Sunday, November 16, 2025

ഫ്രാങ്കന്‍സ്റ്റൈന്‍: Guillermo del Toro യുടെയുടെ വ്യാഖ്യാനം

 

Guillermo del Toro യുടെ പുതിയ ചിത്രം Frankenstien റിലീസ് ആയിരിക്കുന്നു. ഡ്രാക്കുള, ഫ്രാങ്കന്‍സ്റ്റൈന്‍, ഡോ. ജെക്കിള്‍ & മി. ഹൈഡ് ഇത്തരം ഗോഥിക് രചനകളെല്ലാം ഒരു എഴുത്തുകാരന്‍റെ രചന എന്നതിലപ്പുറം ഒരു ആധുനിക മിത്ത് എന്ന രീതിയില്‍ ഇന്ന് രൂപം പ്രാപിച്ചിട്ടുണ്ട്. ഒരു കഥ ഒരു സമൂഹമനസ്സില്‍ ആഴ്ന്നിറങ്ങുക, അതിന് വിവിധ മാധ്യമങ്ങളിലൂടെ അനേകം രൂപാന്തരങ്ങള്‍ ഉണ്ടാകുക, അത് ബിംബങ്ങളായും പ്രതീകങ്ങളായും കാലങ്ങള്‍ക്ക് അനുസരിച്ച് അര്‍ത്ഥം പകര്‍ന്ന് നിലനില്‍ക്കുക ഇതൊക്കയാണ് ഒരു മിത്ത് ആയിത്തീരുന്നതിന്‍റെ ലക്ഷണങ്ങള്‍. Guillermo del Toro ഈ സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഫ്രാങ്കന്‍സ്റ്റൈന്‍ തല്‍പരര്‍, ഈ സിനിമയെ ഉറ്റുനോക്കിയിരിക്കയാണ്.


ഫ്രാങ്കന്‍സ്റ്റൈന്‍ സിനിമകള്‍ ചെയ്തവരെല്ലാം ഈ മിത്തിലേയ്ക്ക് കനത്ത സംഭാവനകല്‍ നല്‍കിയവരാണ്. 1931 ലാണ് James Whale സംവിധാനം ചെയ്ത Frankenstien വരുന്നത്. ബോറിസ് കാര്‍ലോഫ് അഭിനയിച്ച മോണ്‍സ്റ്റര്‍, ഹൊറര്‍ സിനിമയിലെ എക്കാലത്തെയും വലിയ ഐക്കണുകളില്‍ ഒന്നായി മാറി. മേരി ഷെല്ലിയുടെ നോവലിലെ പ്രധാന പ്രമേയങ്ങളില്‍ ഒന്നായിരുന്നു ഫ്രാങ്കന്‍സ്റ്റൈന്‍ സൃഷ്ടിച്ച ഭീകരജീവിയുടെ ഏകാന്തജീവിതം. സമൂഹത്തില്‍ നിന്ന് വിവിധ കാരണങ്ങളാല്‍ പുറത്താക്കപ്പെടുന്ന മനുഷ്യന്‍റെ ബിംബമായിരുന്നു മേരി ഷെല്ലിയുടെ മോണ്‍സ്റ്റര്‍. ആ രൂപം പ്രേക്ഷകരുടെ മനസ്സില്‍ എന്നെന്നേയ്ക്കും പതിയാന്‍ ബോറിസ് കാര്‍ലോഫിന്‍റെ പ്രകടനം കാരണമായിത്തീര്‍ന്നു. വെള്ളത്തില്‍ വീണ് മുങ്ങി മരിക്കാന്‍ തുടങ്ങുന്ന ഒരു കുഞ്ഞിനെ മോണ്‍സ്റ്റര്‍ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതും ആളുകള്‍ വരുമ്പോള്‍ അയാളെ ആക്രമിക്കുന്നതുമായ സിനിമയിലെ രംഗം സൃഷ്ടാവിനെക്കാള്‍ മനുഷ്യത്വമുള്ള ആ സൃഷ്ടിയെ കാണിച്ചു തരുന്നുണ്ട്. നോവലെഴുതുമ്പോള്‍ മേരി ഷെല്ലിയുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു അത്.




ഈ നോവലിന്‍റെ Content ഉപയോഗിച്ച് ഏറ്റവും വ്യത്യസ്തവും പുതുമയുള്ളതുമായ സമീപനം അവതരിപ്പിച്ചത് ബ്രിട്ടനിലെ ഹാമര്‍ സ്റ്റുഡിയോയുടെ ഫ്രാങ്കന്‍സ്റ്റൈന്‍ സിനിമകളാണ്. ഫ്രാങ്കന്‍സ്റ്റൈന്‍ കഥ ജനപ്രിയമായ കാലം മുതല്‍ തന്നെ ഫ്രാങ്കന്‍സ്റ്റൈന്‍ എന്നത് മോണ്‍സ്റ്ററുടെ പേരാണ് എന്നൊരു തെറ്റിധാരണ രൂപം കൊണ്ടിരുന്നു. ഹാമര്‍ സിനിമകളുടെ പുനര്‍ചിന്ത ഇങ്ങനെയായിരുന്നു. രൂപം കൊണ്ട് മോണ്‍സ്റ്റര്‍ ഭീകരജീവിയായിരിക്കാം. എന്നാല്‍ മനസ്സ് കൊണ്ട് യഥാര്‍ത്ഥ ഭീകരന്‍ സൃഷ്ടാവായ ഫ്രാങ്കന്‍സ്റ്റൈന്‍ തന്നെ. പീറ്റര്‍ കുഷിംഗ് ഫ്രാങ്കന്‍സ്റ്റൈനായി അഭിനയിച്ച ചിത്രങ്ങള്‍ ശാസ്ത്രത്തിന്‌ വേണ്ടി മനുഷ്യന്‍ നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളുടെ പ്രതീകാത്മകകഥകളായിരുന്നു.


തൊണ്ണൂറുകളില്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ ബ്രാം സ്റ്റോക്കേഴ്സ് ഡ്രാക്കുള നേടിയ വന്‍വിജയം സമാനമായ രീതിയില്‍ മേരി ഷെല്ലീസ് ഫ്രാങ്കന്‍സ്റ്റൈന്‍ എന്ന സിനിമയിലേയ്ക്ക് നയിച്ചു. കെന്നത് ബ്രാണ ചെയ്ത സിനിമ നോവലിനെ പൂര്‍ണരൂപതത്തില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു. റോബര്‍ട്ട് ഡീനീറോ അവതരിപ്പിച്ച മോണ്‍സ്റ്റര്‍ ശ്രദ്ധ പിടിച്ചു പറ്റി. നോവല്‍ അവതരിപ്പിച്ച വിധത്തില്‍ മോണ്‍സ്റ്ററുടെ ഏകാന്തഭീകരമായ ജീവിതം വിനിമയം ചെയ്യാന്‍ പര്യാപ്തമായ പ്രകടനമായിരുന്നു ഡീനീറോയുടേത്.

Guillermo del Toro യുടെ ചിത്രം ഏറെക്കുറെ മേരി ഷെല്ലിയുടെ സിനിമയുടെ ഘടന അതേ പടി തന്നെ പിന്തുടരുന്നു. എഴുതുന്ന കാലത്ത് മേരി ഷെല്ലിയ്ക്ക് പോലും എങ്ങനെ എഴുതും എന്ന് ആശങ്കയുണ്ടായിരുന്ന ഭാഗമാണ് മൃതദേഹഭാഗങ്ങള്‍ ഉപയോഗിച്ച് ഒരു ഭീകരസത്വത്തെ എങ്ങനെ ഉണ്ടാക്കിയെടുക്കും എന്ന വസ്തുത. ചില സൂചനകള്‍ മാത്രമേ മിസ്സിസ് ഷെല്ലി നല്‍കുന്നുള്ളൂ. വൈദ്യുതി അക്കാലത്തെ അത്ഭുതങ്ങളില്‍ ഒന്നായിരുന്നു. യുവാവായ ഫ്രാങ്കന്‍സ്റ്റൈന്‍ വീടിന് മുന്നില്‍ നില്‍ക്കെ മിന്നലടിച്ച് ഒരു മരം കത്തിപ്പോകുന്നതിനെക്കുറിച്ചുള്ള വിവരണം നോവലില്‍ കാണാം. വൈദ്യുതി ഉപയോഗിച്ചായിരിക്കാം ഫ്രാങ്കന്‍സ്റ്റൈന്‍ ജീവന്‍ കൊടുത്തത്. ദൃശ്യാത്മകമായി അതിന്‍റെ ഏറ്റവും വിശദാംശങ്ങള്‍ അവതരിപ്പിച്ച ചിത്രം ഒരു പക്ഷെ Guillermo del Toro യുടെ സിനിമയായിരിക്കാം.



എടുത്തുപറയേണ്ടത് മോണ്‍സ്റ്ററുടെ വ്യക്തിത്വം തന്നെയാണ്. അയാളുടെ നിസ്സഹായത, അയാളുടെ ജീവിതാവസ്ഥ വളരെ വിശദമായിത്തന്നെ സിനിമ അവതരിപ്പിക്കുന്നു. ശാസ്ത്രം, അറിവ് നല്‍കുന്ന അമിതാത്മവിശ്വാസത്തില്‍ മനുഷ്യത്വം മറന്നു പോകുന്ന മനുഷ്യന്‍റെ പ്രതീകം തന്നെയാണ് ഫ്രാങ്കന്‍സ്റ്റൈന്‍ ഇവിടെ. നോവല്‍ വായിക്കുമ്പോഴുള്ള നമ്മുടെ അനുഭവം പോലെ അവസാനിക്കുമ്പോള്‍ സൃഷ്ടാവിനെക്കാള്‍ നമ്മുടെ മനസ്സില്‍ ശേഷിക്കുന്നത് ഏകാകിയായ ആ മോണ്‍സ്റ്റര്‍ തന്നെ. Jacob Elordi എന്ന നടന്‍റെ ഗംഭീരമായ പ്രകടനം.


ക്ലാസിക് രചനകള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ വെറും കഥാപാത്രങ്ങള്‍ മാത്രമല്ല എന്നും അവര്‍ ഓരോ കാലഘട്ടങ്ങളിലും മനുഷ്യന്‍ കടന്ന് പോകുന്ന അനുഭവങ്ങളുടെ പ്രതീകങ്ങള്‍ ആണെന്നും Amanda Michalopoulou എന്ന എഴുത്തുകാരി എഴുതുന്നുണ്ട്. ഹോമറിന്‍റെ യുളിസീസ്, സെര്‍വാന്‍റീസിന്‍റെ ഡോണ്‍ കിയോട്ടെ, ഹാംലെറ്റ്‌ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി അവര്‍ പറയുന്നു. ഹാംലെറ്റ് നിത്യസന്ദേഹിയായ മനുഷ്യന്‍റെ പ്രതീകം. യുളിസിസ് ഒരു ഘട്ടത്തില്‍ പുറത്താക്കപ്പെട്ട അപരനായ മനുഷ്യന്‍റെ പ്രതീകം. ഫ്രാങ്കന്‍സ്റ്റൈന്‍റെ മോണ്‍സ്റ്റര്‍ പുറത്താക്കപ്പെടുന്ന, ഒറ്റയാനായ, വേട്ടയാടപ്പെടുന്ന മനുഷ്യന്‍റെ പ്രതീകമാകുന്നു. Guillermo del Toro യുടെ സിനിമ കാണുമ്പോള്‍ നമ്മള്‍ അത് ഓര്‍ക്കും. അത് മനസിലാക്കാന്‍ കഴിയാതെ--- എങ്ങനെയാണ് ശവശരീരങ്ങള്‍ തുന്നിച്ചേര്‍ത്ത് ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ ശാസ്ത്രീയമായി സാധിക്കുക എന്ന് ചിന്തിക്കുന്ന വായനക്കാരുടെയും കാഴ്ചക്കാരുടെയും ഭാവനാദാരിദ്ര്യം ഓര്‍ക്കുമ്പോഴാണ്….ഇത് കേരളത്തില്‍ തന്നെ പറഞ്ഞേ തീരൂ. കാരണം ഇവിടെയാണ്‌ നമ്മുക്ക്ക് അത്തരം സ്പെസിമെന ഏറെയും കാണാന്‍ സാധിക്കുക.


Guillermo del Toro യുടെ സിനിമയുടെ മൊത്തം ഫിലിമോഗ്രഫി പരിഗണിക്കുമ്പോള്‍ സിനിമ അത്ര കേമപ്പെട്ടതാണ് എന്ന് പറഞ്ഞു കൂടാ. മേരി ഷെല്ലിയുടെ നോവലില്‍ താല്‍പര്യമുള്ളവര്‍ക്ക് നിര്‍ദേശിക്കുന്നു.

Saturday, November 1, 2025

റെഡ് റെയ്ന്‍ : ചില Extra-Terrestial ആശങ്കകള്‍ !



റെഡ് റെയ്ന്‍ (2014) എന്ന ചിത്രം മലയാളത്തിലെ പതിവ് സിനിമാ പ്രമേയങ്ങളില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നു. ഉപരിതലത്തില്‍ നോക്കുമ്പോള്‍ സയന്‍സ് ഫിക്ഷന്‍ എന്ന് തോന്നുമെങ്കിലും മനുഷ്യനെക്കുറിച്ചും ഈ ഗ്രഹത്തില്‍ മനുഷ്യന്‍റെ അസ്തിത്വത്തെക്കുറിച്ചുമൊക്കെ ചിന്തിക്കാനുള്ള ഒരു ശ്രമമാണ് ഈ സിനിമ. 

 2001 ല്‍ കേരളത്തില്‍ ചിലയിടങ്ങളിലായി ആകാശത്ത് തീഗോളങ്ങള്‍ കാണപ്പെട്ടതും അതിനെത്തുടര്‍ന്ന് ചുവന്ന മഴ പെയ്തതുമായ പ്രതിഭാസമുണ്ടാക്കിയ പരിഭ്രാന്തിയിലാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് 2013 ലും ഈ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. തുടര്‍ന്നു വിവിധഭാഗങ്ങളില്‍ കന്നുകാലികള്‍ വിചിത്രമായ രീതിയില്‍ കൊല്ലപ്പെടുന്നതായും അവയുടെ ആന്തരാവയവങ്ങള്‍ നീക്കം ചെയ്യപ്പെട്ടതായും കാണപ്പെടുന്നു. ഭൂമിക്ക് പുറത്തുള്ള സാന്നിധ്യങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ തല്‍പരനായ ജയ്‌ എന്ന ചെറുപ്പക്കാരന്‍ ഇതിനു പിന്നാലെ അന്വേഷണത്തിനിറങ്ങുന്നു.


 അന്യഗ്രഹജീവികളുടെ വരവിനെക്കുറിച്ചുള്ള സിനിമ എന്നതിലേറെ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ജയ്‌യുടെ ആശങ്കകളാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത് എന്ന് തോന്നുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയ്‌ക്ക് മാനസികമായി ഏറെ അടുപ്പമുണ്ടായിരുന്ന അയാളുടെ സഹോദരന്‍ ദുരൂഹ സാഹചര്യത്തില്‍ എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷനായി. അതിന് ശേഷമാണ് അയാള്‍ ഗവേഷണത്തില്‍ നിന്ന് പിന്‍വാങ്ങിയത്. പുതിയ സംഭവങ്ങള്‍ വീണ്ടും അയാളെ അന്വേഷണത്തിലേയ്ക്ക് നയിക്കുന്നു. ഒരു കസിന്‍റെയും രണ്ട് യൂറോപ്യന്‍ സുഹൃത്തുകളുടെയും പ്രൊഫസറുടെ മകള്‍ നേഹയുടെയുമൊപ്പം അയാള്‍ പ്രശ്നബാധിതമായ ഒരു വനത്തിനുള്ളിലെയ്ക്ക് യാത്ര ചെയ്യുന്നു. വനത്തിലെ ഒരു രാത്രിയിലെ അനുഭവത്തിനോടുവില്‍ സങ്കല്‍പത്തിലോ യാഥാര്‍ത്ഥ്യത്തിലോ അയാള്‍ തിരഞ്ഞ സത്യവുമായി അയാള്‍ മുഖാമുഖം കാണുന്നു. 


സത്യം അയാളെ സ്പര്‍ശിക്കുമ്പോള്‍ അയാളെ അസ്വസ്ഥനാക്കിയ ചിന്തകളുടെയും ആശങ്ക കളുടെയും അസ്വസ്തകളുടെയും സത്യം അയാള്‍ക്ക് മുന്നില്‍ നിവരുന്നു. അന്യഗ്രഹജീവികളെക്കുറിച്ചുള്ള സത്യമറിയാന്‍ കാത്തിരിക്കുന്ന ലോകത്തോട് അയാള്‍ പറയുന്നത് ഇത്ര മാത്രമാണ് :

 "നമ്മളെല്ലാവരും ജീവിക്കുന്നത് ഒരു സാങ്കല്‍പിക ലോകത്താണ്. നമ്മള്‍ സ്വയം സൃഷ്ടിച്ച ഒരു സാങ്കല്‍പിക ലോകത്ത്. With the very laws of nature, different, hypothetical and self-contained. നമ്മുടെ സങ്കല്‍പം യാഥാര്‍ത്ഥ്യവുമായി കൂട്ടിമുട്ടുമ്പോള്‍ നമ്മുക്ക് നിര്‍വചിക്കാന്‍ പറ്റാത്ത , നമ്മുടെ ചിന്തകള്‍ക്കും അതീതമായ ചിലതുണ്ടാകും. Something that You cannot accept. അപ്പോഴാണ്‌ നമ്മള്‍ തീരുമാനിക്കേണ്ടത്. വിശ്വസിക്കണോ അതോ വേണ്ടയോ?" 





 















ഇങ്ങനെ കഥ ചുരുക്കിപ്പറയുമ്പോള്‍ മനോജ്‌ നൈറ്റ് ശ്യാമളനെയും പ്രചോദിപ്പിക്കുന്ന കഥയാണ്‌ എന്ന് തോന്നുമെങ്കിലും ഒഴിവാക്കാമായിരുന്ന ഒരു പാട് ഘടകങ്ങള്‍ സിനിമയെ ബാധിക്കുന്നുണ്ട് . ഒന്ന്, ചില അഭിനേതാക്കളുടെ വളരെ അമച്വര്‍ ആയ പ്രകടനം, ഏച്ച് കെട്ടിയത് പോലെയുള്ള സ്വാഭാവികമല്ലാത്ത സംഭാഷണങ്ങള്‍ തുടങ്ങിയവ. ഇത്രയും മിനക്കെട്ട് സിനിമ പിടിക്കാനിറങ്ങുംപോള്‍ കുറച്ച് കൂടി പ്രൊഫഷനല്‍ ആയി സമീപിക്കാമായിരുന്നു. അതും ഗൗരവമുള്ള ഒരു പ്രമേയം ചര്‍ച്ച ചെയ്യുമ്പോള്‍. ഇങ്ങനെയൊക്കെയാണ് എങ്കിലും ഇടയ്ക്കെങ്കിലും വളരെ ഇഫക്ടീവ് ആയ ചില സന്ദര്‍ഭങ്ങളിലൂടെ സിനിമ കടന്നു പോകുന്നു. രണ്ടാം പകുതിയിലെ വനയാത്രയോടെ ചിത്രം പിക് അപ്പ് ആകുന്നുണ്ട്. ദുരൂഹതയുണര്‍ത്തുന്ന പശ്ചാത്തലസംഗീതം കഥാലോകത്ത് ഗ്രസിച്ചിരിക്കുന്ന ഭീതിയും അനിശ്ചിതാവസ്ഥയും വിനിമയം ചെയ്യുന്നുണ്ട്. ഹെലികോപ്റ്ററുകളുടെ ശബ്ദവും കാഴ്ചകളും ഒക്കെ അതിനോട് ചേര്‍ന്ന് നില്‍ക്കുന്നു.


 വനത്തിനുള്ളിലുള്ള രംഗങ്ങള്‍ Found Footage എന്ന് വിളിക്കപ്പെടുന്ന Genre ലെ സിനിമകളുടെ ശൈലിയാണ് പിന്‍ തുടരുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ എടുത്ത വീഡിയോ ഫൂട്ടേജ് ഉപയോഗിച്ച് ആഖ്യാനം നിര്‍വഹിക്കുന്ന തരം സിനിമകളാണ് Found Footage. Blair Witch Project, Paranormal Activity പരമ്പര എന്നിങ്ങനെ ജനപ്രിയമായ കുറെയേറെ സിനിമകള്‍ ഈ വിഭാഗത്തിലുണ്ട്. മലയാളത്തില്‍ ആദ്യമാണ് എന്ന് തോന്നുന്നു. "റിയല്‍ ലൈഫ്" എന്ന് തോന്നുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ചലനങ്ങള്‍ എഡിറ്റിംഗ് ഇല്ലായ്മ ഒക്കെ അനുഭവപ്പെടും എന്നതാണ് ഈ രീതിയുടെ പ്രത്യേകത. (മലയാളത്തില്‍ , ഈ സിനിമയില്‍ പക്ഷെ ഇതെല്ലാം ആര്‍ട്ടിഫിഷ്യല്‍ ആയി തോന്നുന്നുണ്ട് എന്നതാണ് ശരി ) 


 എന്തായാലും റെഡ് റെയ്ന്‍ നല്ല ഒരു ശ്രമം തന്നെ. ഈ സിനിമ എടുക്കണം എന്ന ഉദ്ദേശ്യമല്ലാതെ ഒരു ദുരുദ്ദേശവും സിനിമയില്‍ നിന്ന് കാണുന്നില്ല. ശാസ്ത്രീയമായ വിവരണങ്ങള്‍ അവയ്ക്ക് നല്‍കിയിരിക്കുന്ന വീഡിയോ ഫൂട്ടെജുകള്‍ എല്ലാം നന്നായിട്ടുണ്ട്. ശാസ്ത്രീയ വിവരണങ്ങള്‍ക്ക് വേണ്ടി സംവിധായകന്‍ ഈ വിഷയത്തെക്കുറിച്ച് വായിച്ചിട്ടുണ്ട് എന്നും അയാള്‍ അതില്‍ തല്‍പരന്‍ ആണ് എന്നുമൊക്കെ നമുക്ക് തോന്നും. മറിച്ച് "ഞങ്ങളുടെ ഭാഷയില്‍ ഇതിനെ അങ്ങനെ പറയും , ഇങ്ങനെ പറയും" എന്നൊന്നുമല്ല പറയുന്നത്. ജയ്‌ ആയി നരേന്‍ മോശമില്ല. അയാള്‍ക്ക് എന്തോ ജെനുവിന്‍ ആയ Anxiety ഉണ്ട് എന്നൊക്കെ നമുക്ക് തോന്നുന്നുണ്ട് (ചിലപ്പോള്‍ ഈ സംവിധായകന്‍ എന്തൊക്കെയാണ് എടുത്തു കൂട്ടുന്നത് എന്ന Anxiety ആണോ എന്നും തോന്നും ) 


 സന്തോഷ്‌ പണ്ഡിറ്റ്‌ ഒക്കെ വികൃതമായി സിനിമയെടുത്ത് ആ വൈകൃതത്തിന്‍റെ മാര്‍ക്കറ്റ് കണ്ട് വില്‍ക്കാന്‍ ശ്രമിക്കുന്ന സമയത്ത് റെഡ് റെയ്ന്‍ പ്രോത്സാഹിപ്പിക്കേണ്ട സിനിമാശ്രമം തന്നെ. പക്ഷെ ഈ സിനിമ തീയറ്ററില്‍ റിലീസ് ചെയ്യാതെ നേരിട്ട് വീ സീ ഡി ആയി റിലീസ് ചെയ്യുകയായിരുന്നു എന്ന് തോന്നുന്നു. തീയറ്ററില്‍ എങ്ങനെ സ്വീകരിക്കപ്പെടുമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. 


 മലയാളത്തില്‍ രണ്ട് Extreme പ്രേക്ഷകര്‍ ആണുള്ളത്. ഒന്ന് , ജനപ്രിയ-മെലോ ഡ്രാമ ആഗ്രഹിക്കുന്ന ഒരു ഭൂരിപക്ഷം രണ്ട്, Torrent ല്‍ നിന്ന് Contemporary World സിനിമ കാണുന്ന ഒരു ന്യൂനപക്ഷം. ഇവരില്‍ ഒരു പക്ഷം ജനപ്രിയ മലയാള സിനിമയെപ്പറ്റി ആശങ്കപ്പെടാത്തവരാണ്. പിന്നെ ഒരു മധ്യവര്‍ത്തി ഓഡിയന്‍സ് ഉണ്ട്. ന്യൂനപക്ഷം തന്നെ. മാസിനും മാര്‍ക്കറ്റിനും വേണ്ടാത്തത് ചവറ്റു കുട്ടയിലെ പോവുകയുള്ളൂ. എങ്കിലും വ്യത്യസ്തമായ ശ്രമങ്ങള്‍ എന്നിട്ടും നടക്കുന്നുണ്ട് എന്നത് നല്ലത് തന്നെ. രാഹുല്‍ സദാശിവന്‍ , റെഡ് റെയ്ന്‍റെ സംവിധായകന്‍ ഇനി കൂടുതല്‍ മെച്ചപ്പെട്ട സിനിമകള്‍ ചെയ്യട്ടെ എന്ന് ആശംസിക്കുന്നു. പ്രേമിക്കുക , പ്രേമസാഫല്യം നേടുക , കൊലയാളിയെ കണ്ടു പിടിക്കുക തുടങ്ങിയവയില്‍ അപ്പുറമുള്ള ആശങ്കകളും മലയാള സിനിമയില്‍ പ്രശ്നവല്‍ക്കരിച്ചുവല്ലോ. നല്ല പ്രതീക്ഷയാണത്.