Wednesday, July 1, 2026

നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ!!



നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കും എന്നാണ് ബൈബിള്‍ പറയുന്നത്. എന്നാല്‍ നിങ്ങളുടെ വിശ്വാസം നിങ്ങളെ കൊല്ലുകയും ചെയ്യും ഞാന്‍ പറഞ്ഞാല്‍ ഞാന്‍ ദൈവനിഷേധം പറയുകയാണ്‌ എന്ന് കരുതരുത്. വിശ്വാസത്തെക്കുറിച്ചുള്ള മനശാസ്ത്രമനുസരിച്ച് രണ്ട് വചനങ്ങളും ഫലത്തില്‍ ഒന്ന് തന്നെയാണ്.


ഞാന്‍ പതിവായി എഴുതാറുള്ള എഴുത്തുകള്‍ വായിച്ചിട്ടുള്ള വിശ്വാസികള്‍ ഞാന്‍ പറഞ്ഞത് വിശ്വസിക്കില്ല എന്ന് തീര്‍ച്ചയാണ്. പക്ഷെ ഞാന്‍ പറഞ്ഞാല്‍ വിശ്വസിക്കാത്തത് ഹിച്ച്കോക്ക് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കും. തീര്‍ച്ച. ഹിച്ച്കോക്ക് പറഞ്ഞ പ്രകാരം----



ഹെര്‍മന്‍റെയും മീരയുടെയും ദാമ്പത്യജീവിതം പരിഗണിക്കുക. ഭര്‍ത്താവിനെ മീരയ്ക്ക് വലിയ കാര്യമാണ്. ഹെര്‍മന്‍ ഇല്ലെങ്കില്‍ തന്‍റെ ജീവിതം ശരിയാം വിധം മുന്നോട്ട് പോവില്ല എന്ന് മീര എവിടെയും ആണയിടും.

സംഭവം ശരിയാണ്. എന്തിനും ഏതിനും അവള്‍ക്ക് ഹെര്‍മന്‍ വേണം.

"ഹെര്‍മീ, നമ്മുടെ പ്രാവിന് തീറ്റ കൊടുക്കൂ "

" ഹെര്‍മീ, നമ്മുടെ കീരിയ്ക്ക് ഭക്ഷണം കൊടുക്കാന്‍ സമയമായി , ഒന്ന് വേഗം ചെല്ലാമോ"

" ഹെര്‍മീ, ആ കോഴിക്കൂട് ഒന്ന് വൃത്തിയാക്കിയിടാമോ ?"

നേരം വെളുക്കുമ്പോള്‍ മുതല്‍ അവരുടെ വീട്ടില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത് മീരയുടെ ഇങ്ങനെയുള്ള നിര്‍ദേശങ്ങളാണ്. ഭാര്യയോട് ഒന്നും എതിര്‍ത്ത് പറയുന്ന ശീലം പണ്ട് മുതലേ ഹെര്‍മന് ഇല്ല. അത് കൊണ്ട് തന്നെ അയാള്‍ക്ക് വീട്ടില്‍ പിടിപ്പത് പണിയായിരിക്കും.

അത്രയും പറഞ്ഞപ്പോള്‍ വീട്ടിലെ അന്തരീക്ഷത്തെക്കുറിച്ച് പറയണം. അവരുടെ വീട് ഒരു കൊച്ചു മൃഗശാല തന്നെയാണ്. വിവിധതരം പ്രാവുകള്‍, തത്തകള്‍ കീരി, കുരങ്ങ്, പൂച്ച, ആമ, ഓന്ത്.. എന്നിങ്ങനെ അവിടെയില്ലാത്ത ജീവികളില്ല.

ജീവിപ്രേമം മീരയുടെതാണെങ്കിലും അത് കൊണ്ടുള്ള ജോലി മുഴുവന്‍ ഹെര്‍മന് ആണെന്ന് മാത്രം. പണി ചെയ്യുന്നതിലല്ല. ആള്‍ക്കാരുടെ കമന്‍റുകള്‍ കേള്‍ക്കുമ്പോഴാണ് ഹെര്‍മന്‍റെ മനസ്സില്‍ നിന്നും അപകടകരമായ ഒരു പക പതഞ്ഞു പൊങ്ങുക.

ഇടയ്ക്ക് ജോലി ഒന്നൊഴിയുമ്പോള്‍ അയാള്‍ അയല്‍പക്കത്തെ സ്മിത്തിന്‍റെ വീട്ടില്‍ പോയിരിക്കും. ഭാര്യ മരിച്ചതിന് ശേഷം പലയിടങ്ങളിലായി കറക്കവും ഫിഷിംഗുമോക്കെയായി നടക്കുകയാണ് അയാള്‍.

ഹെര്‍മന്‍ ചെന്നിരിക്കുമ്പോള്‍, ഒരെണ്ണം വീശിക്കഴിയുമ്പോള്‍ അയാള്‍ക്ക് പലപ്പോഴും പറയാനുള്ളത് ഇതാണ് :- " എന്‍റെ മേരി പോയതിന് ശേഷം ജീവിതത്തില്‍ നിന്ന് എന്തോ ഒന്ന് നഷ്ടപ്പെട്ടു. ആദ്യത്തെ കുറച്ച് വര്‍ഷങ്ങള്‍ എനിക്ക് ആ ശൂന്യതയോട് പൊരുത്തപ്പെടാന്‍ തന്നെ കഴിഞ്ഞില്ല. വീടായാല്‍ അവിടെ ഒരു സ്ത്രീ വേണം. സത്യമായും"

ഹെര്‍മന്‍ ഒന്നും മിണ്ടാതെ കേട്ട് നില്‍ക്കും. അയാള്‍ ചിന്തിച്ചിരുന്നത് നേരെ മറിച്ചാണ്. ഇങ്ങനെ ഒരു ഭാര്യയില്ലായിരുന്നെങ്കില്‍ തനിക്ക് എന്തെല്ലാം ചെയ്യാമായിരുന്നു ; എവിടെയെല്ലാം പോകാമായിരുന്നു. വിവിധ സാഹചര്യങ്ങള്‍. വ്യത്യസ്തരായ മനുഷ്യര്‍!

മനസ്സില്‍ കലിപ്പോടെ വീട്ടില്‍ വന്നിരിക്കുമ്പോഴാണ് ഭാര്യ വരുത്തുന്ന വളര്‍ത്തുമൃഗങ്ങളെക്കുറിച്ചുള്ള മാസികയില്‍ ഒരു പരസ്യം ഹെര്‍മന്‍ കണ്ടത്: "ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായി പാമ്പുകള്‍ വില്‍പ്പനയ്ക്ക് ".

മനസ്സില്‍ ഒരു ബള്‍ബ് കത്തിയ പോലെ ! അയാള്‍ മീര കാണാതെ ആ പേജ് ഇങ്ങ് കീറിയെടുത്തു. കുറച്ച് കഴിഞ്ഞ് ആവുന്നത്ര സ്വാഭാവികതയോടെ ഹെര്‍മന്‍ വിഷയം എടുത്തിട്ടു:

"മീരേ, ഒരു പാമ്പിന്‍കുഞ്ഞിനെ വളര്‍ത്തുന്നതിനെക്കുറിച്ച് നിന്‍റെ അഭിപ്രായമെന്താ ? വിഷമില്ലാത്ത ഇനത്തില്‍ പെട്ട , കാണാന്‍ ഭംഗിയുള്ള ...."

"ഓ , പാമ്പുകളോട് എനിക്ക് വല്യ കമ്പമില്ല"

. "അല്ല, ഒരു ചങ്ങാതി ഒരു പാമ്പിന്‍കുഞ്ഞിനെ വില്‍ക്കാനുണ്ട് എന്ന് പറഞ്ഞിരുന്നു. വേണോ എന്ന് ചോദിച്ചു. നിനക്ക് വേണ്ടെങ്കില്‍ വേണ്ട. അവര്‍ അതിനെ കൊന്നോട്ടെ"

മീര എഴുന്നേറ്റു. അവര്‍ എന്തിനാണ് അതിനെ കൊല്ലുന്നത് ?

"പാമ്പിന്‍റെ തോലിന് വിലയുണ്ടത്രേ. വാങ്ങാന്‍ ആളുണ്ടെങ്കില്‍ വില്‍ക്കാം എന്നും പറഞ്ഞിരുന്നു".

അത് കേട്ടപ്പോള്‍ മീര ഒന്നാലോചിച്ചു. ഒരു ജീവിയും കൊല്ലുന്നത് അവള്‍ക്കിഷ്ടമല്ല.

അടുത്ത ദിവസം തന്നെ ഹെര്‍മന്‍ പരസ്യം കൊടുത്ത ആളെ കണ്ടു പിടിക്കാനിറങ്ങി. ആവശ്യം വളരെ വ്യക്തമായി പറഞ്ഞു.

താന്‍ ഒരു സുവോളജി പ്രഫസറാണ്‌. നല്ല വിഷമുള്ള ഒരു പാമ്പിനെ വേണം പരീക്ഷണങ്ങള്‍ക്കായി. എന്ന് വച്ചാല്‍ ഒരു പാട് വലുതല്ല . ചെറുത് . കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളത്. കാണാന്‍ ഭംഗിയുള്ളതും.

കോറല്‍ സ്നേക്ക് ആയാലോ? പറഞ്ഞ കണ്ടീഷന്‍സ് എല്ലാം ഒക്കും. നല്ല ഭംഗി. പുറമേ കറുപ്പും ചുവപ്പും മഞ്ഞയും വരകളും.

ശരി. നന്നായി പായ്ക്ക് ചെയ്ത് തരണം.

മീര പായ്ക്കറ്റ് തുറക്കുന്ന മധുര നിമിഷം സ്വപ്നം കണ്ട് ഹെര്‍മന്‍ മടങ്ങി വന്നു. നല്ല ഗിഫ്റ്റ് പൊതിഞ്ഞത് പോലെ ഭംഗിയായി പൊതിഞ്ഞ പായ്കറ്റ്.

"മീരേ, ഇത് വിവാഹ വാര്‍ഷികത്തിന് എന്‍റെ സമ്മാനമായി കൂട്ടിക്കോ. ഞാന്‍ എന്‍റെ കയ്യില്‍ നിന്നാണ് പണം എടുത്തത്. നീ തന്ന പൈസ ഇതാ"

ഓ , മീരയ്ക്ക് സന്തോഷമായി. താങ്ക്യൂ ഡാര്‍ലിംഗ് ! അവള്‍ അത് തുറക്കാന്‍ പോകുന്നത് കണ്ട് അയാള്‍ വിലക്കി. ഏയ്‌, ഇപ്പോള്‍ തുറക്കരുത്. ഞാന്‍ പോയിട്ടേ തുറക്കാവൂ. ആദ്യം കാണുന്നയാളുമായെ പാമ്പ്‌ ഇണങ്ങൂ എന്നാണു ചങ്ങാതി പറഞ്ഞത്.

അന്ന് സ്മിത്തിന്‍റെ വീട്ടില്‍ പോയിരിക്കുമ്പോള്‍ ഹെര്‍മന്‍റെ മനസ് അവിടെയെങ്ങുമായിരുന്നില്ല. മീര തുറന്നു കാണുമോ? ഇപ്പോള്‍ അവള്‍ അങ്ങ് പരലോകത്ത് എത്തിക്കാണുമോ ? ആകാംക്ഷ കൊണ്ട് അയാള്‍ക്ക് ഇരിക്കപ്പൊറുതിയുണ്ടായില്ല. നേരം വൈകിയപ്പോള്‍ അയാള്‍ ഇറങ്ങി . വഴിയില്‍ നിന്ന് ഒരു കനത്ത വടിയും എടുത്തു. സംഗതി കഴിഞ്ഞ് അതിനെ തല്ലിക്കൊല്ലണ മല്ലോ.

വീട്ടിലെത്തിയപ്പോള്‍ നിശബ്ദത. മീരേ മീരേ എന്ന് ഒന്ന് രണ്ട് തവണ വിളിച്ചു.

ഇല്ല.

കുറച്ച് കഴിഞ്ഞപ്പോള്‍ ബെഡ് റൂമില്‍ നിന്ന് മീര വിളിക്കുന്ന ശബ്ദം കേട്ടു. ശബ്ദത്തില്‍ തളര്‍ച്ചയുണ്ടോ ?

അകത്ത് കയറിയപ്പോള്‍ അയാള്‍ നിരാശനായി. അതാ മീര കട്ടിലില്‍ ഇരിക്കുന്നു.

"ഡാര്‍ലിംഗ്, അത് ഇണങ്ങാത്ത ഇനത്തില്‍ പെട്ട ശീതരക്തമുള്ള ഒരു പാമ്പാണ്. ഇതാ നോക്കൂ "

മീര ചുരുണ്ട് വളഞ്ഞു പുളയുന്ന ഒരു ചുരുള്‍ ഹെര്‍മന്‍റെ കയ്യിലേയ്ക്ക് വച്ചു.

ആ--ആ-ആ !!!!! ഹെര്‍മന്‍ നിലവിളിച്ചു കൊണ്ട് ചാടി.

ആ ..അതെന്നെ കടിച്ചു ! അതെന്നെ കടിച്ചു !

ഇതെന്ത് കൂത്ത് ! എന്തിനാണ് ഇങ്ങനെ ബഹളം വയ്ക്കുന്നത് ? ഒരു വിഷമില്ലാത്ത പാമ്പ്‌ കടിച്ചതിനോ?

ഹെര്‍മന്‍ നിലവിളിച്ചു. മീരേ , വേഗം ഡോക്ടറെ വിളിക്കൂ ..ഞാന്‍ ഇപ്പൊ മരിക്കും ! ഞാന്‍ ഇപ്പൊ മരിക്കും . അത് ഒരു വിഷമുള്ള പാമ്പായിരുന്നു.

പറഞ്ഞു തീര്‍ന്നപ്പോഴെയ്ക്കും ഹെര്‍മന്‍ നിലം പതിച്ചു. മീര പരിഭ്രമത്തോടെയും ചിന്താക്കുഴപ്പത്തോടെയും ഡോക്ടറെ വിളിക്കാനോടി.

വിഷമുള്ള പാമ്പ്‌ എങ്ങനെ ....?

അല്‍പനേരം കഴിഞ്ഞ് ഡോക്ടര്‍ മരണം തീര്‍ച്ചപ്പെടുത്തി.

സ്മിത്ത് പാമ്പിനെ സൂക്ഷ്മനിരീക്ഷണം നടത്തിയ ശേഷം മീരയെ തിരിച്ചേല്‍പ്പിച്ചു.
 

"ഇതിനു വിഷമൊന്നുമില്ല. ഇത് കോറല്‍ സ്നേക്ക് അല്ല. ഹെര്‍മി തെറ്റിദ്ധരിച്ചതാണ്. അതല്ലെങ്കിലും , വിഷപ്പാമ്പിനെ ആരെങ്കിലും വളര്‍ത്താന്‍ വാങ്ങുമോ ? . അതെ, മാഡം. നിങ്ങളുടെ ഭര്‍ത്താവ് ഹാര്‍ട്ട് അറ്റാക്ക് മൂലമാണ് മരണമടഞ്ഞത് !!!!


************

അതാണ്‌ ഹിച്ച്കോക്ക് പറഞ്ഞ കഥ. സത്യത്തില്‍ അത് വിഷമുള്ള പാമ്പാണ് എന്ന ഉറച്ച വിശ്വാസമാണ് ഹെര്‍മിയെക്കോന്നത്. വിശ്വാസം രക്ഷിക്കുക മാത്രമല്ല ശിക്ഷിക്കുകയും ചെയ്യുമെന്ന് മനസ്സിലായല്ലോ.
 

സൂക്ഷിക്കണം. കടിച്ചത് പാമ്പല്ലെങ്കിലും പാമ്പാണ് കടിച്ചത് എന്ന് വിശ്വസിക്കാനിട വന്നാല്‍ നിങ്ങളുടെ അവസ്ഥ സീരിയസാകാനിടയുണ്ട്, എന്ന് മാത്രമല്ല , നിങ്ങള്‍ മരിക്കാന്‍ പോലും സാധ്യതയുണ്ട്. കുത്തിയത് നിരുപദ്രവകാരിയായ ഒരു വണ്ടായാല്‍ പോലും. അത് മറ്റൊരു കഥയാണ്‌ . ശുഭരാത്രി.