാണ് എങ്കിലും ആഖ്യാനം ക്രമീകരിച്ചിരിക്കുന്ന വിധമാണ് ശ്രദ്ധേയം. വെറും പത്ത് അദ്ധ്യായങ്ങള്‍.
രണ്ട് പ്രമുഖഅഭിഭാഷകന്മാര്‍ കേസ് ഏറ്റെടുക്കുമോ എന്ന മീഡിയയുടെ ഉദ്വേഗത്തിനിടയാണ് ഈ കേസും പരിസരവും അവതരിപ്പിക്കപ്പെടുന്നത്. ഇതിന് അഞ്ച് അദ്ധ്യായങ്ങള്‍ എടുക്കുന്നു. ആരും വക്കാലത്ത് എടുക്കാനില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ വച്ച് കൊടുക്കുന്ന ഒരു വക്കീല്‍ രംഗപ്രവേശം ചെയ്യുന്നു. സര്‍ക്കാര്‍ വക്കീലിനെ ആരും കാര്യമായി പരിഗണിക്കാറില്ലല്ലോ. എങ്കിലും അയാള്‍ എന്ത് പറയുന്നു എന്നറിയാന്‍ പേടിക്കാരനായ ജേര്‍ണലിസ്റ്റ് അയാളെ കാണാന്‍ പോകുന്നു. അത്ര കണ്ട് കേസുകള്‍ ഒന്നുമില്ലാത്ത, സിവില്‍ കേസുകള്‍ കൈകാര്യം ചെയ്ത് കഴിഞ്ഞു പോകുന്ന ഒരാള്‍. അഡ്വക്കേറ്റ് സഹാറ. അയാള്‍ക്ക് വാദിക്കാനും കേസ് തെളിയിക്കാനും വെറും നാല് അദ്ധ്യായം മാത്രം. അവിടെയും Conventional കേസ് അന്വേഷണമില്ല. ചര്‍ച്ചകള്‍, വാദങ്ങള്‍ പ്രതിവാദങ്ങള്‍ മാത്രം. Accused ഒരിക്കല്‍ പോലും സീനില്‍ വരുന്നില്ല. സര്‍ക്കാര്‍ വക്കീല്‍ താന്‍ വിചാരിച്ച പോലെയല്ല എന്ന് ജേര്‍ണലിസ്റ്റ് മനസ്സിലാക്കുന്നു. ഇതാണ് നോവല്‍.

 
മീഡിയ ഇടപെടല്‍ എങ്ങനെയാണ് ഒരു കേസിനെ manipulate ചെയ്യുന്നത്? സമൂഹം എങ്ങനെയാണ് അവരുടെ പ്രയോറിറ്റികള്‍ വച്ച് പ്രതിയെ കണ്ട് പിടിക്കുന്നത്, അതെങ്ങനെ സാക്ഷികളുടെ മൊഴികളെ സ്വാധീനിക്കുന്ന എന്നിങ്ങനെ പ്രധാനപ്പെട്ട ചില വിഷയങ്ങള്‍ നോവലില്‍ കടന്ന് വരുന്നു. 1980 കളുടെ തുടക്കത്തില്‍ ഇറങ്ങിയതാണ് എങ്കിലും വളരെ Contemporary യായി അനുഭവപ്പെടും. ചിത്രമില്ലാത്ത കവര്‍ ഉള്ള ഒരു മിനിമല്‍ പുസ്തകമായാണ് പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. Genre പ്രേമികള്‍ക്ക് നിര്‍ദേശിക്കുന്നു.






Tuesday, August 12, 2025

അതൊരിക്കല്‍ പച്ചയായിരുന്നു...



ന്യൂസീലാന്‍ഡ് എഴുത്തുകാരിയായ പട്രീഷ്യ ഗ്രെയ്സ് എഴുതിയ It Used to be Green Once എന്ന കഥയുടെ വിവര്‍ത്തനം. ന്യൂസീലാന്‍ഡിലെ മാവോരി സമൂഹത്തിന്‍റെ കഥാകാരിയാണ് ഗ്രെയ്സ്.


ഞങ്ങള്‍ പിള്ളേരുടെ ഏറ്റവും വലിയ മാനക്കേടായിരുന്നു ഞങ്ങടെ അമ്മച്ചി. സ്ഥിരമായി ഞങ്ങള്‍ക്ക് മാനക്കേടുണ്ടാക്കുന്നത് അമ്മച്ചിയുടെ ഒരു പതിവായിരുന്നു. ഞങ്ങടെ കുപ്പായത്തിന്‍റെ കീറലുകള്‍ മുഴുവന്‍ അമ്മച്ചി ചുവന്ന നൂല് കൊണ്ട് തയ്ച്ച് വെക്കും! പഴേ നീന്തല്‍ക്കുപ്പായമെടുത്ത് രണ്ടായി മുറിച്ച് രണ്ടെണ്ണമുണ്ടാക്കി ഒരെണ്ണം ചേച്ചിയ്ക്കും ഒരെണ്ണം അനിയനും കൊടുക്കും. സ്കൂളില്‍ ഈ നീന്തല്‍ക്കുപ്പായം കൊണ്ട് പോയാല്‍ മതിയെന്ന് അമ്മച്ചി പറഞ്ഞപ്പോള്‍ പേറ്റിയും റാനയും എന്തൊരു ബഹളമായിരുന്നു ! പേറ്റി റോഡില്‍ കുത്തിയിരുന്നു നിലവിളിച്ചു. അവളെ കുറ്റം പറയാന്‍ പറ്റുകേല. പത്ത് വയസ്സുള്ള അവളുടെ നീന്തല്‍ക്കുപ്പായത്തിന് മുപ്പത്തെട്ടായിരുന്നു സൈസ് !

അവളെ റോഡില്‍ നിന്ന് എണീപ്പിക്കേണ്ടത് എങ്ങനെയാണ് എന്ന് അമ്മച്ചിയ്ക്ക് അറിയാമായിരുന്നു.

"റോഡില്‍ നിന്നെണീറ്റ് പോ, കൊച്ചേ !"

അമ്മച്ചി ഉച്ചത്തില്‍ അലറും. “ആ കുപ്പായത്തിന് ഒരു കൊഴപ്പോമില്ല. ഞാന്‍ ചെറുതായിരുന്നപ്പോള്‍ എനിക്കൊന്നും നീന്തല്‍ക്കുപ്പായമേ ഇല്ലാഞ്ഞ്‌ ഒന്നുമില്ലാതെയാ നീന്തിയിരുന്നത് . അത് കൊണ്ട് എന്‍റെ കുഞ്ഞെണീറ്റ് സ്കൂളീപ്പോ!"


അമ്മച്ചി ഇതൊക്കെ എന്തൊരു ഒച്ചത്തിലാ പറയുന്നതെന്നറിയാമോ? ഞങ്ങക്ക് മാനക്കേട് ഉണ്ടാക്കേണ്ടത് എങ്ങനാണെന്ന് അമ്മച്ചിയ്ക്ക് നല്ല പോലറിയാം. ഞങ്ങടെ കൂട്ടുകാര് വന്ന് അവരും കൂടെ കേക്കുന്നതിന് മുന്‍പ് ഞങ്ങള് പേറ്റിയെ എണീപ്പിച്ച് കൊണ്ട് പോയി.


ഓട്ടയുള്ള ആപ്പിള് ആദ്യമൊന്നും ഞങ്ങക്ക് പ്രശ്നമില്ലായിരുന്നു. അപ്പച്ചന്‍ അല്‍പം കൂടുതല്‍ പഴുത്ത ആപ്പിളും പിയറുമാണ് മേടിച്ച് കൊണ്ട് വരിക. അതിന് വിലക്കുറവായിരുന്നല്ലോ. അമ്മച്ചി എന്ത് ചെയ്യുമെന്നോ, അതിലെ ചീഞ്ഞ ഭാഗം കത്തി കൊണ്ട് കുത്തിയെടുത്ത് കളയും. അതാണ്‌ ലഞ്ചിന് തന്നു വിടുന്നത്. ആദ്യമൊന്നും ഞങ്ങള് അത് ശ്രദ്ധിച്ചില്ല. താഴത്തെ വീട്ടിലെ റവറ്റി ഒരു ദിവസം ഞങ്ങളോട് ചോദിക്കുവാണ് : "ഹേ പിള്ളേരെ, ആരാണ് നിങ്ങടെ ആപ്പിളില്‍ വെടി വച്ചത് ?" എവിടെയെങ്കിലും ഒളിപ്പിക്കാനാണെങ്കില്‍ ബാഗുണ്ടോ ?പതിനാല്‌ സ്കൂള്‍ബാഗ് മേടിക്കാന്‍ പറ്റില്ലെന്നാണ് അമ്മച്ചി പറഞ്ഞത്. ഹൈസ്കൂളില്‍ എത്തിയപ്പോള്‍ ഞങ്ങള്ക്ക് ഷൂസും കിട്ടിയെന്ന് പറയാം. സ്കൂളിലെത്തിയപ്പോള്‍ റവറ്റിയെ ഞങ്ങള്‍ നന്നായിട്ട് കൈകാര്യം ചെയ്തുവെന്നത് വേറെ കാര്യം.

പക്ഷെ ഈ കഥ അതിനെക്കുറിച്ചൊന്നുമല്ല. അത് ആ കാറിനെക്കുറിച്ചും അത് വഴി അമ്മ ഞങ്ങള്‍ക്ക് ഉണ്ടാക്കി വെച്ച മാനക്കേടിനെക്കുറിച്ചുമാണ്. മഴവില്ലിന്‍റെ നിറമുള്ള നൂല് കൊണ്ട് കീറക്കുപ്പായം തയ്ച്ച് തന്നതും ഓട്ടയുള്ള ആപ്പിള് തന്നു വിട്ടതുമൊക്കെ കാറ് കാരണം വരുത്തി വച്ച മാനക്കേടുമായി താരതമ്യപ്പെടുത്തിയാല്‍ ഒന്നുമല്ല. റാസ് അമ്മാവന്‍ ആ കാറ് ഞങ്ങള്‍ക്ക് തന്നത് ഇനി അത് റിപ്പയറ് ചെയ്യാന്‍ പറ്റുകേല എന്ന സാഹചര്യം വന്നപ്പഴാണ്. ഞങ്ങള്‍ക്ക് പാല് കൊണ്ട് പോകാന്‍ പ്രയോജനപ്പെടുമല്ലോ , വെറുതെ വലി വണ്ടി വലിക്കേണ്ടല്ലോ എന്നും കണ്ട് അമ്മാവന്‍ കാറ് അപ്പച്ചന് കൊടുത്തു.

കാറിന് ബ്രേക്കില്ല എന്നത് ഒരു പ്രശ്നമായിരുന്നില്ല. തൊഴുത്തില്‍ നിന്ന് റോഡിലേയ്ക്ക് ഒരു ഇറക്കമായിരുന്നു. പിന്നെ അല്‍പം ഉയര്‍ന്ന് ചെന്ന് റോഡിലേയ്ക്ക് കേറുന്നു. ഒറ്റ വരവില്‍ വന്നാല്‍ ബ്രേക്ക് പിടിക്കാതെ റോഡിലെത്തി നിര്‍ത്തിയാല്‍ മതി. തട വയ്ക്കാനായി അവിടെ അപ്പച്ചന്‍ ഒരു പലക കൊണ്ട് പോയിട്ടിരുന്നു. അവിടുന്ന് വണ്ടി അടുത്ത ഇറക്കത്തിലേയ്ക്ക് നീങ്ങുമ്പോള്‍ മുക്കുവന്മാര്‍ വഞ്ചി തള്ളിക്കൊണ്ട് ചെന്ന് അതില്‍ ഓടിക്കയറുന്ന പോലെ ഞങ്ങള് അതിന്‍റെ പിന്നിലേയ്ക്ക് ചാടിക്കേറും.

ആ കാറിന് ഒരു കാലത്ത് ചുവന്ന നിറമായിരുന്നു. അതിന്മേല്‍ അവിടവിടെയായി ചുവന്ന ചില പാടുകള്‍ കാണാനുണ്ടായിരുന്നു. അതിന് ഒരു കാലത്ത് മുകളില്‍ തുകലിന്‍റെ മേലാപ്പ് കൂടിയുണ്ടായിരുന്നു. വണ്ടി കൊടുക്കുമ്പോള്‍ അമ്മാവന്‍ അപ്പച്ചനോട്‌ പറയുന്നത് ഞാന്‍ കേട്ടതാണ്. സ്കൂളില്‍ അതിനെക്കുറിച്ച് എളേ കുഞ്ഞുങ്ങള്‍ കുറെ പൊങ്ങച്ചം പറഞ്ഞു നടന്നതാണ്. അമ്മച്ചി കാറോടിക്കാന്‍ തുടങ്ങി ഞങ്ങള്‍ക്ക് മാനക്കേടുണ്ടാക്കുന്നതിന് മുന്‍പായിരുന്നു അത്.

വേണ്ടാ വേണ്ടാന്ന് ഞങ്ങള്‍ പലതവണ പറഞ്ഞതാണ്. ഒരു ഗുണവുമുണ്ടായില്ല. ബുധനാഴ്ച ദിവസം ഞങ്ങള്‍ക്ക് പേടിസ്വപ്നമായിരുന്നു. അന്നാണ് അമ്മച്ചി കാറും കൊണ്ട് ഷോപ്പിംഗിന് ഇറങ്ങുന്നത്. ആ ദിവസം ഞങ്ങള് അസുഖമാണ് എന്നഭിനയിച്ച് സ്കൂളില്‍ പോകാതിരിക്കാനോ സ്കൂള്‍ ബസില്‍ കേറാതിരിക്കാനോ നോക്കും. പക്ഷെ അമ്മച്ചി അതിരാവിലെ വന്ന് ഉച്ചത്തില്‍ അലറിവിളിക്കും. എണീറ്റില്ലെങ്കില്‍ ഞങ്ങടെ കുപ്പായം വലിച്ച് താഴ്ത്തി തണുപ്പുള്ള തറയില്‍ പിടിച്ചിരുത്തും. അമ്മച്ചി ഒരു ക്രൂരയായിരുന്നു.


ഒരു ജപ്പാനീസ് കിടക്കവിരി മുറിച്ച് തയ്ച്ച കടും നിറമുള്ള ഒരു ഉടുപ്പും ധരിച്ചാണ് അമ്മച്ചി വരിക. തൊപ്പിയും ഷൂസുമൊക്കെ ധരിച്ച് അവര്‍ ഡ്രൈവിംഗ് സീറ്റിലോട്ട് കേറും.

ഞങ്ങള്‍ വേണ്ട വിധം പറഞ്ഞു നോക്കി, ഞങ്ങക്ക് മാനക്കേട് ഉണ്ടാക്കല്ലേന്ന് .

"അമ്മച്ചിക്ക് ലൈസന്‍സ് ഇല്ല!"


"എനിക്ക് എന്തിനാടീ ലൈസന്‍സ്! എനിക്കെന്താ വണ്ടി ഓടിക്കാന്‍ അറിയുകേലെ? എനിക്ക് ആരേം ഒന്നും ബോധിപ്പിക്കാനില്ല"


"അമ്മച്ചിയെ ട്രാഫിക് പോലീസു പിടിക്കും"


"ആ ചുണ്ടെലിയോ ? അവനിങ്ങ്‌ വരട്ടെ. എന്‍റെ മരുമോള്‍ടെയടുത്ത് കുഴയാന്‍ വന്നതിന് ശേഷം അവന്‍ എന്‍റടുത്ത് വരികേല. ഉരുളക്കിഴങ്ങ്‌ ചാക്കെടുത്ത്‌ ഞാനവന്‍റെ തലേലിടും."


അമ്മച്ചിയോട് വാദിച്ച് ജയിക്കാന്‍ പറ്റുകേല.


അങ്ങനെ ഒരു ബുധനാഴ്ച പ്രഭാതത്തില്‍ അമ്മച്ചി വണ്ടിയുമായി പുറത്തിറങ്ങും. റോഡിലെത്തിയാലുടന്‍ ഹോണ്‍ മുഴക്കും. ആ ശബ്ദം കേട്ടാല്‍ ഹോണ്‍ ആണെന്ന് തോന്നുകേല. താറാവിന്‍ കൂട്ടം കരയുകയാണെന്ന് തോന്നും. താന്‍ വരുന്നുണ്ട് എന്ന് കൂട്ടുകാരേം പരിചയക്കാരേം അറിയിക്കാന്‍ വേണ്ടിയാണ് ഹോണടിക്കുന്നത്. വീടിന് മുന്നിലൂടെ കടന്ന് പോകുമ്പോള്‍ അവര്‍ക്ക് എന്തേലും മേടിക്കാനുണ്ടെങ്കില്‍ പുറത്തേയ്ക്ക് വന്ന് ഉച്ചത്തില്‍ വിളിച്ചു പറയാം. ബ്രേക്കില്ലാത്തത് കൊണ്ട് അമ്മച്ചിയ്ക്ക് വണ്ടി നിര്‍ത്താന്‍ പറ്റുകേലല്ലോ. "ഞങ്ങള്‍ക്ക് കുറച്ച് ഉരുളക്കിഴങ്ങ് വേണം !!!", "ഞങ്ങള്‍ക്ക് ഇച്ചിരെ ബ്രഡ് വേണം !!!" അവര്‍ വിളിച്ച് പറയും. അമ്മച്ചി കൈ വീശി മനസ്സിലായി മനസ്സിലായി എന്ന് പറയും. കടയുടെ അടുത്തെത്തുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്ത് അവിടെയുള്ള ഒരു ഉയര്‍ന്ന പ്രതലത്തിലേയ്ക്ക് ഓടിച്ച് കേറ്റി ഹാന്‍ഡ് ബ്രേക്കും കൂടി പിടിച്ചാണ് നിര്‍ത്തുന്നത്. വാങ്ങാനുള്ള സാധനങ്ങള്‍ ഒക്കെ അമ്മച്ചി എങ്ങനെ ഓര്‍ത്തിരിക്കുന്നു എന്നെനിക്ക് ഒരു പിടിയുമില്ല. എന്തായാലും തിരിച്ചു കേറുമ്പോള്‍ കാറ് നിറയെ സാധനങ്ങള്‍ ആയിരിക്കും. ഞെക്കിപ്പിഴിയുന്ന മട്ടിലാണ് അമ്മച്ചി ഡ്രൈവിംഗ് സീറ്റില്‍ കേറുക. ഇനി പോകുന്ന വഴി ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എറിഞ്ഞു കൊടുത്താല്‍ മാത്രം മതി.

വണ്ടി വിട്ടാലുടന്‍ വീണ്ടും ഹോണടി തുടങ്ങും. താന്‍ പുറപ്പെട്ടു എന്നാണ് അതിന്‍റെ അര്‍ത്ഥം. അമ്മച്ചി എറിയുന്ന സാധനങ്ങള്‍ പിടിക്കാന്‍ അവര്‍ വീടിന് പുറത്തിറങ്ങി നില്‍ക്കും. ഞങ്ങള്‍ ആ ഹോണടി കേള്‍ക്കുമ്പോള്‍ ഒളിച്ചിരിക്കും.

ആദ്യം അമ്മച്ചിയുടെ കാറും ഞങ്ങടെ സ്കൂള്‍ ബസും കണ്ട് മുട്ടിയത് ഒരു പാലത്തില്‍ വച്ചായിരുന്നു. ഞങ്ങള്‍ ഡ്രൈവറുടെയടുത്ത് , അമ്മച്ചിയ്ക്ക് വഴി കൊടുക്കണം, അതിന് ബ്രേക്കില്ല എന്ന് പറഞ്ഞു. ആകെ നാണം കെട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മച്ചിയെ എല്ലാര്‍ക്കും പരിചയമായി. അമ്മച്ചി വരുന്നത് കാണുമ്പഴേ അവര്‍ സ്വന്തം വണ്ടി നിര്‍ത്തിയിടും. ഇങ്ങനെയൊക്കെയാണെങ്കിലും അമ്മച്ചിയ്ക്ക് കാറ് കൊണ്ട് അപകടമൊന്നും ഉണ്ടായിട്ടില്ല. ഒരിക്കല്‍ ഒരു ആടിന്‍റെ കാല് എറിഞ്ഞു കൊടുക്കുമ്പോള്‍ പീറ്റര്‍ അമ്മാവന് കൊണ്ട് അദ്ദേഹത്തിന്‍റെ കാലൊടിഞ്ഞത് ഒഴിച്ചാല്‍.

കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ സ്കൂള്‍ ബസ് വേണ്ടെന്ന് വച്ച് ഞങ്ങള്‍ വീട്ടിലേയ്ക്ക് നടന്ന് തുടങ്ങി. ആമ്പിള്ളേര്‍ക്ക് നടക്കുന്നത് ഇഷ്ടമല്ലായിരുന്നു. പക്ഷെ പുതുതായിട്ട് വന്ന ഹാഡ്ലി മാഷും ആ വഴിയ്ക്ക് നടക്കാനുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് നടക്കുന്നത് ഇഷ്ടമായിരുന്നു. കൊള്ളാവുന്ന ഒരു കക്ഷിയായിരുന്നു മാഷ്‌.

ഒരു ദിവസം ഇങ്ങനെ നടന്ന് വരുമ്പോഴുണ്ട് പിന്നില്‍ നിന്ന് വലിയ ഹോണ്‍ മുഴക്കം. റോഡില്‍ ഒരു കുഴിയുണ്ടായി ഞാന്‍ അതിലൂടെ താഴ്ന്ന്‍ പോയിരുന്നെങ്കില്‍ എന്നെനിക്ക് തോന്നി. അടുത്തെത്തിയപ്പോള്‍ അമ്മച്ചി പറഞ്ഞു : " കേറണമെന്നുള്ളവര്‍ ചാടിക്കേറിക്കോണം!!"

ഞങ്ങള്‍ കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ മുഖം തിരിച്ചു. ഹാഡ് ലി മാഷ്‌ വണ്ടിയും അമ്മച്ചിയെയും ശ്രദ്ധിക്കല്ലേ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു. എന്നാല്‍ കണ്ടതോ, മാഷ്‌ വണ്ടിയുടെ പിന്നാലെ ഓടുകയും പിന്നിലുള്ള സാധനങ്ങുടെ മേലേയ്ക്ക് ചാടിക്കയറുന്നതുമാണ്. ഹോ ! നാണക്കേട് നോക്കണേ !

എന്നാല്‍ ഒരു ദിവസം മുതല്‍ കാര്യങ്ങള്‍ മുഴുവനും അങ്ങ് മാറി. വീട്ടിലെത്തിയപ്പോള്‍ അപ്പച്ചന്‍ തന്‍റെ ഏറ്റവും നല്ല ഉടുപ്പുമിട്ട് നില്‍ക്കുന്നതാണ് കണ്ടത്. അദ്ദേഹം ചെറിയൊരു ചിരിയുമായി അവിടവിടെ ചുറ്റി നടക്കുന്നുണ്ടായിരുന്നു. പതിവ് പോലെ പശൂനെ കറക്കുകയോ ഗേറ്റ്‌ നന്നാക്കുകയോ ചാല് കീറുകയോ ഒന്നുമില്ല. ഞങ്ങള് ചോദിച്ചു:

" അപ്പച്ചനെന്തിനാ ചിരിക്കുന്നെ ?" "അപ്പച്ചനെന്തിനാ പുതിയ ഉടുപ്പ് ഇട്ടിരിക്കുന്നേ ?" "അമ്മച്ചീ, അപ്പച്ചന് എന്നാ പറ്റി ?"


"നിങ്ങടപ്പച്ചന്‍ വലിയ കാശുകാരനായി മക്കളെ" അമ്മച്ചി പറഞ്ഞു: "അപ്പച്ചന് അമ്പതിനായിരം ഡോളര്‍ ലോട്ടറിയടിച്ചു"


ആദ്യം ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പിന്നെ ഞങ്ങള്‍ ഓടി നടക്കാനും ചിരിക്കാനും അപ്പച്ചനേം അമ്മച്ചിയേം കേട്ടിപ്പിടിക്കാനും തുടങ്ങി. " നമ്മുക്ക് ഇനി ഷൂസും ബാഗും മേടിക്കാം" ഞങ്ങള്‍ പറഞ്ഞു :" പുതിയ ഉടുപ്പും നീന്തല്‍ക്കുപ്പായവും നല്ല ആപ്പിളും പിയര്‍ പഴവും മേടിക്കാം".
അപ്പോള്‍ അപ്പച്ചന്‍ പറഞ്ഞത് എന്താണെന്ന് അറിയാമോ ? അപ്പച്ചന്‍ പറഞ്ഞു : "അമ്മച്ചിയ്ക്ക് ഒരു പുതിയ കാറ് മേടിക്കാം". ഇത് ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. കുറച്ച് നേരം ഞങ്ങള്‍ അനക്കമില്ലാതായി. പിന്നെ വീണ്ടും ബഹളവും ചിരിയും തുടങ്ങി. അതിനിടെ അമ്മച്ചിയെ ആരോ തട്ടിമറിച്ചിട്ടു.

അങ്ങനെ അമ്മച്ചിക്ക് പുതിയ കാറ് മേടിച്ചു. തിളങ്ങുന്ന ഒരു പച്ച ഷെവര്‍ലെ കാറ്. അപ്പച്ചന്‍ പുതിയൊരു തൊഴുത്ത് പണിയിപ്പിച്ചു. എല്ലാ സൌകര്യങ്ങളും ഉള്ളത്. ഞങ്ങള്‍ക്കെല്ലാം പുതിയ ഉടുപ്പും ബാഗും നീന്തല്‍ക്കുപ്പായവും എല്ലാം കിട്ടി. ഞങ്ങള്‍ സ്കൂളിലേയ്ക്ക് വലിയ ആഡംബര ലഞ്ചുകള്‍ കൊണ്ട് പോകാന്‍ തുടങ്ങി. ത്രികോണാകൃതിയില്‍ മുറിച്ച സാന്‍ഡ വിച്ചും നല്ല ആപ്പിളും പിയറും വാഴപ്പഴവും ഒക്കെ .


ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം വലിയ മാറ്റം വന്നിരുന്നു. ഞങ്ങള്‍ വലിയ ആരൊക്കെയോ ആണെന്ന് ഞങ്ങള്‍ വിചാരിച്ചു തുടങ്ങി. ഞങ്ങള്‍ കാശിനു വേണ്ടി അപ്പച്ചന്‍റെയടുക്കല്‍ ചിണുങ്ങാനും മറ്റും തുടങ്ങി. എല്ലാ ആഴ്ചയും ഞങ്ങള്‍ സിനിമ കാണിക്കാന്‍ വേണ്ടി അമ്മച്ചിയെ ഇളക്കിത്തുടങ്ങും. അമ്മച്ചി തളര്‍ന്നിരിക്കുകയാണ് എങ്കില്‍ ടാക്സി പിടിക്കും. ഞങ്ങള്‍ക്ക് ഒന്നാംതരം കിടക്ക വിരികളും പിയാനോയും എല്ലാം കിട്ടി.


പഴയ കാറോ? ഞങ്ങള്‍ അത് അപ്പച്ചനെക്കൊണ്ട് ആക്രിക്കടയില്‍ കൊടുപ്പിച്ചു. ഞങ്ങള്‍ക്ക് അത് കാണുകയേ വേണ്ടായിരുന്നു. അത് കൊണ്ട് പോയപ്പോള്‍ ഞങ്ങളെല്ലാം ആഹ്ലാദിച്ചു. അമ്മച്ചി ഒഴികെ. അമ്മച്ചി അത് കാണാന്‍ വയ്യാതെ അകത്ത് തന്നെയിരുന്നു. പക്ഷെ ഞങ്ങള്‍ അത് കൊണ്ട് പോകുന്നത് നോക്കി നിന്ന് ആഹ്ലാദിച്ചു.

ഞങ്ങളെല്ലാം ശരിക്കും മാറിയിരുന്നു. പക്ഷെ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. അമ്മച്ചി ഒട്ടും മാറിയില്ല. അപ്പച്ചനും മാറിയില്ല. അമ്മച്ചിയ്ക്ക് പുതിയ കാറ് കിട്ടിയെന്നത് സത്യം തന്നെ. രണ്ട് ജോഡി പുതിയ ഉടുപ്പുകളും. അപ്പച്ചന് പാല് കറക്കാനുള്ള പുതിയ ഷെഡും ട്രാക്ടറും കിട്ടി. ഫാമിലേയ്ക്ക് മറ്റ് ചില ഉപകരണങ്ങളും. പക്ഷെ അപ്പച്ചനും അമ്മച്ചിയും മാറിയില്ല. അവര്‍ എപ്പോഴും ഒരു പോലായിരുന്നു.

അമ്മച്ചി എല്ലാ ബുധനാഴ്ചയും പതിവ് പോലെ ഷോപ്പിംഗിന് പോയി. . ഒറ്റയ്ക്ക് എല്ലാം വാങ്ങുന്നത് പകരം അവര്‍ തന്‍റെ കൂട്ടുകാരികളെയും ബന്ധുക്കളെയും ഒപ്പം കൂട്ടി. ഒരല്‍പം നേരത്തെ ഇറങ്ങണം എന്നേയുണ്ടായിരുന്നുള്ളൂ. വഴിയില്‍ നിര്‍ത്തി എല്ലാവരെയും കേറ്റണ്ടേ? പഴയ ആ തപ്പി വയ്ക്കുന്നതും വഴിയില്‍ നിര്‍ത്തി നാട്ടുകാരെ വണ്ടിയിലേയ്ക്ക് വിളിച്ചു കേറ്റുന്നതും കാണുമ്പോള്‍ ഞങ്ങള്‍ക്ക് എങ്ങനെ കലി വന്നെന്നറിയാമോ?


പുതിയ കാറിന് ബ്രേക്കുണ്ട് എന്ന് അമ്മച്ചി ചിലപ്പോള്‍ മറന്ന് പോകും. പ്രത്യേകിച്ചും സ്കൂള്‍ ബസിനെ കണ്ട പാലത്തിനടുത്ത് ചെല്ലുമ്പോള്‍. അമ്മച്ചി ഹോണ്‍ നീട്ടിയടിക്കാന്‍ തുടങ്ങും. ബസുകാരന്‍ വണ്ടി അരികില്‍ പിടിച്ചിട്ട് അമ്മച്ചിയെ കടത്തി വിടും. അപ്പോള്‍ വണ്ടിയില്‍ തിങ്ങി ഞെരുങ്ങിയിരിക്കുന്ന ഞങ്ങടെ അമ്മായിമാരും അമ്മാവന്മാരും കൂട്ടുകാരും എല്ലാം കൂടി ബസിലിരിക്കുന്ന ഞങ്ങളെ നോക്കി കൈ വീശുകയും ആര്‍പ്പു വിളിക്കുകയും ചെയ്യും ! എന്തൊരു നാണക്കേട് !


വണ്ടിയുടെ ചുറ്റുപാടും എപ്പോഴും കയറുകള്‍ തൂങ്ങിക്കിടക്കുന്നുണ്ടാകും. സഞ്ചികളും സാധനങ്ങളും കൂന്താലിയും മറ്റും തൂക്കിയിടാനായിരുന്നു അത്. ഡിക്കി എപ്പോഴും തുറന്ന് കിടക്കും. കാരണം അടയ്ക്കാന്‍ പറ്റാത്ത വിധം അതിനകത്ത് സാധനങ്ങള്‍ നിറച്ചിരിക്കും. പലപ്പോഴും അതിനുള്ളില്‍ നിന്ന് സാധനങ്ങള്‍ റോഡില്‍ പൊഴിഞ്ഞു വീഴാറുണ്ട്‌. പുതിയ കാറ് ---അതൊരിക്കല്‍ പച്ചയായിരുന്നു. സൂക്ഷിച്ചു നോക്കിയാല്‍ അവിടവിടെയായി ചില പച്ച ഷേഡുകള്‍ അങ്ങുമിങ്ങും കാണാം.

................................

Saturday, August 9, 2025

വിശ്വപ്രസിദ്ധ ഡിറ്റക്ടീവ് കഥകള്‍



മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു പുതിയ പുസ്തകമാണ് “വിശ്വപ്രസിദ്ധ ഡിറ്റക്ടീവ് കഥകള്‍”. എഡിറ്റര്‍ എന്ന നിലയില്‍ കഥകള്‍ സമാഹരിക്കാനും ഡിറ്റക്ടീവ് കഥകളുടെ  ചരിത്രത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും ഒരു പഠനവും ഞാന്‍ എഴുതിയിട്ടുണ്ട്. പരിഭാഷപ്പെടുത്തിയിരിക്കുന്നത് ബി നന്ദകുമാര്‍.

തിരഞ്ഞെടുത്ത കഥകളിലൂടെ Genre ന്‍റെ ചരിത്രം അടയാളപ്പെടുത്തുന്ന  സമാഹാരങ്ങള്‍ ചെയ്യണം എന്ന പദ്ധതിയുണ്ടായിരുന്നു. അങ്ങനെ ഹൊറര്‍ കഥകളുടെ ഒരു തിരഞ്ഞെടുപ്പ് നടത്തിയതായിരുന്നു 2018 ല്‍ പുറത്തിറങ്ങിയ “13 ഹൊറര്‍ കഥകള്‍” എന്ന സമാഹാരം. കുറച്ചു കൂടി വലിയ ഒരു സമാഹാരമായി പ്ലാന്‍ ചെയ്തതാണ് ഇത് എങ്കിലും ഇപ്പോള്‍ പത്ത് കഥകള്‍ ഉള്‍പ്പെടുത്തിയ സമാഹാരമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാന ഇരുപത് വര്‍ഷങ്ങള്‍ മുതല്‍ 1940 വരെയുള്ള കാലഘട്ടം കുറ്റാന്വേഷണ നോവലുകളുടെ വസന്തകാലമായിരുന്നു. ഷെര്‍ലക് ഹോംസിനും ഹെര്‍ക്യൂല്‍ പൊയ്റോയ്ക്കും ലഭിച്ച പ്രശസ്തി ലഭിക്കാതെ പോയ അനേകം കുറ്റാന്വേഷക കഥാപാത്രങ്ങളുണ്ട്. അത്തരം ചില കഥാപാത്രങ്ങളെയും ഒന്നിച്ച് കൊണ്ട് വരാന്‍ ശ്രമിച്ചിട്ടുണ്ട്.


എഡ്ഗര്‍ വാലസിന്‍റെ ത്രില്ലറുകള്‍ പ്രസിദ്ധമാണ്. എന്നാല്‍ അദ്ദേഹം ഒരു കുറ്റാന്വേഷകനെയും സൃഷ്ടിച്ചിട്ടുണ്ട്. അതാണ്‌ ജെ ജി റീഡര്‍ (J G Reeder) റീഡര്‍ കേന്ദ്രകഥാപാത്രമായി വരുന്നൊരു കഥയാണ്‌ നിധി തേടി (The Treasure Hunt)

ജി കെ ചെസ്റ്റര്‍ടന്റെ പ്രസിദ്ധമായ ഫാദര്‍ ബ്രൌണ്‍ കഥ ദൈവത്തിന്‍റെ ചുറ്റിക (Hammer of God)

കുറ്റാന്വേഷണകഥകളുടെ മാതാവ് എന്ന വിളിപ്പേരുള്ള അമേരിക്കന്‍ എഴുത്തുകാരി അന്ന കാതറിന്‍ ഗ്രീന്‍ എഴുതിയ ഒരു അവ്യക്തസൂചന (An Intangible Clue). വയലറ്റ് സ്ട്രേഞ്ച് എന്ന കഥാപാത്രമാണ് ഈ കഥയിലെ കുറ്റാന്വേഷക. ഗ്രീന്‍ എഴുതിയ The Leavenworth Case (1878) എന്ന നോവല്‍ അഗത ക്രിസ്റ്റി ഉള്‍പ്പടെയുള്ളവരുടെ പ്രശംസ നേടിയതാണ്.

Inverted Detective Story അഥവാ Howcatchem എന്ന അറിയപ്പെടുന്ന എഴുത്തുരീതിയുടെ ഉപജ്ഞാതാവായ ആര്‍ ഓസ്റ്റിന്‍ ഫ്രീമാന്‍ എഴുതിയ ഓസ്കാര്‍ ബ്രോഡ്സ്കിയുടെ കേസ്  The Case of Oscar Broadsky എന്ന കഥ, ഇത്തരം കഥ പരിചയപ്പെടാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ്.

കുറ്റാന്വേഷകകഥകളുടെ ആദ്യപ്രയോക്താക്കളില്‍ ഒരാളായ മേരി ഫോര്‍ച്യൂണ്‍ എഴുതിയ ജഡമായി മാറിയ സാക്ഷി ( The Dead Witness)

കുറ്റാന്വേഷണകഥയിലേയ്ക്ക് തിരിയാന്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയലിനെ പ്രേരിപ്പിച്ചത് ജെയിംസ് മക്ഗോവന്‍ എഴുതിയ കഥകളായിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്‍റെ കളഞ്ഞു കിട്ടിയ കാല്‍പ്പാദം ( The Mystery of a Human Leg)

ഇരട്ട നോവലിസ്റ്റുകളായ എല്‍ ടി മീഡ് & റോബര്‍ട്ട് യൂസ്റ്റേസ് എന്നിവര്‍ എഴുതിയ മാഡം സാറ ( Madam Sara)

മാര്‍ട്ടിന്‍ ഹെവിറ്റ് എന്ന കുറ്റാന്വേഷകനെ അവതരിപ്പിച്ച ആര്‍തര്‍ മോറിസണ്‍ എഴുതിയ ലെന്‍റണ്‍ക്രാഫ്റ്റ് മോഷണങ്ങള്‍ The Lentoncroft Robberies.



ഡോറത്തി എല്‍ സെയെഴ്സിന്‍റെ പ്രസിദ്ധ ഡിറ്റക്ടീവ് ലോര്‍ഡ്‌ പീറ്റര്‍ വിംസി കഥാപാത്രമാകുന്ന ചെമ്പുകൈയന്‍റെ ഭയാനകലോകം (The Abominable History of the Man with the Copper Fingers)

എ ഇ ഡബ്ല്യു മേസണ്‍ എഴുതിയ ഇഞ്ചിരാജാവ് (The Ginger King). ഇന്‍സ്പെക്ടര്‍ ഹനോഡ് ആണ് മേസന്‍റെ ഡിറ്റക്ടീവ്.

വിവര്‍ത്തനങ്ങള്‍ ധാരാളം ഇറങ്ങുന്നുണ്ട്. വായനാക്ഷമത അനുസരിച്ചാണ് ആസ്വാദനമിരിക്കുന്നത്. റിവ്യൂ വായിച്ച് പുസ്തകം വാങ്ങുന്ന ചില ആളുകള്‍ അതിന് ശേഷം പഴി പറയാറുണ്ട്. ഭാഷാശൈലി ഒന്ന് പരിചയപ്പെടാന്‍ ചില കഥകളുടെ തുടക്കങ്ങള്‍ Quote ചെയ്യാം:

“ഗ്രാസ് മാര്‍ക്കറ്റിന് പിന്‍മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് ആദ്യം ആ കാല്‍ കണ്ടെത്തിയത്. അത് പേപ്പറില്‍ പൊതിഞ്ഞ നിലയിലായത് കൊണ്ട് അവര്‍ കരുതി ബീഫാണെന്ന്. അത് തനിക്ക് വേണമെന്ന് ഓരോ കുട്ടിയും അവകാശവാദവും ഉന്നയിച്ചു. ആദ്യം കിട്ടിയവന്‍ അതുമായി ഓടി. കുറെ ദൂരം ഓടിയ ശേഷം സുരക്ഷിതമായ സ്ഥലത്തിരുന്ന് തന്റെ വിലപ്പെട്ട സമ്പാദ്യം തുറന്ന് നോക്കുമ്പോഴാണറിയുന്നത് അത് മനുഷ്യന്‍റെ കാല്‍പ്പാദമാണെന്ന്…” (കളഞ്ഞു കിട്ടിയ കാല്‍പാദം--ജെയിംസ് മക്ഗോവന്‍)


“ലണ്ടനില്‍ സൌഹൃദങ്ങള്‍ക്ക് വേണ്ടി മാത്രമായി ഒരു ക്ലബുണ്ട്. ഇഗോട്ടിസ്റ്റ് ക്ലബ് അഥവാ ആത്മപ്രശംസകരുടെ കൂട്ടായ്മയ്ക്ക് വേണ്ടിയുള്ള ക്ലബ്ബ്. കേള്‍ക്കുമ്പോള്‍ വിസ്മയം തോന്നാം. അവിടെ നിങ്ങള്‍ക്ക് തലേദിവസം രാത്രി കാണാന്‍ കഴിഞ്ഞ വിചിത്രസ്വപ്നങ്ങളെക്കുറിച്ചോ എന്ത് തന്നെയാവട്ടെ വിശദമായി, രസകരമായി സംസാരിക്കാം…” (ചെമ്പുകൈയന്റെ ഭയാനകലോകം--ഡോറത്തി എല്‍ സെയെഴ്സ്)


“ഒരു കുന്നിന്റെ മുകളിലാണ് ബോഹന്‍ ബേക്കണ്‍ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. അവിടെ ഉയര്‍ന്ന്‍ കാണുന്ന പള്ളിക്കുരിശ് ദൂരെ നിന്ന് നോക്കിയാല്‍ ഒരു ചെറിയ മലയുടെ കൂര്‍ത്ത അറ്റം പോലെ തോന്നിക്കും. പള്ളിയ്ക്ക് ചുവടെയാണ്‌ കൊല്ലന്റെ ആല. അതിന് തൊട്ടുമുമ്പിലായി ഗ്രാമത്തിലെ ഒരേയൊരു സത്രവും സ്ഥിതി ചെയ്യുന്നു…” (ദൈവത്തിന്റെ ചുറ്റിക--ജി കെ ചെസ്റ്റര്‍ടണ്‍)

Wednesday, July 30, 2025

പപ്പയുടെ വാള്‍സ് നൃത്തം













ശ്വാസത്തില്‍ വിസ്കിയുമായെത്തുന്ന പപ്പ 
എന്നെയുമെടുത്ത് വാള്‍സ് നൃത്തം കളിക്കും.
അതെന്നേം പൂസാക്കാന്‍ പര്യാപ്തമത്രേ.
ഞാനോ പപ്പേടെ മേല്‍ മരിച്ചങ്ങു തൂങ്ങും:
ഈ മാതിരി നൃത്തം അത്രയെളുപ്പമല്ല തന്നെ.


അടുക്കള ഷെല്‍ഫീന്ന് പാത്രങ്ങള്‍
വീണു ചെതറുവോളം ഞങ്ങള്‍ അവിടെ
ചുറ്റിക്കറങ്ങും, ആ കോലാഹലം കണ്ട്
മുഖംചുളി,ച്ചമ്മ ഓടി വരും വരെ.


എന്‍റെ കണംകൈ
പിടിച്ച ആ കൈകള്‍ സന്ധികളില്‍ വിണ്ടു കീറിയത്..
ഓരോ തവണ ചുവട് തെറ്റുമ്പഴും ഭിത്തീലെ
കൊളുത്തിലെന്‍ വലത്തേച്ചെവിയുരസിപ്പോം...


ചെളിയുണങ്ങിയ കൈകളാല്‍ പപ്പയെന്‍റെ മേല്‍
താളം പിടിച്ചു. പിന്നെ വാള്‍സ് ചെയ്ത് കൊണ്ട്
കിടക്കയിലേയ്ക്ക് പോയ്
ഷര്‍ട്ടില്‍ തൂങ്ങിയ എന്നേം കൊണ്ട്....


(From-Theodore Roethke's My Papa's Waltz)
Translated by Maria Rose ©

Friday, July 25, 2025

പടിഞ്ഞാറ് നിന്നും നാല് സഹോദരന്മാര്‍


1800 കളില്‍ അമേരിക്കയിലെ ടെക്സാസില്‍ മാര്‍ലോ എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു കുടുംബമുണ്ടായിരുന്നു. പില്‍ക്കാലത്ത് മാര്‍ലോ ബ്രദേഴ്സ് എന്ന പേരില്‍ അറിയപ്പെട്ട ഈ കുടുംബത്തിലെ സഹോദരന്മാരും അവരുടെ എതിരാളികളുമായുണ്ടായ ഒരു സംഘര്‍ഷത്തിന്‍റെ ചരിത്രം പിന്നീട് വളരെയേറെ കെട്ടുകഥകള്‍ക്കും പുസ്തകങ്ങള്‍ക്കും സിനിമകള്‍ക്കുമൊക്കെ വിഷയമായി.




മാര്‍ലോ സഹോദരന്‍മാരുടെ ചരിത്രത്തെ അധികരിച്ച് ടാല്‍ബത്ത് ജെന്നിംഗ്സ് രചിച്ച ഒരു കഥ 1965 ല്‍ സിനിമയായി. കൌബോയ് സിനിമകളിലൂടെ പ്രസിദ്ധി നേടിയ ജോണ്‍ വെയ്നാണ് ആ സിനിമയില്‍ നായകനായി അഭിനയിച്ചത്. ജോണ്‍ വെയ്ന്‍റെ സാന്നിധ്യവും അമേരിക്കന്‍ ജനപ്രിയ സംസ്കാരത്തില്‍ മാര്‍ലോ സഹോദരന്‍മാര്‍ക്കുള്ള FAMILIARITY യും സിനിമയെ ശ്രദ്ധേയമാക്കി. SONS OF KATIE ELDER എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. ടൈറ്റിലില്‍ പറയുന്ന കെയ്റ്റി എല്‍ഡര്‍ എന്ന സ്ത്രീ അക്കാലത്ത് അറിയപ്പെട്ട ഗണ്‍ ഫൈറ്ററായിരുന്ന ഡോക്ക് ഹോളിഡെയുടെ ഭാര്യയായിരുന്നു.





മാര്‍ലോ സഹോദരന്‍മാരുടെ ചരിത്രത്തില്‍ ആവശ്യത്തിനു മാറ്റം വരുത്തി ഒരു ജനപ്രിയ കൌബോയ് ചിത്രത്തിന്‍റെ ചേരുവകള്‍ ചേര്‍ത്താണ് സിനിമ വന്നത്. കൌബോയ് പശ്ചാത്തലത്തിന്‍റെ അംശങ്ങള്‍ എടുത്തുമാറ്റിയാല്‍ കഥയുടെ വണ്‍ലൈന്‍ ഏതാണ്ട് ഈ വിധമായിരുന്നു:

ഒരിടത്ത് വളരെ നന്മ നിറഞ്ഞ ഒരമ്മ ജീവിച്ചിരുന്നു. എല്ലാവരെയും അവര്‍ ഒരു പോലെ സ്നേഹിച്ചു. അവര്‍ക്ക് നാല് മക്കളുണ്ടായിരുന്നു. നാല് ആണ്‍മക്കള്‍. ഒരിക്കല്‍ ആ അമ്മ അജ്ഞാതരായ ചിലരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കാണപ്പെട്ടു. പല ആവശ്യങ്ങള്‍ക്കായി വിവിധ സ്ഥലങ്ങളിലായിരുന്ന അവരുടെ ആണ്‍മക്കള്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തി.തങ്ങളുടെ അമ്മയെ കൊന്നവരെ കണ്ടു പിടിച്ച് പ്രതികാരം ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം.....





അമ്മയുടെ മരണമറിഞ്ഞു വന്നെത്തുന്ന സഹോദരന്‍മാരുടെ കഥ മാര്‍ലോ സഹോദരന്‍മാര്‍ നേരിട്ട വിചാരണയുമായി ബന്ധപ്പെടുത്തി പറയുകയായിരുന്നു സിനിമ. അമ്മയ്ക്ക് കെയ്റ്റി എല്‍ഡര്‍ എന്ന യഥാര്‍ഥകഥാപാത്രത്തിന്‍റെ പേര് നല്‍കിയത് സിനിമയ്ക്ക് ഒരു യാഥാര്‍ത്യപ്രതീതി നല്‍കി.


2005 ല്‍ ജോണ്‍ സിംഗിള്‍ടന്‍ ഈ സിനിമ FOUR BROTHERS എന്ന പേരില്‍ സമകാലിക പശ്ചാത്തലത്തില്‍ പുനര്‍നിര്‍മ്മിച്ചു. പുതിയ ചിത്രത്തില്‍ അമ്മയുടെ മരണവും പ്രതികാരകഥയും അവശേഷിച്ചു. മറിച്ച് മാര്‍ലോ സഹോദരന്‍മാരുടെ യഥാര്‍ത്ഥ ചരിത്രത്തെ പിന്തുടരുന്നതില്‍ നിന്ന് വിഭിന്നമായി വ്യത്യസ്തമായ അന്വേഷണങ്ങളിലൂടെയാണ് നാല് സഹോദരന്മാര്‍ അമ്മയെക്കൊന്നവര്‍ക്കെതിരെ പോരാടുന്നത് . KATIE ELDER ല്‍ സഹോദരന്‍മാര്‍ അമ്മയുടെ മക്കളാണ് എങ്കില്‍ FOUR BROTHERS ല്‍ അവര്‍ അമ്മയുടെ ദത്ത് പുത്രന്‍മാരാണ് . THEY CAME HOME TO BURY MOM.....AND HER KILLER എന്നായിരുന്നു സിനിമയുടെ ടാഗ് ലൈന്‍.





2007 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ബിഗ്‌ ബി എന്ന ചിത്രം നാല് സഹോദരന്‍മാരുടെ മൂന്നാമത്തെ വരവ് ആയിരുന്നു. മുകളില്‍ കൊടുത്ത വണ്‍ലൈന്‍ തന്നെയാണ് പിന്‍തുടരുന്നത് എങ്കിലും കഥ പറയുന്ന ക്രമത്തില്‍ ബിഗ്ബി ഫോര്‍ ബ്രദേഴ്സിനെയാണ് പിന്‍പറ്റുന്നത്.

റീമേക്ക് , അനുകല്‍പനം, APPROPRITATION എന്നൊന്നും ചര്‍ച്ച ചെയ്യാന്‍ താല്‍പര്യവും ക്ഷമയുമില്ലാത്തവര്‍ക്ക് ഒന്നിന് പിറകെ ഒന്നായി 'കോപ്പിയടി'കളുടെ ഒരു പരമ്പരയാണ് ഈ ചിത്രങ്ങള്‍. എങ്കിലും മൂന്ന് സിനിമയും വ്യത്യസ്തമായ കൊമ്പോസിഷനുകളിലൂടെയാണ് ഒരേ കഥ പറയുന്നത് എന്നത് ഈ മൂന്ന്‍ സിനിമകളും പരിശോധിച്ചാല്‍ മനസ്സിലാക്കാം.



അനുകല്‍പനപഠനത്തില്‍ ഇത് ചെയ്യുന്നത് താരതമ്യം ചെയ്യുന്ന ടെക്സ്റ്റുകളില്‍ പൊതുവായി കാണുന്ന പ്രമേയഭാഗം എങ്ങനെയാണ് സിനിമയില്‍ RENDER ചെയ്തിരിക്കുന്നത് എന്ന് പരിശോധിക്കുന്നത്തിലൂടെയാണ് . ഇവിടെ പറഞ്ഞിരിക്കുന്ന മൂന്ന് സിനിമകളുടെയും പൊതുവായ പ്രമേയഘടകം അമ്മയുടെ മരണവും സഹോദരന്‍മാരുടെ തിരിച്ച് വരവുമാണ്. മൂന്ന് സിനിമയുടെയും ആദ്യത്തെ പതിനഞ്ച് മിനിട്ടുകല്‍ക്കുള്ളിലാണ് ഈ പ്രമേയഭാഗം ചിത്രീകരിച്ചിട്ടുള്ളത്. മൂന്ന് സിനിമകളും കമ്പോസ് ചെയ്യാന്‍ ശ്രമിക്കുന്ന പൊതുവായ പ്ലോട്ട് ഘടകം മുകളില്‍ സൂചിപ്പിച്ച പ്രകാരം ഇതാണ് :


1. അമ്മയുടെ മരണം

2. സഹോദരന്‍മാരുടെ തിരിച്ച് വരവ്

ഇത് വികസിപ്പിക്കാന്‍ മൂന്ന് സിനിമാക്കാര്‍ കണ്ടെടുക്കുന്ന ഷോട്ടുകള്‍ താരതമ്യപെടുത്തി നോക്കുകയാണ് താഴെ. ഇങ്ങനെ താരതമ്യപ്പെടുത്തുമ്പോള്‍ ഒരാളുടെ കോമ്പോസിഷന്‍ മറ്റൊരാള്‍ തന്‍റെ അര്‍ഥോല്‍പാദനം ലക്ഷ്യമാക്കി ആവര്‍ത്തിക്കുന്നുവെങ്കില്‍ അത് "കോപ്പി"യാണെന്ന് പറയാം. മറിച്ച് മുകളില്‍ പറഞ്ഞ PLOT-DEVELOPEMENT കടമെടുക്കുന്നതല്ല കോപ്പിയടി. (കോപ്പി പിടുത്തമല്ല ഈ താരതമ്യത്തിന്‍റെ ഉദ്ദേശമെങ്കില്‍ പോലും, ആരോപണങ്ങളില്‍ ഒടുവില്‍ പറഞ്ഞ രണ്ട്ചിത്രങ്ങള്‍ ഏറെ പരാമര്‍ശിച്ച് കേള്‍ക്കാറുള്ളത് കൊണ്ട് സൂചിപ്പിച്ചതാണ്. ഒരേ കഥ പറയുന്ന ആളുടെ ക്രാഫ്റ്റ് അനുസരിച്ച് വ്യത്യസ്തമായി പറയാനാവും. ആഖ്യാനം ആഖ്യാതാവിന്‍റെ ക്രാഫ്റ്റ് വിലയിരുത്താന്‍ ഉപയോഗിക്കപ്പെടും. എങ്കിലും ഗുണദോഷങ്ങള്‍ വിലയിരുത്തപ്പെടുന്നത് ഒരു ABSOLUTE STANDARD ഉപയോഗിച്ച് ആയിരിക്കുകയില്ല ,മറിച്ച് അത് കാലവും ദേശവും സ്വീകര്‍ത്താക്കളുടെ ആസ്വാദന നിലവാരവും അനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്ന് മാത്രം )





KATIE ELDER എന്ന ചിത്രം ആരംഭിക്കുന്നത് അമ്മയുടെ മരണ ശേഷം സഹോദരന്‍മാരുടെ വരവോടു കൂടിയാണ്. പടിഞ്ഞാറന്‍ അമേരിക്കയിലെ ഒരു റെയില്‍വെ സ്റ്റേഷനില്‍ ഒരു തീവണ്ടി വന്ന് നില്‍ക്കുന്ന രംഗത്തോടെയാണ് സിനിമയുടെ തുടക്കം. തുടര്‍ന്ന്‍ ശവസംസ്കാരരംഗവും ആ രംഗം ദൂരെ നിന്ന് വീക്ഷിക്കുന്ന കഥയിലെ കേന്ദ്രകഥാപാത്രമായ ജ്യേഷ്ഠസഹോദരനെയും കാണിക്കുന്നു. തുടര്‍ന്ന് സഹോദരര്‍ ഒന്നിക്കുന്നു. മരണരംഗം കാണിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.

FOUR BROTHERS ആരംഭിക്കുന്നത് അമ്മ, ഈവ് ലിന്‍ മേഴ്സറുടെ മരണരംഗത്തിന്‍റെ കളമൊരുങ്ങുന്നത് ചിത്രീകരിച്ച് കൊണ്ടാണ്. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പര്‍ച്ചേസിനെത്തുന്ന അവരെ ഒറ്റനോട്ടത്തില്‍ അവിടം കൊള്ള ചെയ്യാനെത്തുന്ന രണ്ട് പേര്‍ വധിക്കുന്നു. അതിന് മുന്‍പ് കടയ്ക്കുള്ളില്‍ വച്ച് അവരുടെ പാത്ര സ്വഭാവം സൂചിപ്പിക്കുന്ന ഒരു സീക്വന്‍സ് ഉണ്ട്. ഷോപ്പില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്ന ഒരു കൊച്ചു  ബാലനെ അവര്‍ കയ്യോടെ പിടികൂടുകയും അവനെക്കൊണ്ട് കടയുടമയോട് മാപ്പ് പറയിപ്പിക്കുകയും തികച്ചും വാല്‍സല്യപൂര്‍വം ഇനിയൊരിക്കലും മോഷ്ടിക്കരുത് എന്ന് ഉപദേശിക്കുകയും ചെയ്യുന്നു. ഈവ് ലിന്‍റെ മരണം ഓഫ് സ്ക്രീനിലാണ് സംഭവിക്കുന്നത്. ആ ഷോട്ടില്‍ നിന്ന് ജ്യേഷ്ഠസഹോദരനായ ബോബി മേഴ്സറുടെ വരവിലേയ്ക്ക് രംഗം ഡിസോള്‍വ് ചെയ്യുന്നു. തുടര്‍ന്ന്‍ ശവസംസ്കാരവും സഹോദരന്‍മാരുടെ കണ്ട് മുട്ടലും ചിത്രീകരിക്കുന്നു. മാര്‍വിന്‍ ഗേയുടെ Trouble Man എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ബോബി മേഴ്സറെയും ശവസംസ്കാരവും അവതരിപ്പിക്കുന്നത്. ഗാനത്തിന്‍റെ വരികള്‍ (I come up hard baby, but now I'm cool) ബോബിയുടെ പാത്ര സ്വഭാവത്തിലേയ്ക്ക് തന്നെ സൂചന നല്‍കുന്നുണ്ട് .



മലയാള സിനിമ കഥ പറച്ചിലില്‍, സംഭാഷണം കൊണ്ട് പൊതുവേ വേണ്ടതിലേറെ വിശദീകരിക്കുന്ന ശൈലിയാണ് പിന്‍തുടരാറുള്ളത്. തീവണ്ടി വരുന്ന ദൃശ്യം കാണിച്ചാലും "അതാ വണ്ടി വരുന്നു " എന്ന് കഥാപാത്രം പറഞ്ഞുവെന്ന് വരും. സംഭാഷണത്തില്‍ മിതത്വം പാലിക്കുന്ന ബിഗ്ബി പക്ഷെ ദൃശ്യങ്ങളുടെ ധാരാളിത്തം കൊണ്ട് വേണ്ടതിലേറെ വിവരിച്ചാണ് ആരംഭിക്കുന്നത്. (മലയാളികള്‍ ശീലിച്ച് പോന്ന രീതി വച്ച് അവര്‍ക്ക് എല്ലാം വിവരിക്കുന്ന ശൈലിയാണ് പഥ്യം താനും )


ക്രിസ്മസ് രാത്രി; മേരിട്ടീച്ചര്‍ ഓര്‍ഫനെജ് നടത്തുന്നു; ടീച്ചര്‍ കൊണ്ട് വന്ന കുട്ടി കരയുന്നു; രാത്രി വൈകുമ്പോള്‍ അതിനാണ് ടീച്ചര്‍ പുറത്ത് പോകുന്നത്; എന്നിങ്ങനെ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കിയാണ്‌ ബിഗ്‌ ബി മുന്‍ സിനിമയിലെ രംഗം RECOMPOSE ചെയ്യുന്നത്. FOUR BROTHERS ലേത് പോലെ ഒരു കടയുടമയും മോഷ്ടിക്കുന്ന ബാലനും ടീച്ചര്‍ ഉപദേശിക്കുന്നതുമായ ടീച്ചറുടെ CHARACTER ESTABLISH ചെയ്യുന്ന സീക്വന്‍സ് സമാന ഉദ്ദേശ്യത്തോടെ വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. തുടര്‍ന്ന്‍ അക്രമികള്‍ ടീച്ചറെ വധിക്കുന്നത് തികച്ചും ഗ്രാഫിക്കലി സിനിമ കാണിക്കുന്നു. ഇതിലെല്ലാം വേണ്ടതിലേറെ ദൃശ്യവാചാലത മുന്‍ സിനിമയില്‍ നിന്ന് വ്യത്യസ്തമായി ബിഗ്‌ ബി പ്രകടിപ്പിക്കുന്നുണ്ട്. തുടര്‍ന്നുള്ള ടൈറ്റില്‍ സീക്വന്‍സ് അത്തരമൊരു കൊലപാതകം നടക്കാനിടയാകുന്ന നഗര സാഹചര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പുകളിലൂടെ കടന്നു പോകുന്നുണ്ട്. ശേഷം ശവസംസ്കാരവും സഹോദരന്‍മാരെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന പോലീസ് ഓഫീസര്‍മാര്‍ തമ്മിലുള്ള സംഭാഷണവും അവരുടെ വരവും ഇടവിട്ട്‌ കാണിക്കുന്നു. വളരെ സമയമെടുത്ത് മനപ്പൂര്‍വമായ, വൈകാരികമായ ലാഗ് ഈ സീക്വന്‍സില്‍ കാണാം . എന്നാല്‍ FOUR BROTHERS എന്ന ചിത്രം ഈ രംഗത്തെ എന്നല്ല , മറിച്ച് ഈ കഥയിലെ മരണത്തെയും പ്രതികാരത്തെയും പോലും വൈകാരികമായല്ല , മറിച്ച് അലസമായി , MATTER OF FACT ആയാണ് സമീപിക്കുന്നത്.



KATIE ELDER ന്‍റെ നാലു മക്കളെയാണ് സിനിമയുടെ ശീര്‍ഷണം ADDRESS ചെയ്യുന്നത് എങ്കിലും മൂത്ത സഹോദരനിലെയ്ക്ക് പലപ്പോഴും നായകത്വം വരുന്നുണ്ട്. ജോണ്‍ ഫോര്‍ഡിനെപ്പോലുള്ള സംവിധായകരുടെയൊപ്പം മുതല്‍ ജനപ്രിയ ഹീറോ സിനിമകളില്‍ വരെ അഭിനയിച്ച് ആര്‍ട്ട് സിനിമയ്ക്കും ജനപ്രിയ സിനിമയ്ക്കും ഒരു പോലെ പ്രിയപ്പെട്ട ജോണ്‍ വെയ്ന്‍ നായക കഥാപാത്രമായതിനാലാവാം. ബിഗ്‌ ബിയില്‍ മമ്മൂട്ടി വരുന്നതും സമാനമായ നിലയിലാണ്. അതും ഇരുവരുടെയും സ്റ്റാര്‍ കരിയറിന്‍റെ പില്‍കാലങ്ങളില്‍.


മാര്‍ക്ക് വാല്‍ബര്‍ഗിന്‍റെ കലിപ്പ് സാന്നിധ്യമുണ്ടെങ്കിലും FOUR BROTHERS ഒരു പരിധി വരെ ടൈറ്റിലിനോട്‌ നീതി പുലര്‍ത്തിക്കൊണ്ട് നായകത്വം ഭാവിക്കാതെ നില്‍ക്കുന്നുണ്ട്. ബിഗ്ബി അതിന്‍റെ ടൈറ്റില്‍ കൊണ്ട് നായകകേന്ദ്രിതത്വം ഒളിച്ചു വയ്ക്കുന്നില്ല. രണ്ടു സിനിമയിലും ആവര്‍ത്തിച്ച് വരുന്ന ക്രിസ്മസ് വിരുന്ന്‍ രംഗം താരതമ്യം ചെയ്യുമ്പോള്‍ രണ്ട് സിനിമകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാം: നിശബ്ദമായി വിരുന്നിന് ഇരിക്കുമ്പോള്‍ നാലു പേരും അമ്മയെ ഓര്‍മ്മിക്കുന്നുണ്ട്. ബിഗ്ബിയില്‍ ബിലാലാണ് മേരിട്ടീച്ചറെ ഓര്‍മ്മിക്കുന്നത്. ബാക്കി മൂന്ന്‍ പേരെക്കുറിച്ചുമുള്ള ടീച്ചറുടെ ശ്രദ്ധ അവര്‍ ബിലാലിനെ ഓര്‍മ്മിപ്പിക്കുകയാണ്. ബിലാലിന്‍റെ ഓര്‍മ്മയിലൂടെയാണ് മൂവരും കടന്നു പോകുന്നത് . ഈ വ്യത്യാസം കൊണ്ടാണ് ആദ്യ സിനിമയുടെ പേര്‍ "ഫോര്‍ ബ്രദേഴ്സ് " എന്നായിരിക്കുന്നതും രണ്ടാം സിനിമയുടെ പേര് "ബിഗ്‌ ബ്രദര്‍" എന്നായിരിക്കുന്നതും.





ഒരു കഥയുടെ മൂന്ന് വേരിയെഷനുകളാണ് ഈ മൂന്ന് സിനിമകള്‍ എന്നാണ് ഞാന്‍ കരുതുന്നത്. ഇതേ കഥ കൊണ്ട് നാലാമതും അഞ്ചാമതും വേരിയെഷനുകള്‍ സാധ്യമാണ്. സാമ്യതകളില്‍ കൂട്ടിമുട്ടുംപോഴും അവ തമ്മിലുള്ള കൊമ്പോസിഷനുകളിലെ വ്യത്യസ്തതയാണ് അവയെ സ്വതന്ത്രസൃഷ്ടികളാക്കുന്നത്. പശ്ചാത്തലം, (ലോക്കല്‍ കളര്‍) കോസ്റ്റ്യൂംസ്, ഭാഷ, തുടങ്ങിയവ കൊണ്ട് KATIE ELDER വെസ്റ്റിന്‍റെയും FOUR BROTHERS ഡേട്രോയിറ്റിന്‍റെയും ബിഗ്‌ ബി കൊച്ചിയുടെയും ഫ്ലേവര്‍ തുടരണം എന്നതില്‍ സിനിമാക്കാര്‍ പ്രത്യേകം കെയര്‍ എടുത്തിട്ടുള്ളതായി കാണാം.

ഒരേ കഥ കാലങ്ങളിലൂടെ വീണ്ടും പറയുന്ന പ്രക്രിയയെ ഇവിടെ പരിശോധിക്കുമ്പോള്‍ കിട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട വെളിപാട് കഥ പറയുന്നതിലുള്ള BREVITY കുറഞ്ഞ്, വാചാലത കൂടി വരുന്നു എന്നതാണ്. ധ്വന്യാതമകതയില്‍ നിന്ന് വിഷ്വല്‍ ധാരാളിത്തത്തിലൂടെ അതിവാചാലതയിലെയ്ക്കുള്ള നീക്കമാണ് അത്. സിനിമ മുന്നോട്ട് പോകും തോറും ആ പ്രവണത വര്‍ദ്ധിച്ച് വരുന്നുവെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. ഹിച്ച്കൊക്കിന്‍റെ റിയര്‍വിന്‍ഡോ എന്ന ചിത്രം ക്രിസ്റ്റഫര്‍ റീവ് പുനര്‍നിര്‍മ്മിച്ചപ്പോള്‍ ഫ്ലാറ്റുകളിലെ അന്തേവാസികളെ പരിചയപ്പെടുത്താന്‍ എടുത്ത സമയം ഹിച്ച്കോക്ക് എടുത്തതിന്‍റെ ഇരട്ടിയിലേറെയായിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്തായാലും അതാത് ഇടങ്ങളിലെ പ്രേക്ഷകരുടെ CINEMA -COMPREHENSION ശീലങ്ങളാണ് അത് സൂചിപ്പിക്കുന്നതും. മറിച്ച് KATIE ELDER ന്‍റെ കോപ്പിയാണ് FOUR BROTHERS എന്നോ FOUR BROTHERS ന്‍റെ കോപ്പിയാണ് ബിഗ്ബി എന്നോ ഞാന്‍ കരുതുന്നില്ല.


മാറ്റങ്ങളുടെ രാഷ്ട്രീയം ...അത് മറ്റൊരു വായനയാണ്







Saturday, July 19, 2025

ഭീതിസാഹിത്യം: ഒരു Essential വായനാലിസ്റ്റ്

 





















കുറ്റാന്വേഷണരചനകള്‍ എഴുതുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങളുടെ ലിസ്റ്റ് മുന്‍പൊരു പോസ്റ്റില്‍ ഷെയര്‍ ചെയ്തിരുന്നു. അത് പോലെ Gothic/Horror വിഭാഗത്തില്‍ പെടുന്ന രചനകളുടെ ഒരു Essential Reading List ഉണ്ടാക്കാനുള്ള ശ്രമമാണ്.
============================

പേടിപ്പിക്കുന്ന വാമൊഴിക്കഥകള്‍ വളരെ പണ്ട് കാലം മുതല്‍ ഉണ്ടായിരുന്നതാണ്. പില്‍ക്കാലത്ത് ഈ Genre ന്റെ ഭാഗമായിത്തീര്‍ന്ന പല ഘടകങ്ങളും അക്കാലത്ത് തന്നെ രൂപം കൊണ്ടതാണ്. പരേതാത്മാക്കള്‍, രക്ഷസ്സുകള്‍, വെയര്‍ വൂള്‍ഫ് മിത്ത്, മന്ത്രവാദികള്‍/വാദിനികള്‍, കുട്ടിച്ചാത്തന്‍മാര്‍, പിശാച് എന്ന സങ്കല്‍പം etc etc. എന്നാല്‍ പേടി അനുഭവിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ എഴുതപ്പെട്ട സാഹിത്യത്തില്‍ ഇത്തരം കഥകള്‍ കടന്ന് വന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിലാണ്. Horace Walpole ന്റെ Castle of Otranto (1764) ആദ്യകാലരചനകളില്‍ ഒന്നാണ്. മധ്യകാലമാളിക, പേടിപ്പിക്കുന്ന സംഭവങ്ങള്‍, പ്രകൃത്യാതീതസംഭവങ്ങള്‍ ഒക്കെ നിറഞ്ഞ ഒരു കഥ. വന്‍ വിജയമായിരുന്ന ഈ നോവലിന് ഒരു പാട് അനുകരണക്കാരുണ്ടായി. അവര്‍ ഒരു ഫോര്‍മുലയും രൂപീകരിച്ചു. ഒരു പഴയ മാളികയുടെ പശ്ചാത്തലം, ഇരുളഞ്ഞ അവയുടെ അകം, അതിനുള്ളില്‍ കെണിയിലാക്കപ്പെടുന്ന കഥാപാത്രങ്ങള്‍, അതിനുള്ളില്‍ പ്രേതസാന്നിധ്യം, പ്രാചീനമായ അന്തരീക്ഷം, കാല്‍പനികമായ വിവരണം, ഭീതി, അസ്ഥികൂടങ്ങള്‍, കല്ലറകള്‍, ശ്മശാനങ്ങള്‍. സ്ത്രീകള്‍ ഇത്തരം നോവലുകളുടെ വലിയ വായനക്കാരായി.
============================



Mrs. Ann Radcliffe എന്ന എഴുത്തുകാരിയാണ് ഇവരിലെ ഏറ്റവും Successful ആയ രചയിതാവ്. അവരുടെ Mysteries of Udolpho (1794) പ്രധാനമായ രചനയാണ്. എങ്കിലും ചരിത്രപരമായ പ്രാധാന്യമുണ്ട്, ഗവേഷകര്‍ക്ക് വായിക്കാം ഇക്കാലത്ത് അത്ര വായനാക്ഷമമായ പുസ്തകങ്ങളല്ല ഇവയൊന്നും. എന്റെ അഭിപ്രായത്തില്‍ Walpole, Ann Radcliffe എന്നിവരുടെ രചനകളുടെ പ്രാധാന്യത്തെക്കുറിച്ചും പ്രമേയങ്ങളെക്കുറിച്ചും പൊതുവേ വായിച്ച ശേഷം ജെയിന്‍ ഓസ്റ്റിന്റെ Northanger Abbey (1817) എന്ന നോവല്‍ വായിക്കുന്നത് വളരെ നന്നായിരിക്കും. ഗോഥിക് നോവല്‍ ട്രെന്‍ഡിനെ പരിഹസിച്ചു കൊണ്ട് അത്തരം നോവലുകളുടെ പാരഡി എന്നോണം ജെയിന്‍ ഓസ്റ്റിന്‍ രചിച്ചതാണ് ഈ നോവല്‍. തികച്ചും Delightful എന്ന പറയാവുന്ന ഒരു വായനാനുഭവമാണ് ഈ നോവല്‍.
കാതറിന്‍ മോര്‍ലന്‍ഡ്‌ എന്ന പെണ്‍കുട്ടി ആന്‍ റാഡ്ക്ലിഫിന്‍റെ ഗോഥിക് നോവല്‍ വായിച്ച് വായിച്ച് അത്തരം ഭാവനാലോകത്ത് ജീവിച്ച് വരികയാണ്. അവളുടെ തീ പിടിച്ച ഭാവനകാരണം തനിക്ക് ചുറ്റും ഒരു “ഹൊറര്‍” ലോകം രൂപപ്പെടുകയാണോ എന്ന് അവള്‍ സംശയിക്കുന്നതാണ് പ്രമേയം.
================================




1818 മേരി ഷെല്ലി എഴുതിയ ഫ്രാങ്കന്‍സ്റ്റൈന്‍ ആണ് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു രചന. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ എഴുത്തിന്‍റെ ഒരു പ്രാഗ്രൂപം എന്ന നിലയിലും ഗോഥിക് അന്തരീക്ഷസൃഷ്ടി ഭാഷ, Documents ലൂടെയുള്ള രചനാരീതി, എന്നിങ്ങനെ വിവിധ തലത്തില്‍ ഇന്നും Influential ആയ രചനയാണിത്.


=================================


Edgar Allen Poe യുടെ Tales of Mystery and Imagination നാണ് അടുത്ത സുപ്രധാനമായ നിര്‍ദേശം. അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ച സമാഹാരം. ഈ സമാഹാരത്തിലെ William Wilson, The Case of M Valdemar, The Fall of the House of Usher, The Masque of the Red Death, The Tell-Tale Heart, The Black Cat, Berenice, The Pit and the Pendulum എന്നീ കഥകള്‍ വായിച്ചിരിക്കേണ്ടതാണ്. സത്യത്തില്‍ ഗോഥിക് / ഹൊറര്‍ സാഹിത്യത്തെക്കുറിച്ച് വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ തുടക്കവും അന്ത്യവുമായി പരിഗണിക്കാവുന്ന ഒരു പുസ്തകമാണ് ഇത്. വിവിധ തരം ഭീതിരചനകള്‍ക്ക് പരിചയപ്പെടാനും മാതൃകയാക്കാനും ഈ കഥകള്‍ സഹായകമാണ്. ദ്വന്ദം/Doppelganger പ്രമേയമാകുന്ന William Wilson, ക്ലാസിക് ഗോഥിക് ശൈലി പിന്തുടരുന്ന House of Usher, സയന്‍സ് ഫിക്ഷന്‍ ഹൊറര്‍--M Valdemar, ചിത്തഭ്രമം-Tell Tale Heart, പ്രകൃത്യാതീത പ്രതിഭാസങ്ങളോന്നുമില്ലാത്ത മനശാസ്ത്രപരമായ ഭീതികഥ The Black Cat തുടങ്ങിയവ.

==============================

വിക്ടോറിയന്‍ ഇംഗ്ലണ്ടില്‍ ഹൊറര്‍ കഥകള്‍ക്ക് വലിയ പ്രിയമുണ്ടായിരുന്നു. ഡിക്കന്‍സ് ഉള്‍പ്പടെയുള്ളവര്‍ നിരവധി പ്രേതകഥകള്‍ എഴുതിയിട്ടുണ്ട്. എങ്കിലും Essential Reading List ല്‍ വായിക്കേണ്ടവയല്ല. Joseph Sheriden Le Fanu വിന്‍റെ Carmilla (1872) എന്ന Vampire രചനയാണ് അടുത്തതായി വായിക്കേണ്ടത്. Vampire Sub-genre ല്‍ പെട്ട പ്രധാന Text കളില്‍ ഒന്നാണത്. ലൈംഗികതയുടെ അന്യാപദേശമായി രക്ഷസുകഥകളെ അവതരിപ്പിക്കാനുള്ള ശ്രമവും ഇതില്‍ കാണാം.
=============================
RL Stevenson ന്റെ Dr. Jekyll & Mr. Hyde (1886) -ദ്വന്ദവ്യക്തിത്വത്തെക്കുറിച്ചുള്ള ഈ രചന ഒരു പഴയകാലത്തെ വെയര്‍വൂള്‍ഫ് മിത്തിന്‍റെ ഒരു ആധുനികരൂപമായിരുന്നു.


=============================


മോപ്പസാങ്ങിന്‍റെ Horla (1887) , On the River, The Hand etc.


=============================

Rider Haggard ന്റെ She (1887)

=============================




വെല്‍ഷ് എഴുത്തുകാരനായ ആര്‍തര്‍ മാക്കന്‍ ( Arthur Machen) എഴുതിയ The Great God Pan (1894), The Three Imposters (1895) എന്ന സമാഹാരത്തില്‍ ഉള്‍പ്പെട്ട Novel of the Black Seal, Novel of the White Powder എന്നീ രചനകള്‍ വളരെ പ്രധാനമാണ്. HP Lovecraft നെ സ്വാധീനിച്ച, Weird Fiction എന്ന Sub-genre നെ anticipate ചെയ്യുന്ന രചനകളാണ് ആര്‍തര്‍ മാക്കന്‍റേത്.
==============================

.


ബ്രാം സ്റ്റോക്കറുടെ Dracula (1897). Genre സവിശേഷതകള്‍ മനസിലാക്കുന്നതിന്‌ അലന്‍ പോയുടെ പുസ്തകം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട Text ആണ് Dracula. പ്രാചീനവും ആധുനികവുമായ യഥാക്രമം Gothic- Horror Fiction ന്റെ പൂര്‍ണതയാണ് ഈ നോവല്‍. കത്തുകള്‍, ഡയറിക്കുറിപ്പുകള്‍, പത്രക്കട്ടിംഗുകള്‍ എന്നിവ അടങ്ങിയ Epistolary രചനാരീതി, Vampire Mythologyയുടെ കൂടുതല്‍ വിസ്തൃതമായ അവതരണം എന്നിങ്ങനെ നിരവധി സവിശേഷതകള്‍.


==============================


Henry James ന്റെ Turn of the Screw (1898) എന്ന നോവല്‍. ഒരേ സമയം പ്രേതകഥയും സൈക്കോളജിക്കല്‍ കഥയുമായി വായിക്കാവുന്ന രചനാശൈലി.

==============================


M R James ന്റെ The Collected Ghost Stories of MR James (1931) എന്ന സമാഹാരം. ധ്വനികളിലൂടെയും സൂചനകളിലൂടെയും അര്‍ത്ഥം വിനിമയം ചെയ്യുന്ന സാഹിത്യപരമായ മികവുള്ള കഥകളാണ് എം ആര്‍ ജെയിംസിന്‍റേത്. Ash Tree, Count Magnus, Whistle, and I’ll Come for You, My Lad, The Treasure of Abbot Thomas എന്നിങ്ങനെ പ്രേതകഥകളെക്കുറിച്ചുള്ള സങ്കല്‍പങ്ങളെ തിരുത്തുന്ന നിരവധി കഥകള്‍ ഈ സമാഹാരത്തിലുണ്ട്.


=============================


സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എഴുതിയ ഭീതികഥകളുടെ സമാഹാരം -- Tales of Terror and Mystery (1923) എന്ന സമാഹാരം, Algernon Blackwood എഴുതിയ The Willows (1907) വാള്‍ട്ടര്‍ ഡിലാ മേയറുടെ All Hallows (1926), കടലിന്‍റെ പശ്ചാത്തലത്തില്‍ ഭീതികഥകള്‍ എഴുതിയ വില്യം ഹോപ്പ് ഹോജ്സന്റെ The Derelict (1912), ഡബ്ല്യു ഡബ്ല്യു ജേക്കബ്സിന്‍റെ Monkey’s Paw (1902), ഇ എഫ് ബെന്‍സന്‍റെ Room In the Tower (1912) തുടങ്ങിയവ വായിക്കേണ്ടതാന്. Robert Aickman ന്റെ Ringing the Changes. (1955)

================================


ഇരുപതാം നൂറ്റാണ്ടിലെ ഹൊറര്‍ ഫിക്ഷനെ മുഴുവന്‍ സ്വാധീനിച്ച എച്ച് പി ലവ്ക്രാഫ്റ്റ് സ്വയം രൂപീകരിച്ചത് ആര്‍തര്‍ മാക്കന്‍, ലോര്‍ഡ്‌ ഡണ്‍സാനി, ആള്‍ജര്‍നണ്‍ ബ്ലാക്ക് വുഡ് എന്നിവരാണ്. അത് വരെയുണ്ടായിരുന്ന ഭീതിസങ്കല്‍പങ്ങള്‍ക്ക് പകരം Cthulhu Mythos എന്ന Other-worldly അസ്ഥിത്വങ്ങളുടെ ഒരു ഗാലറി തന്നെ അദ്ദേഹം സൃഷ്ടിച്ചു. The Call of Cthulhu (1926) , Dunwich Horror (1928) എന്നിവ നിര്‍ദേശിക്കുന്നു.


==================================


Robert Bloch’s Psycho (1959) , Shirley Jackson ന്റെ The Haunting of Hill House (1959) , Robert Matheson ന്റെ Apocalyptic രചന , I am Legend (1954) , സ്റ്റീഫന്‍ കിംഗിന്‍റെ Shining (1980), Pet Sematary (1983), Salem’s Lot (1975).


=================================



ജാപ്പനീസ് ഭീതികഥകള്‍ എഴുതുകയും സമാഹരിക്കുകയും ചെയ്ത Lafcadio Hearn ന്റെ കഥകള്‍ പ്രേതകഥകളുടെ ഏഷ്യന്‍ പാരമ്പര്യം കാണിക്കുന്നു. Kwaidan: Stories and Studies of Strange Things (1904) ഐതിഹ്യമാലയില്‍ നിന്നും കേരളത്തിന്‍റെ പ്രാചീനമന്ത്രവാദപാരമ്പര്യത്തെക്കുറിച്ചുള്ള പുരാവൃത്തങ്ങളില്‍ നിന്നും രൂപം കൊണ്ട കേരളത്തിലെ "മാന്ത്രികനോവല്‍" നമ്മുടെ Unique ആയ ഒരു സംഭാവനയാണ്. European Occult നോവലില്‍ നിന്ന് വ്യത്യസ്തമാണ് അത്. പക്ഷെ ഈ നോവലും ഏറിയ പങ്കും സെന്‍സേഷനല്‍ രീതിയില്‍ തന്നെയെ കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളൂ. ശ്രീകൃഷ്ണപ്പരുന്ത്, പള്ളിവേട്ട എന്നീ നോവലുകള്‍ മാതൃകകള്‍ ആണ്.


=================================


ഇതൊരു സമ്പൂര്‍ണ ലിസ്റ്റ് അല്ല. ഓരോ Sub-genre ല്‍ നിന്നുമുള്ള വളരെ പ്രധാനമായി പരിഗണിക്കാവുന്ന, Genre നെ define ചെയ്ത രചനകള്‍ മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ.
=================================

എച്ച് പി ലവ്ക്രാഫ്റ്റ് എഴുതിയ പഠനം, Supernatural Terror in Literature, സ്റ്റീഫന്‍ കിംഗ് എഴുതിയ നോണ്‍-ഫിക്ഷന്‍ പുസ്തകം-- Danse Macabre (1981) ഹൊറര്‍ ഫിക്ഷന്‍ എഴുതുന്നവര്‍ക്ക് ഒരു Guide Book ആയി വായിക്കാവുന്നതാണ്.


==============================

ഓരോ തരം സാഹിത്യത്തിനോടുമുള്ള വിവിധ സമൂഹത്തിന്റെ സ്വീകരണം ( Reception) വ്യത്യസ്തമായിരിക്കാം. Gothic/Horror സാഹിത്യം പാശ്ചാത്യസാഹിത്യത്തില്‍ വ്യാപകമായി എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു. ഒരു കാലം വരെ ഭീതിസാഹിത്യം വില കുറഞ്ഞ സാഹിത്യമാണ് എന്ന നിലപാട് ഉണ്ടായിരുന്നു എങ്കിലും.




ഉന്നതമായ സാഹിത്യത്തിന്റെ ഇത് സവിശേഷതയും ഉള്‍ക്കൊള്ളുന്ന ഭീതിരചനകള്‍ അവിടെ നിന്ന് വന്നിട്ടുമുണ്ട് ആ അംഗീകാരം അവിടെ ഇപ്പോള്‍ ലഭിക്കുകയും ചെയ്യുന്നു. നമ്മുടെ നാട്ടില്‍ പക്ഷെ ഈ രചനാരീതി ഗൌരവമായി പരിചരിച്ചിട്ടുള്ള എഴുത്തുകാര്‍ കുറവാണ്. അതിന് ശ്രമിച്ചിട്ടുള്ളവര്‍ വളരെ സെന്‍സേഷണല്‍ ആയ ശ്രമങ്ങളേ നടത്തിയിട്ടുമുള്ളൂ. ഒരു സമൂഹം അടക്കിവച്ച വികാരങ്ങള്‍, ട്രോമ തുടങ്ങിയ കലാപരമായി പുറത്ത് കൊണ്ട് വരുന്നതില്‍ ഈ രചനാവിഭാഗത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരു പക്ഷെ Social Realism എന്ന സമീപനത്തെക്കാള്‍ പ്രാധാന്യമുണ്ട്. Horror: A Literary History എന്ന പഠനത്തില്‍ Xavier Aldana Reyes പറയുന്നു: “...the genre is more than frivolous entertainment, more than the sum of its chills and thrills. It can take on serious work and may--more successfully than social realism--allow for veritable insights into the nature of taboo areas that otherwise remain outside the remit of the acceptable. It has capacity to “encapsulate an era, its unspoken worries and aspirations, makes its study particularly rewarding.”


സാഹിത്യം ബിംബങ്ങളും രൂപകങ്ങളും മറ്റ് അലങ്കാരങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ച് വാചാലരാകുന്ന നമ്മുടെ സാഹിത്യസംരക്ഷകര്‍ക്കും ഗോഥിക് ബിംബങ്ങള്‍ക്കപ്പുറത്ത് എന്ത് എന്ന് കാണാനോ, നോക്കാനോ തുനിഞ്ഞിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍.
…................

1. Northanger Abbey (Jane Austen)

2. Frankenstein (Mary Shelley)

3. Tales of Mystery and Imagination (Edgar Allan Poe)


4. Carmilla (Joseph Sheriden Le fanu)

5. Dr. Jekyll& Mr. Hyde, Body Snatcher (RL Stevenson)

6. Horla, The Hand, On the River (Maupassant)

7. She (Rider Haggard)

8. The Great God Pan (Arthur Machen)

9. Dracula (Bram Stoker)

10. Turn of the Screw (Henry James)

11. Ash Tree, Count Magnus (M R James)

12. Lot No 246 (Sir Arthur Conan Doyle)

13. Willows (Algernon Blackwood)

14. All Hallows (Walter De la Mare)

15. The Derelict (William Hope Hodgeson)

16. Monkey’s Paw (WW Jacobs)

17. The Room in the Tower (EF Benson)

18. Ringing the Changes (Robert Aickman)

19. The Call of Cthulhu, Dunwich Horror (H P Lovecraft)

20. Psycho (Robert Bloch)

21. I am Legend (Richard Matheson)

22. The Haunting of Hill House (Shirley Jackson)

23. Salem’s Lot, Pet Sematary, The Shining (Stephen King)

24. Japanese Ghost Stories (Lafcadio Hearne)

25. Danse Macabre (Stephen King-Non fiction)

26. Supernatural Terror in Literature (H P Lovecraft)

Wednesday, July 16, 2025

ആഗ്രഹങ്ങളിലെ അണ്ടര്‍വേള്‍ഡ്



അധോലോകം എക്കാലത്തും എന്‍റെ ഒരു Weakness ആയിരുന്നു. ജീവിതത്തില്‍ എന്തെങ്കിലും ക്രൈസിസ് നേരിടുന്ന സാഹചര്യങ്ങളില്‍ ബോംബെയ്ക്ക് നാട് വിടണം ; അവിടെ ഒഴിവ് അനുസരിച്ച് ഏതെങ്കിലും അധോലോകത്ത് കയറിപ്പറ്റണം ; തുടര്‍ന്ന് കാറും ഓവര്‍കോട്ടും കൂളിംഗ് ഗ്ലാസും സമ്പാദിച്ച ശേഷം തിരികെ നാട്ടില്‍ വരണം എന്നുമായിരുന്നു പദ്ധതികള്‍. അധോലോകത്ത് അത്യാവശ്യം സ്വയം പര്യാപ്തത നേടിയ ശേഷം സ്വന്തമായി ഒരു അധോലോകം. അതിന് വേണ്ടിയുള്ള പദ്ധതികള്‍ സ്കൂള്‍ കാലം മുതല്‍ ഞങ്ങള്‍ ഒരു സംഘം പേര്‍ ആലോചിച്ചു വച്ചിരുന്നു. വളരെ ചെറിയ ഡീറ്റെയില്‍സ് ഉള്‍പ്പടെ പരിഗണിച്ചു കൊണ്ട്.


ആദ്യകാലത്ത് ലക്ഷണമൊത്ത ഒരു കൊള്ളസംഘം എന്ന നിലയിലാണ് ചര്‍ച്ച തുടങ്ങിയത്. പക്ഷെ അങ്ങനെ ഒരു കണ്‍ട്രിപ്പേരില്‍ അല്ല ഞങ്ങള്‍ അതിനെ വിളിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നത്. ഒരു ക്രൈം സിന്‍ഡിക്കേറ്റ് എന്നൊക്കെയുള്ള ഭംഗിയുള്ള പേരില്‍ വിളിക്കാവുന്ന ഒരു സെറ്റ് അപ്പ് ആയിരുന്നു അത്. പെറ്റിക്കൊള്ളകള്‍ മാത്രമായിരുന്നില്ല ഞങ്ങള്‍ ചെയ്യുക. മറിച്ച് ആവശ്യം വരുന്ന മുറയ്ക്ക് നല്ല മനോഹരങ്ങളായ കൊലപാതകങ്ങളും ഞങ്ങള്‍ ചെയ്യാന്‍ പരിപാടിയിട്ടിരുന്നു. ഉപദ്രവികളായ ആളുകളെ ഇല്ലാതാക്കി ഭൂമിയെ ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടം ആക്കി മാറ്റുക.  പദ്ധതി തുടങ്ങിയ കാലത്ത് ഞങ്ങള്‍ പഠിച്ചിരുന്ന സ്ഥാപനത്തിലെ ഹെഡ് മാസ്റ്ററെയായിരുന്നു ഞങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. 




ചില കൂറ മലയാള സിനിമയില്‍ കാണുന്നത് പോലെ ചായപ്പെട്ടികള്‍ നിറയെ അടുക്കി വച്ച വലിയ ഒരു ഗോഡൌണായിരുന്നില്ല സിന്‍ഡിക്കേറ്റിന്‍റെ താവളം. മറിച്ച് . മറ്റേതൊരു സ്ഥാപനവും പോലെ നഗരഹൃദയത്തിലോ ഹൃദയത്തിന്‍റെ പരിസരത്തോ ആയി നല്ല ഉഗ്രനൊരു പത്ത്-പതിനഞ്ച് നില ഉയരമുള്ള ഒരു ബില്‍ഡിംഗിലായിരിക്കും സിന്‍ഡിക്കെറ്റ്‌ പ്രവര്‍ത്തിക്കുക. ഫ്രെണ്ടില്‍ മുഴുവന്‍ ഗ്ലാസിട്ട ഒരു കലക്കന്‍ കെട്ടിടം. കണ്ടാല്‍ എത്ര നിലയുണ്ട് എന്ന് മനസ്സിലാക്കാന്‍ അത് ഉണ്ടാക്കിയവന് പോലും പറ്റരുത്. "ഓഫീസ്" എന്നായിരിക്കും ഞങ്ങള്‍ സ്റ്റാഫ് താവളത്തെപ്പറ്റി പറയുമ്പോള്‍ പരാമര്‍ശിക്കുക. ഗ്ലാസിട്ട വിശാലമായ വാതില്‍ തെന്നി മാറിയാലുടന്‍ തലങ്ങും വിലങ്ങും ഗ്ലാസിട്ട ലിഫ്റ്റുകള്‍ മുകളിലേയ്ക്കും താഴേയ്ക്കും ഒഴുകിക്കൊണ്ടിരിക്കും. അതിനുള്ളില്‍ നിന്ന് മൊബൈലും പിടിച്ച് സംസാരിക്കാന്‍ വേണ്ടി മാത്രം സ്യൂട്ടും മറ്റും ചില കോന്തന്‍മാരെയും കോന്തികളെയും നമ്മള്‍ അപ്പോയിന്‍റ് ചെയ്തിരിക്കും. (ഒരു റിച്ച്നെസ്സിന് വേണ്ടി !!)




കൃത്യമായി ടാക്സ് അടയ്ക്കുന്ന തികച്ചും മാന്യമായി പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസ് എന്ന നിലയ്ക്ക് ആയിരിക്കും നഗരത്തില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുക. "യൂണിവേഴ്സല്‍ എക്സ്പോര്‍ട്സ്" എന്നൊക്കെപ്പറയുന്ന പോലെയുള്ള ഗമയുള്ള പേരായിരിക്കും ഓഫീസിന് ഉണ്ടായിരിക്കുക. കൃത്യം പത്ത് മണിക്ക് തന്നെ ഓഫീസ് ആരംഭിക്കും. നല്ല കലക്കന്‍ ലോ ഫ്ലോര്‍ ബസുകളില്‍ മിടുക്കന്‍മാരും മിടുക്കത്തികളുമായ ഞങ്ങളുടെ സ്റ്റാഫ് വന്നിറങ്ങും. റിസപ്ഷനില്‍ നന്നായി പുഞ്ചിരിക്കുന്ന, വാട്ട് ക്യാന്‍ ഐ ഡൂ ഫോര്‍ യൂ എന്ന് ഭംഗിയായി ചോദിക്കുന്ന സ്റ്റൈലായി ഡ്രസ് ചെയ്ത ഒരു ചെറുക്കനേയും ചെറുക്കത്തിയെയും ഞങ്ങള്‍ ഇരുത്തിയിരിക്കും. ആ റിസപ്ഷനില്‍ നിന്നാണ് സ്ഥാപനത്തിന്‍റെ യഥാര്‍ത്ഥ ബിസിനസ് ആരംഭിക്കുക.പ്രധാനികള്‍ കയറി വരുമ്പോള്‍ ഹാളിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സ്റ്റാഫുകള്‍ ഗുഡ് മോണിംഗും മറ്റും പറഞ്ഞു കൊണ്ടേയിരിക്കും.



A സെക്ഷന്‍ B സെക്ഷന്‍ എന്നിങ്ങനെ വിവിധ ഡിവിഷനുകള്‍ ഓഫീസില്‍ ഉണ്ടായിരിക്കും. അറിയാവുന്നവര്‍ക്ക് അറിയാം . A എന്നാല്‍ ആനിഹൈലേഷന്‍ (ANNIHILATION) സെക്ഷന്‍, B എന്നാല്‍ ബര്‍ഗ്ലറി (BURGLARY) സെക്ഷന്‍ സെക്ഷന്‍ എന്നിങ്ങനെയാണ്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഒരാളെ കൊല്ലാനുണ്ട്‌ എന്ന് കരുതുക. നിങ്ങളെ റിസപ്ഷനില്‍ നിന്ന് എ സെക്ഷനിലെയ്ക്ക് ഡയറക്റ്റ്‌ ചെയ്യുന്നതായിരിക്കും. നിങ്ങള്‍ ഒരാളെ കൊല്ലാന്‍ ഏര്‍പ്പാടാക്കാന്‍ വന്നതാണ് എന്ന ഒരു ഇന്‍ഫീരിയോരിറ്റി കൊപ്ലക്സോ പാപബോധമോ വേണ്ടാത്ത വിധം തികച്ചും ഒരു കോര്‍പറേറ്റ് ഓഫീസ് ഡീല് ചെയ്യുന്ന വിധം പ്രൊഫഷനല്‍ ആയിട്ടായിരിക്കും നിങ്ങള്‍ കൈകാര്യം ചെയ്യപ്പെടുക. എ സെക്ഷന്‍ എന്നാല്‍ സെന്‍ട്രലൈസ്ഡ് ഏസിയില്‍ പ്രവര്‍ത്തിക്കുന്ന വിശാലമായ ഒരു മൂന്ന് നില സമുച്ചയം തന്നെയാണ്. ആളെ എങ്ങനെ ശാസ്ത്രീയമായി തീര്‍ത്ത്‌ കളയാം എന്നതിന്‍റെ സര്‍വ്വ റിസേര്‍ച്ചും അവിടെ നടക്കുന്നുണ്ട്. ഞങ്ങളുടെ സ്റ്റാഫ് ആളുടെ ഡീറ്റെയില്‍സ് കളക്റ്റ് ചെയ്യുകയും എമെര്‍ജന്‍സി അനുസരിച്ച് ചാര്‍ജ് കൂടും . അഡ്വാന്‍സ് പേ ചെയ്ത് രസീപ്റ്റ് വാങ്ങി മടങ്ങാം. ആള് തീര്‍ന്നു കഴിയുമ്പോ മൊബൈലില്‍ മെസേജ് വരും. പിന്നെ , നിങ്ങള്‍ ഓഫീസുമായി ബന്ധപ്പെടെണ്ടതില്ല.



ബര്‍ഗ്ലറി വിഭാഗം അന്താരാഷ്ട്ര നിലവാരമുള്ള ഹെയ്സ്റ്റ് (മോഷണം എന്നും പറയും) പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്ന വിഭാഗമാണ്‌. സമര്‍ത്ഥമായ ഒരു വര്‍ക്ക്ഷോപ്പും ലൈബ്രറിയും ഇവിടെയുണ്ട്. വര്‍ക്ക്ഷോപ്പില്‍ ഏറ്റവും ആധുനികമായ എക്വിപ്മെന്‍സ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു ആവശ്യാനുസരണം. തുരങ്കമുണ്ടാക്കാനുള്ള ഹാന്‍ഡിയായ മാന്തുപകാരണം മുതല്‍ പേനയില്‍ ഒളിപ്പിക്കാവുന്ന ലേസര്‍ കട്ടര്‍ വരെ അവിടെയുണ്ട്. INTELLECTUAL CONTRIBUTION നടത്തുന്നവരും MANUAL CONTRIBUTION നടത്തുന്നവരും ബര്‍ഗ്ലറി വിഭാഗത്തിലുണ്ട്. ലൈബ്രറിയില്‍ മികച്ച മോഷണ പുസ്തകങ്ങളുടെയും സിനിമകളുടെയും ശേഖരമുണ്ട്. ആല്‍ഫ്രഡ് ഹിച്ച്കൊക്കിന്‍റെ കൊലപാതക സിനിമകള്‍ ആഴ്ചയില്‍ ഒരിക്കല്‍ സ്ക്രീന്‍ ചെയ്യപ്പെടും.  കിഡ്നാപ്പിംഗ് സെക്ഷന്‍ വളരെ നല്ല സാധ്യതയുള്ള ഒരു മേഖലയാണ്. ഒരു വിഭാഗം കിഡ്നാപ്പിംഗ് കൈകാര്യം ചെയ്യും. 



ഡിസ്പോസിംഗ് സെക്ഷന്‍ ആണ് ഞങ്ങളുടെ സ്ഥാപനത്തിന്‍റെ ഹൈലൈറ്റ്. അത് ബില്‍ഡിംഗിന്‍റെ അണ്ടര്‍ഗ്രൌണ്ടില്‍ ഏറ്റവും മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഞങ്ങള്‍ തീര്‍ത്ത് കളയുന്ന ആളുകളുടെ കടാവറുകള്‍ (ശേഷിപ്പുകള്‍ ) ഡിസ്പോസ് ചെയ്യുന്ന ഇടമാണ് അത്. സ്ഥാപനം വിജയകരമായി നിലനില്‍ക്കുന്നതിന്‍റെ പ്രധാന ക്രെഡിറ്റ് ഡിസ്പോസിംഗ് സെക്ഷനാണ്. കാരണം സിനിമയിലെ മണ്ടന്‍ അധോലോക സംഘങ്ങളെപ്പോലെ ഞങ്ങള്‍ ഡെഡ് ബോഡികള്‍ കായലിലോ കടലിലോ ഒക്കെ താഴ്ത്തി പൊല്യൂഷന്‍ ഉണ്ടാക്കുകയോ, പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി കുഴിച്ചിടുകയോ ഒന്നും ചെയ്യുന്നില്ല. മറിച്ച് ഓഫീസിന്‍റെ അണ്ടര്‍ ഗ്രൌണ്ടില്‍ ഞങ്ങള്‍ ഒരു ഇലക്ട്രിക് ക്രിമറ്റൊറിയം സ്ഥാപിച്ചിട്ടുണ്ട്. തീര്‍ത്ത് കഴിഞ്ഞ ഡെഡ്ബോഡികള്‍ ഞങ്ങള്‍ നല്ല ഫൈന്‍ പൌഡര്‍ ആക്കി മാറ്റി നല്ല പാത്രങ്ങളില്‍ ഡോക്യുമെന്‍റ് ചെയ്ത് സൂക്ഷിക്കുന്നു. ലോകത്ത് ക്രിമറ്റൊറിയം സ്വന്തമായുള്ള ഏക അധോലോക സംഘം ഞങ്ങള്‍ മാത്രമായിരിക്കും.




ഞങ്ങളുടെ സ്റ്റാഫാണ് സ്ഥാപനത്തിന്‍റെ ജീവന്‍. ഒരു കാലത്തും അവര്‍ സ്ഥാപനത്തില്‍ നിന്ന് പിണങ്ങിപ്പോകാത്ത വിധത്തിലുള്ള സാലറിയാണ്‌ ഞങ്ങള്‍ കൊടുക്കുക. സ്ഥാപനം അങ്ങനെ നില നില്‍ക്കേണ്ടത് അവരുടെയും ആവശ്യമാണ്‌. സ്റ്റാഫിന് പ്രത്യേകം ക്വാര്‍ട്ടെഴ്സ്, കുട്ടികള്‍ക്ക് പഠിക്കാന്‍ സ്കൂള്‍, പിന്നെ വര്‍ഷത്തില്‍ ഞങ്ങള്‍ ടൂറിനു പോക്കും മറ്റുമോക്കെയുണ്ട്. നിയമവശങ്ങള്‍ കൈകാര്യം ചെയ്യാന്‍ ലീഗല്‍ അഡ്വൈസര്‍മാരുടെ ഒരു പാനല്‍ തന്നെയുണ്ട്. അഥവാ, ആര്‍ക്കങ്കിലും ഒറ്റണം എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ ഞങ്ങള്‍ അണ്ടര്‍ഗ്രൌണ്ട് സന്ദര്‍ശിക്കാന്‍ പറഞ്ഞു വിടും.




അധോലോകസംഘങ്ങളെക്കുറിച്ചുള്ള ഒരു ക്ലീഷേകളും ഞങ്ങള്‍ ആവര്‍ത്തിക്കാറില്ല. ഹാ ഹാ ഹാ എന്ന പൊട്ടിച്ചിരി, തുണിയില്ലാത്ത യുവതികളെ കൊണ്ടുള്ള നൃത്തം, അശരീരി പോലെയുള്ള സന്ദേശങ്ങള്‍, മൊട്ടത്തല , പൂച്ചയെ തടവല്‍, സ്രാവിന് കൊടുക്കല്‍, മുതലയ്ക്ക് കൊടുക്കല്‍, തുടങ്ങിയവ ഒന്നും ഞങ്ങള്‍ പിന്‍ തുടരുന്നില്ല. പിന്നെ , ഒന്നുണ്ട് . മരുന്ന് കച്ചവടം ഞങ്ങള്‍ ചെയ്യാറില്ല (ഡ്രഗ്സ് ) ഞങ്ങളുടെ മഹാഗുരു വിറ്റോ കോര്‍ലിയോണ്‍ അത് പാടില്ല എന്ന് അരുള്‍ ചെയ്തിട്ടുണ്ട്. സ്റ്റാഫ് പെരുമാറ്റം കൊണ്ടും വസ്ത്രധാരണം കൊണ്ടും തികച്ചും മാന്യമായിട്ടെ കസ്റ്റമേഴ്സിനോട്‌ ഇടപെടാവൂ എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. കൂളിംഗ് ഗ്ലാസും കലിപ്പുള്ള മുഖവും എപ്പോഴും അവര്‍ നിലനിര്‍ത്തും. എവിടെയാണെങ്കിലും മുഖത്ത് ഭാവമില്ലാതെ തെക്ക് വടക്ക് നോക്കി നില്‍ക്കുന്നതാണ് ഇപ്പോഴത്തെ ഞങ്ങളുടെ രീതി. പിന്നെ , സിനിമകളില്‍ അധോലോക സംഘങ്ങളുടെ തലയില്‍ കെട്ടി വയ്ക്കാറുള്ള ഒരു തരം താണ പ്രവര്‍ത്തിയും ഞങ്ങള്‍ക്ക് ഇല്ല. സ്ഥാപനം പോളിറ്റിക്കലി കറക്റ്റ് ആക്കി നിര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നതായിരിക്കും. സത്യത്തില്‍ സേവനമായിട്ടേ ഞങ്ങള്‍ ഈ പ്രൊഫഷനെ കണ്ടിട്ടുള്ളൂ.




കസ്റ്റമേഴ്സിനെ FEEL AT HOME ആക്കുക എന്നത് ഇപ്പോള്‍ ഞങ്ങളുടെ ഒരു നയം തന്നെയാണ്. പഴയ ജഗ്ഗുവിനെ പോലെയല്ല ഞങ്ങള്‍ മോഡേന്‍ ഗാംഗ്സ്റ്റേഴ്സ്. പണ്ടത്തെ തലയോട്ടിയുടെ പടമുള്ള ടീഷര്‍ട്ടൊന്നും ഞങ്ങളുടെ കമ്പനിയില്‍ ആരും ധരിക്കാറില്ല. മറിച്ച് , കറുത്ത സ്യൂട്ട് ധരിച്ച , മുടി ബ്രില്‍ ക്രീം തേച്ച് ചീകി വച്ച കൈയ്യില്‍ ഓട്ടോമാറ്റിക് ഗണ്ണ്‍ പിടിച്ച ചുള്ളന്‍മാരാണ് ഞങ്ങടെ ഓഫീസില്‍. കൂളിംഗ് ഗ്ലാസ് ഞങ്ങളുടെ ഡ്രസ് കോഡിന്‍റെ ഭാഗം തന്നെയാണ്. ഈയിടെയായി ഞങ്ങള്‍ സ്ലോ മോഷനില്‍ നടക്കാന്‍ കൂടി പ്രാക്ടീസ് കൊടുക്കുന്നുണ്ട്. ഇങ്ങനെയുള്ള സോഫിസ്റ്റിക്കെഷന്‍ ഒക്കെയാണ് എങ്കിലും ഞങ്ങള്‍ കൊടും ക്രൂരന്‍മാരായിരിക്കും. അത് ഭാവിക്കാറില്ലെങ്കിലും. ചാകാന്‍ പോകുന്നവന്‍ പോലും ഒരു നിമിഷം ചോദിച്ച് പോകും "എന്നെക്കൂടി നിങ്ങടെ കളിയില്‍ ..സോറി നിങ്ങടെ കമ്പനിയില്‍ കൂട്ടുമോ ? ഇതൊന്നും ഞങ്ങള്‍ ആരോടും പറയാറില്ല. എങ്കിലും സംശയം ഉന്നയിച്ചത് കൊണ്ട് പറയാം. ഷൂട്ട്‌ ഔട്ട്‌ നടത്താന്‍ വേണ്ടി ഒരു വലിയ ഷോപ്പിംഗ് മാള്‍ തന്നെ ഞങ്ങള്‍ പണി കഴിപ്പിച്ചിട്ടുണ്ട്. ധാരാവി ഒഴിപ്പിക്കുന്നത് പോലെയുള്ള കണ്‍ട്രിപ്പണികള്‍ ഞങ്ങള്‍ക്കില്ല. ശത്രുക്കളെ ഓടിച്ച് ഷോപ്പിംഗ് മാളില്‍ കയറ്റി തൂണിന് മറഞ്ഞു നിന്ന് അരമണിക്കൂര്‍ എങ്കിലും വെടികള്‍ വച്ചിട്ടേ ഞങ്ങള്‍ കൊല്ലൂ. അതിനു മുന്‍പ് എല്ലാ ശത്രുക്കള്‍ക്കും ഓരോ തോക്ക് ഫ്രീ കൊടുക്കും. വെടി വയ്ക്കുന്നവര്‍ക്ക് സ്വയം കണ്ട് ആനന്ദിക്കാന്‍ മാളില്‍ മൊത്തം കണ്ണാടികള്‍ വച്ചിട്ടുണ്ട്. ഒടുവില്‍ ചാകുന്നവരെ ജെ സീ ബിയില്‍ വാരി ക്രിമറ്റോറിയത്തിലേയ്ക്ക് കൊണ്ട് പോകും. ഇങ്ങനെ വളരെ പ്രമാദമായ ഒരു സങ്കല്‍പം.

അവസാനമായി അധോലോകത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഒരു പ്രൊഫഷനല്‍ കോഴ്സ് ആരംഭിക്കുക, അവര്‍ക്ക് വേണ്ടി സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തുക, ഞങ്ങളുടെ സ്ഥാപനത്തില്‍ അവര്‍ക്ക്  Internship  ചെയ്യാന്‍ അവസരമോരുക്കുക തുടങ്ങിയ പദ്ധതികളും ആലോചനയിലുണ്ട്. മെഡിക്കല്‍ എന്‍ജിനീയറിംഗ് അധോലോകം ഞങ്ങളുടെ സഹോദര-സ്ഥാപനമാണ്‌. എങ്കിലും അങ്ങോട്ടുള്ള വിദ്യാര്‍ഥികളുടെ കുത്തൊഴുക്ക് ഒട്ടും സര്‍ഗാത്മകമല്ല എന്ന് ഞാന്‍ നിരീക്ഷിക്കുകയാണ്.