Monday, August 3, 2026

എന്‍റെ കാട്ടുനായ ബൂട്ടോ




ഫെബ്രുവരിയിലെ കൊടുങ്കാറ്റുള്ള ഒരു രാത്രിയാണ് അവന്‍ വന്നത്. മഴയില്‍ കുതിര്‍ന്ന എന്ന വീടിന്‍റെ ജനാലയിലൂടെ ഇരുട്ടിലേയ്ക്ക് നോക്കിയപ്പോള്‍ രണ്ട് തിളങ്ങുന്ന കണ്ണുകള്‍ എന്‍റെ നേര്‍ക്ക് നോക്കി. തവിട്ടു നിറമുള്ള ഒരു ശരീരവും വലിയ താടിയെല്ലും ഞാന്‍ കണ്ടു. പുലിയോ മറ്റോ ആയിരിക്കുമോ എന്ന് ഞാന്‍ ഭയന്നു.


    ഒരു നോവല്‍ എഴുതാന്‍ വേണ്ടി ക്യാനഡയുടെ പസിഫിക് തീരത്ത് ബ്രിട്ടീഷ് കൊളമ്പിയയിലേയ്ക്ക് വന്നതായിരുന്നു ഞാന്‍. കഴിഞ്ഞ ഏഴു മാസങ്ങളായി തടി കൊണ്ടുണ്ടാക്കിയ എന്‍റെ ക്യാബിനില്‍ ഞാന്‍. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഏറ്റവും അടുത്തുള്ള അയല്‍ക്കാരന്‍ പോലും വളരെ അകലെയായിരുന്നു.


    ടോര്‍ച്ചും മഴുവും എടുക്കാന്‍ വേണ്ടി ഞാന്‍ അടുക്കളയിലേയ്ക്ക് പോയി. ജനാലയില്‍ നിന്ന് അല്‍പമൊന്ന് വിട്ട് നിന്ന് ഞാന്‍ പുറത്തേയ്ക്ക് ടോര്‍ച്ച് തെളിച്ചു. ഞാന്‍ കണ്ടത് കറുപ്പും തവിട്ടും നിറമുള്ള ഒരു കൂറ്റന്‍ നായയെയായിരുന്നു, അവന്‍ വന്യമായി വാലാട്ടിക്കൊണ്ടിരുന്നു.


    ഞാന്‍ വാതില്‍ ഇത്തിരി തുറന്നപ്പോള്‍ അവിടമാകെ വെള്ളം ചിതറിച്ചു കൊണ്ട് അവന്‍ മുറിയിലേയ്ക്ക് ഇരച്ചു കയറി. ആഹ്ലാദം കൊണ്ട് മതിമറന്ന പോലെ. വലിയ തലയായിരുന്നെങ്കിലും ശരീരം ശോഷിച്ചിരുന്നു. എല്ലുകള്‍ തോലിന് മേല്‍ എഴുന്നു നിന്നു. അവന്‍റെ കണ്ണിലെ നോട്ടം ഏത് ഭാഷയെക്കാളും വ്യക്തമായി ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “ദയവായി എനിക്ക് കഴിക്കാന്‍ വല്ലതും തരുമോ?”


    എന്‍റെ അടുക്കളയിലുണ്ടായിരുന്ന ഇറച്ചിയെല്ലാം ഞാന്‍ അവന് കൊടുത്തു. അടുത്ത രണ്ട് മണിക്കൂര്‍ നേരം അവന്‍ എന്നോട് നന്ദി പ്രകടിപ്പിക്കാനുള്ള വിവിധ ഏര്‍പ്പാടുകളില്‍ മുഴുകിയിരിക്കുകയായിരുന്നു. അവന്‍ മോങ്ങുകയും അവന്‍റെ നനഞ്ഞ താടിയെല്ല് എന്‍റെ മടിയില്‍ വയ്ക്കുകയും മുന്‍കാലുകൊണ്ട് എന്നെ തോണ്ടുകയുമൊക്കെ ചെയ്തു. എപ്പോഴൊക്കെ ഞാന്‍ എന്‍റെ ജോലിയില്‍ നിന്ന് തലയുയര്‍ത്തിയോ അപ്പോഴൊക്കെ അവന്‍ തന്‍റെ തവിട്ടു നിറമുള്ള കണ്ണുകള്‍ കൊണ്ട് എന്നെ ഉറ്റുനോക്കി വാലാട്ടിക്കൊണ്ട് നിലത്തിരുപ്പുണ്ടായിരുന്നു.


        അങ്ങനെ 1967 ലെ ആ രാത്രി ബൂട്ടോ എന്ന കാട്ടുനായ എന്‍റെ ഏകാന്തജീവിതത്തിലേയ്ക്ക് വന്നു.


    ഏത് കഠിനഹൃദയന്‍റെയും മനസ്സലിയിക്കാനുള്ള വേലകള്‍ അവന്‍റെ കയ്യിലുണ്ടായിരുന്നു. അവന്‍ കാലുകളില്‍ കുന്തിച്ചിരുന്ന് ഭക്ഷണത്തിന് വേണ്ടി യാചിക്കും. അവന്‍റെ വെളുത്ത നിറമുള്ള മുന്‍കാലുകള്‍ കുറുകെ വച്ചിരിക്കും. അല്ലെങ്കില്‍ കൈ കൊണ്ട് കണ്ണ് മറച്ച് വച്ച് മണ്ണില്‍ കിടന്നുരുളും. അല്ലെങ്കില്‍ എനിക്ക് വിശന്നിട്ടു വയ്യ എന്നൊരു ഭാവത്തോടെ കുറച്ച് പുല്ല് വായിലിട്ട് ചവയ്ക്കും.


    ഒരു പ്രഭാതത്തില്‍ ഞാന്‍ കുറച്ച് നായ ബിസ്കറ്റുകള്‍ എടുത്ത് കയ്യില്‍ പിടിച്ചപ്പോള്‍ അവന്‍ എഴുന്നേറ്റിരുന്ന് മോങ്ങി. മൂന്ന് തരം ബിസ്കറ്റുകള്‍ ഉണ്ടായിരുന്നു. “ശരി, ഏതാണ് നിനക്ക് വേണ്ടത്?” ചുവന്ന ഇറച്ചി ബിസ്ക്കറ്റ് നീട്ടിക്കൊണ്ട് ഞാന്‍ ചോദിച്ചു. അപ്പോള്‍ ആഴമുള്ള ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് അവന്‍ ഇതാണ് തനിക്ക് ഏറ്റവുമിഷ്ടം എന്ന് എന്നെ അറിയിച്ചു. അവന്‍റെ മൂര്‍ച്ചയേറിയ സ്വരം എന്‍റെ ക്യാബിനിനുള്ളിലൂടെ വെടിയൊച്ച പോലെ മുഴങ്ങി.


    “ശ്ശ്ശ്…” ഞാന്‍ പറഞ്ഞു, “ശബ്ദമുണ്ടാക്കല്ലേ, പയ്യെ.” എന്നിട്ട് ഞാന്‍ ഒരു ചെറിയ ശബ്ദത്തില്‍ കുറച്ചു കാണിച്ചു. അത്രയും മതി. അപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവന്‍ എന്നെ അനുകരിച്ചു. ചെറുശബ്ദത്തില്‍ “ഭൌ!” “യെസ്” എന്ന് പറഞ്ഞത് പോലെ. ശബ്ദം താഴ്ത്തി കുരയ്ക്കാനുള്ള ബൂട്ടോയുടെ കഴിവ് പിന്നീട് ഞങ്ങള്‍ക്ക് വലിയ ഉപകാരമായി.


    മെയ്മാസത്തില്‍ എന്‍റെ നോവല്‍ ലണ്ടനിലേയ്ക്ക് അയച്ചു കൊടുത്തു കഴിഞ്ഞപ്പോഴെയ്ക്കും എന്‍റെ കാശുമുഴുവന്‍ തീര്‍ന്നതായി ഞാന്‍ കണ്ടു. മുന്‍പൊരിക്കല്‍ ഞാന്‍ ഹോളിവുഡില്‍ എഴുത്തുകാരനായി കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്. ഒരു പക്ഷെ അവിടെ ഒരിക്കല്‍ കൂടി ജോലി തരപ്പെട്ടാലോ എന്ന് എനിക്ക് തോന്നി. പക്ഷെ ഹോളിവുഡിലേയ്ക്ക് അവിടെ നിന്ന് 2690 കിലോമീറ്റര്‍ തെക്കോട്ട്‌ സഞ്ചരിക്കേണ്ടിയിരുന്നു. യാത്ര ചെയ്യാനുള്ള മാര്‍ഗവും കുറഞ്ഞ ചിലവില്‍ ജീവിക്കാനുള്ള വഴിയും കണ്ടെത്തണം. അങ്ങനെ ഞാനൊരു സെക്കന്‍ഡ് ഹാന്‍ഡ് പാല്‍ ട്രക്ക് സംഘടിപ്പിച്ചു. ആ വണ്ടി പിന്നീട് എന്‍റെ സഞ്ചരിക്കുന്ന വീട് ആയിത്തീര്‍ന്നു.



    ഞാന്‍ ബൂട്ടോയെക്കുറിച്ചോര്‍ത്തു. ഈ വനപ്രദേശത്ത് സ്വതന്ത്രമായി ജീവിച്ചവനാണ് അവന്‍. ലോസ് ആഞ്ചലസ് പോലെയൊരു വലിയ നഗരത്തിന്‍റെ തിരക്കുകളിലേയ്ക്ക് അവനെ കൊണ്ടുപോകുക എന്ന് വച്ചാല്‍ ക്രൂരതയാണ്. ഞാന്‍ എന്‍റെ ജോലിയ്ക്ക് പോകുമ്പോള്‍ അവനെ എന്‍റെ ട്രക്കിനുള്ളില്‍ പൂട്ടിയിടുക എന്ന് വച്ചാല്‍ ആലോചിക്കാന്‍ വയ്യ. മനസ്സില്ലാമനസോടെ അവനെ ഞാന്‍ എന്‍റെ അയല്‍ക്കാരന്‍ ഫ്രെഡ് ജാക്സനെ ഏല്‍പ്പിച്ച് പോകാന്‍ തീരുമാനിച്ചു.


    ഞാന്‍ പുറപ്പെടുന്ന ദിവസം പായ്ക്ക് ചെയ്യുമ്പോള്‍ ബൂട്ടോ എന്നെ സശ്രദ്ധം വീക്ഷിച്ചു. അവന്‍റെ കണ്ണുകളില്‍ വേദനയുണ്ടായിരുന്നു. ദുഖത്തില്‍ ഒന്ന് മോങ്ങിയ ശേഷം അവന്‍ അപ്രത്യക്ഷനായി. പോകാന്‍ നേരം അവന്‍ അവിടെയില്ലാതിരുന്നത് നന്നായി എന്ന് ഞാന്‍ കരുതി. ഞാന്‍ യാത്ര തുടങ്ങി കുറച്ച് നേരം കഴിഞ്ഞ് ഒരു വളവ് തിരിയുമ്പോഴുണ്ട് അതാ അവന്‍ പിന്നാലെ ഓടി വരുന്നു.


    ഞാന്‍ സ്പീഡ് കൂട്ടി നോക്കി. ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ നിര്‍ത്തി. കഠിനമായിരുന്ന ആ മഞ്ഞുകാലത്ത് അവന്‍ മാത്രമായിരുന്നല്ലോ എന്‍റെ ഒരേ ഒരു കൂട്ടുകാരന്‍ എന്ന് ഞാന്‍ ഓര്‍മ്മിച്ചു. പിന്നില്‍ ചരല്‍ക്കല്ലുകള്‍ ഇളകുന്ന ശബ്ദം കേട്ടു. അതാ നില്‍ക്കുന്നു അവന്‍! അവന്‍ കിതച്ച് ക്ഷീണിച്ചിരുന്നു. അവന്‍റെ ചെവികള്‍ ഉയര്‍ന്ന് നിന്നു. കണ്ണില്‍ നിറയെ വേദനയുണ്ടായിരുന്നു.


    “എങ്കില്‍ പിന്നെ കേറി വാടാ, മോനേ” ഞാന്‍ വാതില്‍ തുറന്ന് കൊണ്ട് പറഞ്ഞു. അവന്‍ സീറ്റിലേയ്ക്ക് ചാടിക്കേറി എന്നെ ആകെ മൊത്തം നക്കാന്‍ തുടങ്ങി. പിന്നെ സീറ്റിന് താഴെ നിലത്ത് അടങ്ങിയൊതുങ്ങിയിരുന്നു. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് ഹോളിവുഡിലേയ്ക്ക് തിരിച്ചു.


    അത്ഭുതമെന്നേ പറയേണ്ടൂ, ബൂട്ടോ നഗരവുമായി വളരെ വേഗം പൊരുത്തപ്പെട്ടു. ഒരു ദിവസം കൊണ്ട് അവന്‍ ട്രാഫിക് നിയമമൊക്കെ പഠിച്ചു കഴിഞ്ഞു.അവന്‍റെ ബുദ്ധി കൊണ്ടാണ് നഗരത്തില്‍ ഞങ്ങള്‍ക്ക് ഒരു നല്ല വാടകവീട് കിട്ടിയത്. ബിവര്‍ലി ഹില്‍സിലെ ഒരു വലിയ വീടിന്‍റെ പൂന്തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഭംഗിയുള്ള കോട്ടേജ്.


    വീട്ടുടമ ബൂട്ടോയുടെ നേര്‍ക്ക് ഒന്ന് നോക്കിയ ശേഷം പറഞ്ഞു:


    “ക്ഷമിക്കണം, ഇവിടെ ഒരു വലിയ നായയെ അനുവദിക്കാന്‍ പറ്റില്ല. മുന്‍പുണ്ടായിരുന്ന ഒരെണ്ണം രാത്രി കുരച്ച് കുരച്ച് ഞങ്ങള്‍ക്ക് സ്വസ്ഥത തന്നിട്ടില്ല.”

    “പക്ഷെ ഞാന്‍ പറഞ്ഞാല്‍ മാത്രമേ ബൂട്ടോ കുരയ്ക്കൂ” ഞാന്‍ പറഞ്ഞു,


    “ഞാന്‍ കാണിച്ചു തരാം.”


    ഞാന്‍ കുറച്ച് ബിസ്കറ്റ് എടുക്കാന്‍ ട്രക്കിന്‍റെ അടുത്തേയ്ക്ക് ചെന്നപ്പോള്‍ ബൂട്ടോയ്ക്ക് മനസിലായി ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന്. അവന്‍ വാലാട്ടി എഴുന്നേറ്റിരുന്ന് എന്നെ നോക്കി. ഞാന്‍ ഒന്ന് മാറിയിട്ട് മടങ്ങി വന്നപ്പോഴേയ്ക്കും ഉടമയും ബൂട്ടോയും അടുപ്പക്കാരായി മാറി എന്ന് കണ്ടു.


    ഞാന്‍ അവന് ഒരു ബിസ്കറ്റ് നീട്ടി: “എന്ത് പറയുന്നു?” ഞാന്‍ ചോദിച്ചു


    “ഭൌ!” ചെറുശബ്ദത്തില്‍ അവന്‍ പറഞ്ഞു.


    “അല്‍പം കൂടി ഉച്ചത്തില്‍”


    അവന്‍ അല്‍പം കൂടി ഉച്ചത്തില്‍ കുരച്ചു.


    “ഇനി പതിയെ..”


    “ഫൌ!!” ബൂട്ടോ പറഞ്ഞു.


    വീട്ടുടമ ഹൃദ്യമായി ചിരിച്ചു കൊണ്ട് എനിക്ക് താക്കോല്‍ കൈമാറി.


    അഞ്ചുമാസങ്ങള്‍ ഞങ്ങള്‍ ആ കോട്ടേജില്‍ താമസിച്ചു. എഴുത്ത് കൊണ്ട് സാമാന്യം ഭേദപ്പെട്ട വരുമാനമുണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞു. നഗരത്തില്‍ ജീവിക്കാന്‍ പഠിച്ചത് കൊണ്ട് എന്‍റെ ടൈപ്പ്റൈറ്ററിന്‍റെ ശബ്ദം കേട്ട് മടുക്കുമ്പോള്‍ അവനൊന്ന് ചുറ്റിയടിക്കാന്‍ പോകും. അവന്‍റെ കോളറില്‍ ഞാന്‍ എന്‍റെ ഫോണ്‍ നമ്പര്‍ എഴുതിയിട്ടിരുന്നു. എങ്ങാനും വഴി തെറ്റി ആരുടെയെങ്കിലും അടുത്തു ചെന്നാല്‍ എന്നെ ഒന്ന് വിളിച്ചറിയിക്കാനും ഒരു ചെറുസമ്മാനം നല്‍കുന്നതായിരിക്കും എന്നൊരു അറിയിപ്പും ഉള്‍പ്പടെ.


    ഒരിക്കല്‍ രണ്ടുദിവസം അവനെ കണ്ടില്ല. ഞാന്‍ ആകെ വിഷമിച്ചു.രണ്ടാമത്തെ രാത്രി എനിക്കൊരു ഫോണ്‍ വന്നു. അത് മാജിക് കാസില്‍ എന്നൊരു റെസ്റ്റോറന്‍ഡിലെ കുക്ക് ആയിരുന്നു. ലോകപ്രശസ്തരായ മജീഷ്യന്‍മാരെല്ലാം സന്ദര്‍ശിച്ച് അതിഥികള്‍ക്ക് വേണ്ടി മാന്ത്രികപ്രദര്‍ശനം നടത്താറുള്ള ഒരി ഹോട്ടലായിരുന്നു അത്. ബൂട്ടോ എങ്ങനെയോ ഇവിടെ എത്തിപ്പെടുകയും മജീഷ്യന്‍റെ സഹായിയായി മാറുകയും ചെയ്തിരുന്നു.


    മജീഷ്യന്‍ ഒരു ട്രിക്ക് കാണിച്ചപ്പോള്‍ വളരെ കുറച്ച് പേര്‍ മാത്രമേ കയ്യടിച്ചുള്ളൂ. അയാള്‍ ബൂട്ടോയോട് ചോദിച്ചു:

    “നീ എന്ത് പറയുന്നു?”

    ബൂട്ടോ ഉച്ചത്തില്‍ കുരച്ചു. “അവന് ഇഷ്ടപ്പെട്ടല്ലോ, പിന്നെ നിങ്ങള്‍ക്കെന്ത്‌ പറ്റി?”

    പിന്നെ ഓരോ ട്രിക്ക് കഴിയുമ്പോഴും അയാള്‍ അവനോട് അഭിപ്രായം ചോദിച്ചു. പരിപാടിയ്ക്കിടയിലെല്ലാം മജീഷ്യന്‍ സിഗരറ്റ് വലിച്ചുതള്ളിക്കൊണ്ടിരുന്നു. പുകയുന്ന സിഗരറ്റ് കുറ്റികള്‍ ബൂട്ടോയ്ക്ക് ഇഷ്ടമായിരുന്നില്ല. അവന്‍ അതെല്ലാം ചവിട്ടിക്കെടുത്തിക്കൊണ്ടിരുന്നു.


    അവനെ തിരിച്ച് കിട്ടാന്‍ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നു. മജീഷ്യന്‍ ആദ്യം അമ്പതും പിന്നെ നൂറും പിന്നീട് നൂറ്റമ്പതും ഡോളര്‍ എനിക്ക് ഓഫര്‍ ചെയ്തു. മില്യന്‍ ഡോളര്‍ കിട്ടിയാലും ബൂട്ടോയെ വില്‍ക്കുകയില്ല എന്ന് ഞാന്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ അയാള്‍ എത്രത്തോളം കൂട്ടുമായിരുന്നു എന്നെനിക്ക് ഒരു പിടിയുമില്ല.


    ബ്രിട്ടീഷ് കൊളമ്പിയയില്‍ നിന്ന് ഒരു കത്ത് കിട്ടിയപ്പോള്‍ ഹോളിവുഡില്‍ നിന്ന് മടങ്ങാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഒരു വര്‍ഷം മുന്‍പ് കടലിന് സമീപത്തായി കുറച്ച് ഭൂമി വാങ്ങാന്‍ വേണ്ടി ഞാന്‍ കനേഡിയന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. അതിന് അനുവാദം നല്‍കിക്കൊണ്ടുള്ള കത്തായിരുന്നു അത്. വര്‍ഷത്തിന് 110 ഡോളര്‍ ആയിരുന്നു വാടക.


    താമസിയാതെ അവിടത്തെ ജോലികളെല്ലാം തീര്‍ത്ത് പഴയ ട്രക്കുമായി ഞങ്ങള്‍ കാനഡയിലേയ്ക്ക് തിരിച്ചു.


    ആ സ്ഥലത്ത് ഞാനും ബൂട്ടോയും ക്യാബിന്‍ കെട്ടി രണ്ടു വര്‍ഷത്തോളം താമസിച്ചു. പരുന്തുകളും മാനുകളും താറാവുകളും ചിലപ്പോഴൊക്കെ ഒരു കരടിയുമായിരുന്നു ഞങ്ങളുടെ അയല്‍ക്കാര്‍.


    മൂന്നാമത്തെ വേനല്‍ക്കാലത്ത് ഞാന്‍ എന്‍റെ ജന്മസ്ഥലമായ ബ്രിട്ടനിലേയ്ക്ക് പോകാന്‍ തീരുമാനിച്ചു. ബൂട്ടോയെ എന്ത് ചെയ്യും എന്നതായിരുന്നു എനിക്ക് എടുക്കേണ്ട കഠിനമായ തീരുമാനം. “അവനെ ഞാന്‍ കൂടെക്കൊണ്ടുപോകണോ?” ബൂട്ടോയുടെ വീട് ആ വന്യമായ കനേഡിയന്‍ വനപ്രദേശമായിരുന്നു. ഇംഗ്ലണ്ടില്‍ ഒരു നായക്കൂടിനുള്ളിലെ ജീവിതം അവന് മനസ്സിലാവില്ല.


    അവന്‍ പൂര്‍ണമായും എന്‍റേതാണ് എന്ന് തോന്നാതിരിക്കാനും അവന്‍ എന്നെ ശീലിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എന്‍റെ ടൈപ്പ് റൈറ്റിംഗ് ശബ്ദം കേട്ട് മടുത്ത് കുറെക്കാലം ഇവന്‍ ഫ്രെഡ് ജാക്സന്‍റെയും കുടുംബത്തിന്‍റെയുമൊപ്പമാണ് കഴിഞ്ഞത്. അവനെ ഞങ്ങള്‍ നോക്കിക്കോളാം എന്ന് അവര്‍ സന്തോഷത്തോടെ സമ്മതിച്ചു.


    അവസാനദിവസം ഞാന്‍ വീടിന്‍റെ വാതില്‍ പൂട്ടിയപ്പോള്‍ ബൂട്ടോ ചെറുതായി മോങ്ങാന്‍ തുടങ്ങി. ഞാന്‍ പോകുകയാണ് എന്ന് അവന് മനസിലായിരുന്നു. ഹൃദയഭേദകമായിരുന്നു ആ നിമിഷങ്ങള്‍. ഞാന്‍ അവനോടൊപ്പം വീടിന് മുന്നിലുള്ള ബെഞ്ചില്‍ അവന്‍റെ തലയില്‍ തലോടിയും മുന്‍കാലുകളില്‍ പിടിച്ചും ഇരുന്നു. എന്നെങ്കിലുമൊരിക്കല്‍ മടങ്ങി വരാം എന്ന് അവനോട് പറയാന്‍ ഞാന്‍ ശ്രമിച്ചു.


    ഇന്ന് ഞാന്‍ ഒരു സ്കോട്ടിഷ് തടാകത്തിനരികെയിലുള്ള ഒരു കോട്ടേജില്‍ താമസിക്കുകയാണ്.എന്‍റെ കാട്ടുനായ ബൂട്ടോയെ ഞാന്‍ എപ്പോഴും ഓര്‍മ്മിക്കും. കാനഡയിലുള്ള എന്‍റെ സ്നേഹിതര്‍ പറയുന്നു അവന് സുഖമാണ് എന്ന്.


    അവര്‍ക്ക് ആദ്യ മറുപടി എഴുതിയപ്പോള്‍ ഞാന്‍ എഴുതി: “ബൂട്ടോ എന്തെങ്കിലും അസുഖമാണ് എങ്കില്‍ എന്നെ അറിയിക്കുമല്ലോ. അടുത്ത വിമാനത്തിന് ഞാനെത്താം.” അത് സത്യമായിരുന്നു. അതിന് വേണ്ട അല്‍പം പണം ഞാന്‍ സൂക്ഷിച്ച് വച്ചിരുന്നു. വനപ്രദേശത്ത് മനുഷ്യന് സ്നേഹിതരെ കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍ ബൂട്ടോയുമായുള്ള എന്‍റെ സൗഹൃദം വളരെ അപൂര്‍വമായ ഒന്നായിരുന്നു.

(Mike Tomkies- "My Wild Dog Booto)
(An Extract from "Alone in the Wilderness)
വിവര്‍ത്തനം : മരിയ റോസ്)





Wednesday, July 1, 2026

നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ!!



നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കും എന്നാണ് ബൈബിള്‍ പറയുന്നത്. എന്നാല്‍ നിങ്ങളുടെ വിശ്വാസം നിങ്ങളെ കൊല്ലുകയും ചെയ്യും ഞാന്‍ പറഞ്ഞാല്‍ ഞാന്‍ ദൈവനിഷേധം പറയുകയാണ്‌ എന്ന് കരുതരുത്. വിശ്വാസത്തെക്കുറിച്ചുള്ള മനശാസ്ത്രമനുസരിച്ച് രണ്ട് വചനങ്ങളും ഫലത്തില്‍ ഒന്ന് തന്നെയാണ്.


ഞാന്‍ പതിവായി എഴുതാറുള്ള എഴുത്തുകള്‍ വായിച്ചിട്ടുള്ള വിശ്വാസികള്‍ ഞാന്‍ പറഞ്ഞത് വിശ്വസിക്കില്ല എന്ന് തീര്‍ച്ചയാണ്. പക്ഷെ ഞാന്‍ പറഞ്ഞാല്‍ വിശ്വസിക്കാത്തത് ഹിച്ച്കോക്ക് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കും. തീര്‍ച്ച. ഹിച്ച്കോക്ക് പറഞ്ഞ പ്രകാരം----



ഹെര്‍മന്‍റെയും മീരയുടെയും ദാമ്പത്യജീവിതം പരിഗണിക്കുക. ഭര്‍ത്താവിനെ മീരയ്ക്ക് വലിയ കാര്യമാണ്. ഹെര്‍മന്‍ ഇല്ലെങ്കില്‍ തന്‍റെ ജീവിതം ശരിയാം വിധം മുന്നോട്ട് പോവില്ല എന്ന് മീര എവിടെയും ആണയിടും.

സംഭവം ശരിയാണ്. എന്തിനും ഏതിനും അവള്‍ക്ക് ഹെര്‍മന്‍ വേണം.

"ഹെര്‍മീ, നമ്മുടെ പ്രാവിന് തീറ്റ കൊടുക്കൂ "

" ഹെര്‍മീ, നമ്മുടെ കീരിയ്ക്ക് ഭക്ഷണം കൊടുക്കാന്‍ സമയമായി , ഒന്ന് വേഗം ചെല്ലാമോ"

" ഹെര്‍മീ, ആ കോഴിക്കൂട് ഒന്ന് വൃത്തിയാക്കിയിടാമോ ?"

നേരം വെളുക്കുമ്പോള്‍ മുതല്‍ അവരുടെ വീട്ടില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത് മീരയുടെ ഇങ്ങനെയുള്ള നിര്‍ദേശങ്ങളാണ്. ഭാര്യയോട് ഒന്നും എതിര്‍ത്ത് പറയുന്ന ശീലം പണ്ട് മുതലേ ഹെര്‍മന് ഇല്ല. അത് കൊണ്ട് തന്നെ അയാള്‍ക്ക് വീട്ടില്‍ പിടിപ്പത് പണിയായിരിക്കും.

അത്രയും പറഞ്ഞപ്പോള്‍ വീട്ടിലെ അന്തരീക്ഷത്തെക്കുറിച്ച് പറയണം. അവരുടെ വീട് ഒരു കൊച്ചു മൃഗശാല തന്നെയാണ്. വിവിധതരം പ്രാവുകള്‍, തത്തകള്‍ കീരി, കുരങ്ങ്, പൂച്ച, ആമ, ഓന്ത്.. എന്നിങ്ങനെ അവിടെയില്ലാത്ത ജീവികളില്ല.

ജീവിപ്രേമം മീരയുടെതാണെങ്കിലും അത് കൊണ്ടുള്ള ജോലി മുഴുവന്‍ ഹെര്‍മന് ആണെന്ന് മാത്രം. പണി ചെയ്യുന്നതിലല്ല. ആള്‍ക്കാരുടെ കമന്‍റുകള്‍ കേള്‍ക്കുമ്പോഴാണ് ഹെര്‍മന്‍റെ മനസ്സില്‍ നിന്നും അപകടകരമായ ഒരു പക പതഞ്ഞു പൊങ്ങുക.

ഇടയ്ക്ക് ജോലി ഒന്നൊഴിയുമ്പോള്‍ അയാള്‍ അയല്‍പക്കത്തെ സ്മിത്തിന്‍റെ വീട്ടില്‍ പോയിരിക്കും. ഭാര്യ മരിച്ചതിന് ശേഷം പലയിടങ്ങളിലായി കറക്കവും ഫിഷിംഗുമോക്കെയായി നടക്കുകയാണ് അയാള്‍.

ഹെര്‍മന്‍ ചെന്നിരിക്കുമ്പോള്‍, ഒരെണ്ണം വീശിക്കഴിയുമ്പോള്‍ അയാള്‍ക്ക് പലപ്പോഴും പറയാനുള്ളത് ഇതാണ് :- " എന്‍റെ മേരി പോയതിന് ശേഷം ജീവിതത്തില്‍ നിന്ന് എന്തോ ഒന്ന് നഷ്ടപ്പെട്ടു. ആദ്യത്തെ കുറച്ച് വര്‍ഷങ്ങള്‍ എനിക്ക് ആ ശൂന്യതയോട് പൊരുത്തപ്പെടാന്‍ തന്നെ കഴിഞ്ഞില്ല. വീടായാല്‍ അവിടെ ഒരു സ്ത്രീ വേണം. സത്യമായും"

ഹെര്‍മന്‍ ഒന്നും മിണ്ടാതെ കേട്ട് നില്‍ക്കും. അയാള്‍ ചിന്തിച്ചിരുന്നത് നേരെ മറിച്ചാണ്. ഇങ്ങനെ ഒരു ഭാര്യയില്ലായിരുന്നെങ്കില്‍ തനിക്ക് എന്തെല്ലാം ചെയ്യാമായിരുന്നു ; എവിടെയെല്ലാം പോകാമായിരുന്നു. വിവിധ സാഹചര്യങ്ങള്‍. വ്യത്യസ്തരായ മനുഷ്യര്‍!

മനസ്സില്‍ കലിപ്പോടെ വീട്ടില്‍ വന്നിരിക്കുമ്പോഴാണ് ഭാര്യ വരുത്തുന്ന വളര്‍ത്തുമൃഗങ്ങളെക്കുറിച്ചുള്ള മാസികയില്‍ ഒരു പരസ്യം ഹെര്‍മന്‍ കണ്ടത്: "ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായി പാമ്പുകള്‍ വില്‍പ്പനയ്ക്ക് ".

മനസ്സില്‍ ഒരു ബള്‍ബ് കത്തിയ പോലെ ! അയാള്‍ മീര കാണാതെ ആ പേജ് ഇങ്ങ് കീറിയെടുത്തു. കുറച്ച് കഴിഞ്ഞ് ആവുന്നത്ര സ്വാഭാവികതയോടെ ഹെര്‍മന്‍ വിഷയം എടുത്തിട്ടു:

"മീരേ, ഒരു പാമ്പിന്‍കുഞ്ഞിനെ വളര്‍ത്തുന്നതിനെക്കുറിച്ച് നിന്‍റെ അഭിപ്രായമെന്താ ? വിഷമില്ലാത്ത ഇനത്തില്‍ പെട്ട , കാണാന്‍ ഭംഗിയുള്ള ...."

"ഓ , പാമ്പുകളോട് എനിക്ക് വല്യ കമ്പമില്ല"

. "അല്ല, ഒരു ചങ്ങാതി ഒരു പാമ്പിന്‍കുഞ്ഞിനെ വില്‍ക്കാനുണ്ട് എന്ന് പറഞ്ഞിരുന്നു. വേണോ എന്ന് ചോദിച്ചു. നിനക്ക് വേണ്ടെങ്കില്‍ വേണ്ട. അവര്‍ അതിനെ കൊന്നോട്ടെ"

മീര എഴുന്നേറ്റു. അവര്‍ എന്തിനാണ് അതിനെ കൊല്ലുന്നത് ?

"പാമ്പിന്‍റെ തോലിന് വിലയുണ്ടത്രേ. വാങ്ങാന്‍ ആളുണ്ടെങ്കില്‍ വില്‍ക്കാം എന്നും പറഞ്ഞിരുന്നു".

അത് കേട്ടപ്പോള്‍ മീര ഒന്നാലോചിച്ചു. ഒരു ജീവിയും കൊല്ലുന്നത് അവള്‍ക്കിഷ്ടമല്ല.

അടുത്ത ദിവസം തന്നെ ഹെര്‍മന്‍ പരസ്യം കൊടുത്ത ആളെ കണ്ടു പിടിക്കാനിറങ്ങി. ആവശ്യം വളരെ വ്യക്തമായി പറഞ്ഞു.

താന്‍ ഒരു സുവോളജി പ്രഫസറാണ്‌. നല്ല വിഷമുള്ള ഒരു പാമ്പിനെ വേണം പരീക്ഷണങ്ങള്‍ക്കായി. എന്ന് വച്ചാല്‍ ഒരു പാട് വലുതല്ല . ചെറുത് . കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളത്. കാണാന്‍ ഭംഗിയുള്ളതും.

കോറല്‍ സ്നേക്ക് ആയാലോ? പറഞ്ഞ കണ്ടീഷന്‍സ് എല്ലാം ഒക്കും. നല്ല ഭംഗി. പുറമേ കറുപ്പും ചുവപ്പും മഞ്ഞയും വരകളും.

ശരി. നന്നായി പായ്ക്ക് ചെയ്ത് തരണം.

മീര പായ്ക്കറ്റ് തുറക്കുന്ന മധുര നിമിഷം സ്വപ്നം കണ്ട് ഹെര്‍മന്‍ മടങ്ങി വന്നു. നല്ല ഗിഫ്റ്റ് പൊതിഞ്ഞത് പോലെ ഭംഗിയായി പൊതിഞ്ഞ പായ്കറ്റ്.

"മീരേ, ഇത് വിവാഹ വാര്‍ഷികത്തിന് എന്‍റെ സമ്മാനമായി കൂട്ടിക്കോ. ഞാന്‍ എന്‍റെ കയ്യില്‍ നിന്നാണ് പണം എടുത്തത്. നീ തന്ന പൈസ ഇതാ"

ഓ , മീരയ്ക്ക് സന്തോഷമായി. താങ്ക്യൂ ഡാര്‍ലിംഗ് ! അവള്‍ അത് തുറക്കാന്‍ പോകുന്നത് കണ്ട് അയാള്‍ വിലക്കി. ഏയ്‌, ഇപ്പോള്‍ തുറക്കരുത്. ഞാന്‍ പോയിട്ടേ തുറക്കാവൂ. ആദ്യം കാണുന്നയാളുമായെ പാമ്പ്‌ ഇണങ്ങൂ എന്നാണു ചങ്ങാതി പറഞ്ഞത്.

അന്ന് സ്മിത്തിന്‍റെ വീട്ടില്‍ പോയിരിക്കുമ്പോള്‍ ഹെര്‍മന്‍റെ മനസ് അവിടെയെങ്ങുമായിരുന്നില്ല. മീര തുറന്നു കാണുമോ? ഇപ്പോള്‍ അവള്‍ അങ്ങ് പരലോകത്ത് എത്തിക്കാണുമോ ? ആകാംക്ഷ കൊണ്ട് അയാള്‍ക്ക് ഇരിക്കപ്പൊറുതിയുണ്ടായില്ല. നേരം വൈകിയപ്പോള്‍ അയാള്‍ ഇറങ്ങി . വഴിയില്‍ നിന്ന് ഒരു കനത്ത വടിയും എടുത്തു. സംഗതി കഴിഞ്ഞ് അതിനെ തല്ലിക്കൊല്ലണ മല്ലോ.

വീട്ടിലെത്തിയപ്പോള്‍ നിശബ്ദത. മീരേ മീരേ എന്ന് ഒന്ന് രണ്ട് തവണ വിളിച്ചു.

ഇല്ല.

കുറച്ച് കഴിഞ്ഞപ്പോള്‍ ബെഡ് റൂമില്‍ നിന്ന് മീര വിളിക്കുന്ന ശബ്ദം കേട്ടു. ശബ്ദത്തില്‍ തളര്‍ച്ചയുണ്ടോ ?

അകത്ത് കയറിയപ്പോള്‍ അയാള്‍ നിരാശനായി. അതാ മീര കട്ടിലില്‍ ഇരിക്കുന്നു.

"ഡാര്‍ലിംഗ്, അത് ഇണങ്ങാത്ത ഇനത്തില്‍ പെട്ട ശീതരക്തമുള്ള ഒരു പാമ്പാണ്. ഇതാ നോക്കൂ "

മീര ചുരുണ്ട് വളഞ്ഞു പുളയുന്ന ഒരു ചുരുള്‍ ഹെര്‍മന്‍റെ കയ്യിലേയ്ക്ക് വച്ചു.

ആ--ആ-ആ !!!!! ഹെര്‍മന്‍ നിലവിളിച്ചു കൊണ്ട് ചാടി.

ആ ..അതെന്നെ കടിച്ചു ! അതെന്നെ കടിച്ചു !

ഇതെന്ത് കൂത്ത് ! എന്തിനാണ് ഇങ്ങനെ ബഹളം വയ്ക്കുന്നത് ? ഒരു വിഷമില്ലാത്ത പാമ്പ്‌ കടിച്ചതിനോ?

ഹെര്‍മന്‍ നിലവിളിച്ചു. മീരേ , വേഗം ഡോക്ടറെ വിളിക്കൂ ..ഞാന്‍ ഇപ്പൊ മരിക്കും ! ഞാന്‍ ഇപ്പൊ മരിക്കും . അത് ഒരു വിഷമുള്ള പാമ്പായിരുന്നു.

പറഞ്ഞു തീര്‍ന്നപ്പോഴെയ്ക്കും ഹെര്‍മന്‍ നിലം പതിച്ചു. മീര പരിഭ്രമത്തോടെയും ചിന്താക്കുഴപ്പത്തോടെയും ഡോക്ടറെ വിളിക്കാനോടി.

വിഷമുള്ള പാമ്പ്‌ എങ്ങനെ ....?

അല്‍പനേരം കഴിഞ്ഞ് ഡോക്ടര്‍ മരണം തീര്‍ച്ചപ്പെടുത്തി.

സ്മിത്ത് പാമ്പിനെ സൂക്ഷ്മനിരീക്ഷണം നടത്തിയ ശേഷം മീരയെ തിരിച്ചേല്‍പ്പിച്ചു.
 

"ഇതിനു വിഷമൊന്നുമില്ല. ഇത് കോറല്‍ സ്നേക്ക് അല്ല. ഹെര്‍മി തെറ്റിദ്ധരിച്ചതാണ്. അതല്ലെങ്കിലും , വിഷപ്പാമ്പിനെ ആരെങ്കിലും വളര്‍ത്താന്‍ വാങ്ങുമോ ? . അതെ, മാഡം. നിങ്ങളുടെ ഭര്‍ത്താവ് ഹാര്‍ട്ട് അറ്റാക്ക് മൂലമാണ് മരണമടഞ്ഞത് !!!!


************

അതാണ്‌ ഹിച്ച്കോക്ക് പറഞ്ഞ കഥ. സത്യത്തില്‍ അത് വിഷമുള്ള പാമ്പാണ് എന്ന ഉറച്ച വിശ്വാസമാണ് ഹെര്‍മിയെക്കോന്നത്. വിശ്വാസം രക്ഷിക്കുക മാത്രമല്ല ശിക്ഷിക്കുകയും ചെയ്യുമെന്ന് മനസ്സിലായല്ലോ.
 

സൂക്ഷിക്കണം. കടിച്ചത് പാമ്പല്ലെങ്കിലും പാമ്പാണ് കടിച്ചത് എന്ന് വിശ്വസിക്കാനിട വന്നാല്‍ നിങ്ങളുടെ അവസ്ഥ സീരിയസാകാനിടയുണ്ട്, എന്ന് മാത്രമല്ല , നിങ്ങള്‍ മരിക്കാന്‍ പോലും സാധ്യതയുണ്ട്. കുത്തിയത് നിരുപദ്രവകാരിയായ ഒരു വണ്ടായാല്‍ പോലും. അത് മറ്റൊരു കഥയാണ്‌ . ശുഭരാത്രി.