Monday, March 4, 2013

ബാങ്കില്‍ പോയ ലീ കോക്ക്

 ഞാന്‍ ഡിഗ്രിക്ക് പഠിച്ച  , സ്റ്റീ ഫന്‍ ലീ കോക്കിന്‍റെ  മൈ ഫിനാന്‍ഷ്യല്‍ കരിയര്‍ എന്ന കഥയുടെ വിവര്‍ത്തനമാണിത് . ഈ കഥയെ പാരഡി ചെയ്തു കൊണ്ട് പിന്നീട് വി കെ എന്‍ സര്‍ ചാത്തൂ ലീ കോക്ക് എന്നൊരു കഥ എഴുതുകയുണ്ടായി ...


 ബാങ്കിനുള്ളിലെയ്ക്ക് കടക്കുമ്പോള്‍     എനിക്കൊരുള്‍ക്കിടിലമുണ്ടാകും . ബാങ്കിലെ ക്ലര്‍ക്കുമാര്‍, കമ്പിക്കൂട്ടിലെ കാഷ്യര്‍, അതിനുമപ്പുറം , കാശ് ...എല്ലാം എന്നെ കിടിലം കൊള്ളിക്കും.

ഒരു ബാങ്കിന്‍റെ പടി കടക്കുമ്പോള്‍, ബാങ്കിടപാട്‌ നടത്താനോരുങ്ങുമ്പോള്‍ ഞാനൊരു വിവരം കെട്ട മണ്ടൂസായി മാറും.
എനിക്കിത് പണ്ടേ അറിയാമായിരുന്നു . പക്ഷെ ശമ്പളം കൂട്ടിയ സാഹചര്യത്തില്‍ ബാങ്കില്‍ തന്നെ ഇടാമെന്ന് തീരുമാനിക്കുകയായിരുന്നു .

അങ്ങനെ ഒരു ദുര്‍ദിനത്തില്‍ ഞാന്‍ ബാങ്കിലെത്തി.  അകത്തു കയറിയ ഞാന്‍  വിരണ്ട മട്ടില്‍ ക്ലര്‍ക്കുമാരെ നോക്കി .  അക്കൗണ്ട്‌ തുറക്കാന്‍ വരുന്നവന്‍ മാനേജരെ കാണണം എന്നൊരു മണ്ടന്‍ ധാരണ എങ്ങനെയോ എന്നില്‍ കടന്നു കൂടിയിരുന്നു .
              ഞാന്‍ അക്കൗണ്ടന്‍ഡ് എന്നെഴുതിയ മേശയ്ക്കടുത്തെയ്ക്ക് ചെന്നു . ഉയരം കൂടുതലുള്ള ഒരു ചെകുത്താനായിരുന്നു അക്കൗണ്ടന്‍ഡ്. അങ്ങേരെ കണ്ട മാത്രയില്‍ ഞാന്‍ വിരണ്ടു .  ശ്മശാനാത്മകമായിരുന്നു എന്‍റെ ശബ്ദം .
              " മാനേജരെ ഒന്നു കാണാന്‍ പറ്റുമോ ?" കൂടെ ഗൌരവത്തില്‍ ഞാന്‍ കൂട്ടിച്ചേര്‍ത്തു , "തനിച്ച് "

             എന്തിനാണ് തനിച്ച് എന്ന് പറഞ്ഞതെന്ന് എനിക്ക് തന്നെ അറിയാന്‍ പാടില്ല.
             "തീര്‍ച്ചയായും " എന്ന് പറഞ്ഞ് അക്കൗണ്ടന്‍ഡ് മാനേജരെ വിളിച്ചോണ്ടു വന്നു .
            ഗൌരവക്കാരനും ശാന്തനുമായ ഒരു മനുഷ്യനായിരുന്നു മാനേജര്‍ . എന്‍റെ അമ്പത്താറ് ഡോളര്‍ ഞാനൊരു പന്തുരൂപത്തില്‍ ചുരുട്ടി പോക്കറ്റിലിട്ടിരുന്നു .
           "താങ്കളാണോ മാനേജര്‍?" എനിക്കതില്‍ ഒരു സംശയവുമില്ലായിരുന്നു .
           "തന്നെ", പുള്ളി പറഞ്ഞു .
           "എനിക്ക് താങ്കളെ ഒന്ന് കാണാന്‍ പറ്റുമോ , തനിച്ച് "
തനിച്ച്  എന്ന് പറയാന്‍ എനിക്കുദ്ദേശ മില്ലായിരുന്നു , പക്ഷെ പറഞ്ഞു പോയി .
             മാനേജര്‍ പേടിച്ച മട്ടില്‍ എന്നെ നോക്കി . എനിക്ക് ഭീകരമായ ഒരു രഹസ്യം പറയാനുണ്ടെന്ന് അദ്ദേഹം കരുതി.
           "വരൂ" അദ്ദേഹം എന്നെ ഒരു സ്വകാര്യ മുറിയിലേക്ക് കൊണ്ടു പോയി വാതില്‍ പൂട്ടി .
             "ഇവിടെ ആരും വരില്ല , പറഞ്ഞോളൂ " എനിക്കൊരു സീറ്റ് കിട്ടി .
ഞങ്ങള്‍ ഇരുന്ന് പരസ്പരം നോക്കി . എന്‍റെ ശബ്ദം പുറത്തേയ്ക്ക് വന്നില്ല .
" നിങ്ങള്‍ ഒരു ഡിറ്റക്ടീവ് ആണെന്ന് തോന്നുന്നു ? പിങ്കര്‍ടണില്‍  നിന്നാണോ?" മാനേജര്‍ ചോദിച്ചു .
               എന്‍റെ നിഗൂഡമായ രീതികള്‍ കണ്ടിട്ടാവണം ഞാന്‍ ഡിറ്റക്ടീവ് ആണെന്ന് പുള്ളി കരുതിയത്‌ .
              "ഞാന്‍  പിങ്കര്‍ടണില്‍ നിന്നല്ല " അത് കേട്ടാല്‍ മറ്റേതെങ്കിലും ഏജന്‍സിയില്‍ നിന്നാണ് ഞാന്‍ വന്നതെന്ന് തോന്നുമായിരുന്നു .
               "സത്യം പറഞ്ഞാല്‍"  ഞാന്‍ പറഞ്ഞു  (ആരോ നുണ പറയാന്‍ പ്രേരിപ്പിച്ച മട്ടില്‍) ഞാനൊരു ഡിറ്റക്ടീവേയല്ല . ഞാനൊരു അക്കൗണ്ട്‌ തുറക്കാന്‍ വന്നതാണ്. എന്‍റെ പണം മുഴുവന്‍ ഈ ബാങ്കില്‍ നിക്ഷേപിക്കാനാണെന്‍റെ തീരുമാനം .

               മാനേജര്‍ക്ക് ആശ്വാസ മായെന്നു തോന്നുന്നു .പക്ഷെ ഗൗരവം വിട്ടില്ല . ഞാനൊരു  അംബാനിയോ മറ്റോ ആണെന്ന് പുള്ളി കരുതിയെന്ന് തോന്നി .
"ഒരു വല്യ തുകയാണെന്നു ഞാന്‍ കരുതുന്നു " അദ്ദേഹം പറഞ്ഞു .
"സാമാന്യം വലുത് " ഞാന്‍ മന്ത്രിച്ചു "ഇപ്പോള്‍ അമ്പത്താറു ഡോളറും പിന്നെ എല്ലാ മാസവും അമ്പത് ഡോളറും "

               കേട്ട മാത്രയില്‍ മാനേജര്‍ എണീറ്റ്‌ പോയി വാതില്‍ തുറന്നു .
എന്നിട്ട് അക്കൗണ്ടന്‍ഡിനെ വിളിച്ചു, ഒട്ടും ദയയില്ലാത്ത വിധം ഉച്ചത്തില്‍.
" മി. മോണ്ട്ഗോമറി , ദാ , ഇദ്ദേഹം ഒരു അക്കൗണ്ട്‌ തുറക്കാന്‍ വന്നതാണ് . വേണ്ടതെന്താണെ ന്നു  വച്ചാല്‍ ചെയ്യൂ .
              "ശരി, നമസ്കാരം " എന്നോട്.
              ഞാന്‍ എണീറ്റു .
              മുറിയുടെ സൈഡിലായി ഒരു വലിയ ഇരുമ്പു വാതില്‍ തുറന്നു കിടന്നു .
"നമസ്കാരം" എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ ആ വാതിലിനുള്ളിലൂടെ സേഫിനകത്തേയ്ക്ക്  കയറി .
              "ഹേ ..അതല്ല   ..ഇതാണ് വഴി"..മാനേജര്‍ ക്രൂരമായി പറഞ്ഞു .

               ഞാന്‍ കമ്പിക്കൂട്ടിലെ ക്ലെര്‍ക്കിന്‍റെ യടുത്തു ചെന്ന് പോക്കറ്റില്‍ പന്ത് രൂപത്തില്‍ ചുരുട്ടിപ്പിടിച്ചിരുന്ന പണം ഒരു മാജിക് കാണിക്കുമ്പോലെ അകത്തേയ്ക്കിട്ടു കൊടുത്തു .
             എന്‍റെ മുഖം പ്രേതം പോലെ വിളറിയിരുന്നു .
"ദാ  -ഞാന്‍പറഞ്ഞു- നിക്ഷേപിച്ചോ - വളരെ വേദനാജനകമായ ഒരു കാര്യം പറയുന്നത് പോലെ .
              അങ്ങേര്‍ ആ പണം എടുത്തു മറ്റൊരു ക്ലെര്‍ക്കിനു കൈമാറി . അയാള്‍ ആ തുക ഒരു സ്ലിപ്പില്‍ എഴുതിപ്പിക്കുകയും ഒരു ബുക്കില്‍ എന്നെക്കൊണ്ട് ഒപ്പിടീ ക്കുകയും ചെയ്തു . എന്താണ്  സംഗതി എന്നൊന്നും എനിക്ക് പിടി കിട്ടിയില്ല . ബാങ്ക് എന്‍റെ കണ്ണിനു മുന്നില്‍ വട്ടം തിരിയുന്നത് പോലെ എനിക്ക് തോന്നി .
              " നിക്ഷേപിച്ചോ ?-ഗുഹയില്‍ നിന്ന് പുറപ്പെടും പോലെയുള്ള ശബ്ദത്തില്‍, വിറച്ചു കൊണ്ട്  ഞാന്‍ ചോദിച്ചു

           " നിക്ഷേപിച്ചു " അക്കൗണ്ടന്‍ഡ് പറഞ്ഞു .
              "എങ്കില്‍ എനിക്കൊരു ചെക്ക് വേണം "
           തല്കാലത്തെ ആവശ്യങ്ങള്‍ക്ക് വേണ്ടി ആറ്  ഡോളര്‍ പിന്‍ വലിക്കാനായിരുന്നു എന്‍റെ  പരിപാടി . ആരോ എനിക്കൊരു ചെക്ക് ബുക്ക് നീട്ടി . മറ്റാരോ എങ്ങനെയാണ് അതില്‍ എഴുതേണ്ടതെന്ന് വിവരിച്ചു . വിവരമില്ലാത്ത ഒരു കോടീശ്വരനാണ് ഞാനെന്നു ബാങ്കുകാര്‍ കരുതിയെന്ന് തോന്നുന്നു . ഞാന്‍ ചെക്കില്‍ എന്തോ എഴുതി ക്ലെര്‍ക്കിനു നേരെ നീട്ടി . അങ്ങേര്‍ അത് മേടിച്ചു നോക്കി .

                " എന്ത് ! നിങ്ങള്‍ ഇട്ട പണം മുഴുവന്‍ പിന്‍വ ലിക്കുകയാണോ?" അയാള്‍ അമ്പരപ്പോടെ എന്നോട് ചോദിച്ചു . ആറിനു പകരം ഞാന്‍ അമ്പത്താറെന്നാണ് എഴുതിയതെന്ന് അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌ .
                ഇനി അതൊന്നും വിശദീകരിക്കാന്‍ പറ്റില്ലെന്നും,  അത് അസാധ്യമാണെന്ന് എനിക്ക് തോന്നി . ക്ലെര്‍ക്കുമാരെല്ലാം അത്ഭുതത്തില്‍ എഴുത്ത് നിര്‍ത്തി എന്നെ നോക്കി . അത് കൊണ്ട് ഞാന്‍ ഇങ്ങനെ പറഞ്ഞു :
               "അതെ . മുഴുവന്‍ തുകയും ഞാന്‍ പിന്‍ വലിക്കുകയാണ്‌ .

               "ഇപ്പോള്‍ നിക്ഷേപിച്ച തുക മുഴുവന്‍ പിന്‍ വലിക്കുകയാണെന്നാണോ നിങ്ങള്‍ ഉദ്ദേശിച്ചത് ?
               "അതെ. മുഴുവനും . ഓരോ ചില്ലിയും ."
               "അപ്പം ഡെപ്പോസിറ്റ് ചെയ്യുന്നില്ലെന്നാണോ?-അന്തം വിട്ട ക്ലെര്‍ക്ക്‌ ചോദിച്ചു .
               "അതെ. ചെയ്യുന്നില്ല  "
              ബാങ്കിലെ ജീവനക്കാരുടെ പെരുമാറ്റം ഇഷ്ടപ്പെടാതെ ഞാന്‍ കലിപ്പായതാണെന്ന് അവര്‍ കരുതിക്കോട്ടെ എന്ന് ഞാന്‍ വിചാരിച്ചു .  
              ഞാന്‍    ഉഗ്ര കോപിയായ ഒരു മനുഷ്യന്‍റെ ഭാവം പൂണ്ടു .
              ക്ലെര്‍ക്ക് എനിക്ക് പണം തരാനോരുങ്ങി .
              "എങ്ങനെയാണ് പണം വേണ്ടത് ?
               "എന്തോന്ന് ?"
                "അല്ല ..പണം എങ്ങനെയാണ് വേണ്ടതെന്ന്‍ ചോദിക്കുവായിരുന്നു "
                "ഓ ...അമ്പതായിട്ട് ..."
                അങ്ങേര്‍ ഒരമ്പതിന്‍റെ നോട്ട് തന്നു .
               "ആറ് എങ്ങനെ വേണം ?"
              "ആറായിട്ട്.." ഞാന്‍ പറഞ്ഞു .
അങ്ങേര്‍ അതെനിക്ക് തന്നതും ഞാന്‍ ഒരൊറ്റ ഓട്ടം വച്ചു കൊടുത്തു .

            ബാങ്കിന്‍റെ വാതില്‍ കടന്നപ്പോള്‍ എനിക്ക് പിന്നില്‍ അട്ടഹാസം പോലെ പൊട്ടിച്ചിരി ഉയരുന്നത് ഞാന്‍ കേട്ടു . ബാങ്ക് തകരുകയാണെന്നാണ് ഞാന്‍ കരുതിയത് .
             അതിന് ശേഷം ഞാന്‍ ബാങ്കില്‍ പോയിട്ടേയില്ല . ഞാനിപ്പം  കാശ് എന്‍റെ ട്രൌസറിന്‍റെ പോക്കറ്റിലാണ് സൂക്ഷിക്കുന്നത് . സമ്പാദ്യം എന്‍റെ ഷൂസിന്‍റെ സോക്സിനുള്ളിലും .


                                                                                                                    മരിയ റോസ്








2 comments: