Thursday, August 28, 2025

മസുമോട്ടോയുടെ ക്രൈം ഫിക്ഷന്‍



ഡിറ്റക്ടീവ് നോവലുകളുടെ മികച്ച മാതൃകകള്‍ എഴുതിയ ഒരാളാണ് ജാപ്പനീസ് എഴുത്തുകാരനായ സെയ്ച്ചോ മത്സുമോട്ടോ. ജപ്പാനില്‍ കുറ്റാന്വേഷണസാഹിത്യത്തിന് ജനപ്രീതി നേടിക്കൊടുത്തത് മത്സുമോട്ടോയുടെ രചനകളാണ് എന്ന് പറയപ്പെടുന്നു. ഇപ്പോള്‍ ഇവിടെയും പോപ്പുലര്‍ ആയ ഹിഗാഷിനോയെ സ്വാധീനിച്ച രണ്ട് ഡിറ്റക്ടീവ് നോവലിസ്റ്റുകളില്‍ ഒരാള്‍ മത്സുമോട്ടോ ആണ്. ഞാന്‍ ഈയിടെ വായിച്ച നോവലാണ് അദ്ദേഹത്തിന്‍റെ പ്രശസ്തമായ Castle of Sand (1961). മുപ്പതോളം ഡിറ്റക്ടീവ്/ത്രില്ലറുകള്‍ എഴുതിയിട്ടുണ്ടെങ്കിലും വെറും നാലെണ്ണം മാത്രമേ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളൂ. (അദ്ദേഹത്തിന്‍റെ A Quiet Place എന്ന നോവലിനെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് കുറച്ച് കാലം മുന്‍പ് പോസ്റ്റ്‌ ചെയ്തിരുന്നു) Inspector Imanishi Investigates എന്ന പേരിലാണ് ഈ നോവല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.


അദ്ദേഹത്തിന്‍റെ കുറ്റാന്വേഷകന്‍റെ പേരാണ് ഇന്‍സ്പെക്ടര്‍ എയ്റ്റാരോ ഇമാനിഷി. പൊതുവേ കുറ്റാന്വേഷണനോവലുകളുടെ വന്‍ ജനപ്രീതിയ്ക്ക് ഒരു കാരണം എഴുത്തുകാരന്‍ കുറ്റാന്വേഷകന് കൊടുക്കുന്ന സവിശേഷമായ വ്യക്തിത്വമാണ്. കേസൊന്നും അന്വേഷിച്ചില്ലെങ്കില്‍ പോലും വായനക്കാര്‍ക്ക് ഹോംസിന്‍റെ ജീവിതശൈലി, സ്വഭാവരീതികള്‍, അഭിരുചികള്‍, നിരീക്ഷണങ്ങള്‍ ഇവയൊക്കെ അറിയാനും കേള്‍ക്കാനും ഇഷ്ടമാണ്. കൊമ്പന്‍മീശയും മുട്ട പോലെ തലയുമുള്ള മൃദുഭാഷിയായ പൊയ്റോയെയും ആളുകള്‍ അങ്ങനെ ഇഷ്ടപ്പെട്ടതാണ്. ആളുകൾക്ക് ആരാധന തോന്നിപ്പിക്കുന്ന വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതില്‍ എഴുത്തുകാരന് പാത്രസൃഷ്ടിയില്‍ നല്ല മികവ് വേണം. നല്ല പ്ലോട്ട് ഉണ്ടെങ്കിലും അത്ര ആകര്‍ഷകമല്ലാത്ത ഡിറ്റക്ടീവുകള്‍ വന്ന് പോയിട്ടുള്ള നോവലുകള്‍ ഉണ്ടായിട്ടുണ്ട്. നല്ല പ്ലോട്ടിംഗും മികച്ച പാത്രസൃഷ്ടി കൊണ്ടും ശ്രദ്ധേയമാണ് മത്സുമോട്ടോയുടെ Inspector Imanishi Investigates.

ടോക്കിയോയിലെ കമാറ്റ റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഒരു പുലര്‍ച്ചെ പുറപ്പെടാനൊരുങ്ങുന്ന ട്രെയിനിന്‍റെ കീഴില്‍ കൊല ചെയ്യപ്പെട്ട ഒരു വൃദ്ധന്‍റെ ജഡം കണ്ടെത്തുന്നത്. മുഖം നശിപ്പിക്കപ്പെട്ടതിനാല്‍ പോലീസിന് ഇരയെ തിരിച്ചറിയാന്‍ തന്നെ കാലതാമസമെടുക്കുന്നു. അന്വേഷണസംഘത്തില്‍ പെട്ട ഓഫീസറാണ് ഇന്‍സ്പെക്ടര്‍ ഇമാനിഷി. തെളിവുകളുടെ അഭാവത്തില്‍ ഒരു വേള പോലീസ് അന്വേഷണം മതിയാക്കുന്നുവെങ്കിലും ഇമാനിഷി അനൌദ്യോഗികമായി അന്വേഷണം തുടരുന്നു. മുകളില്‍ പറഞ്ഞത് പോലെ, ഇമാനിഷിയുടെ വ്യക്തിത്വം തന്നെയാണ് നോവലിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളില്‍ ഒന്ന്.
ഒരു പോലീസ് ക്വാര്‍ട്ടേഴ്സില്‍ ഭാര്യ യോഷികോയും മകനുമൊത്താണ് ഇമാനിഷിയുടെ താമസം. അന്വേഷണത്തില്‍ ഏറിയ പങ്കും ഇമാനിഷി ഒറ്റയ്ക്കാണ്. കാഴ്ചകളും അനുമാനങ്ങളും ഇമാനിഷിയുടെ ഉള്ളില്‍ തന്നെയാണ്. തേഡ് പേഴ്സനിലാണ് മത്സുമോട്ടോയുടെ എഴുത്ത്. എങ്കിലും ഇടയ്ക്ക് വാട്സനെപ്പോലെ ഇമാനിഷിയോട് ആരാധനയുള്ള ഒരു യുവാവായ യോഷിമുറ എന്ന ഓഫിസര്‍ അന്വേഷണയാത്രകളില്‍ അദ്ദേഹത്തെ അനുഗമിക്കാറുണ്ട്. പരസ്പരബഹുമാനമുള്ള സൌഹൃദമാണ് അവരുടേത്. അന്വേഷണത്തിനിടയില്‍ ട്രെയിന്‍ യാത്രയ്ക്കിടയിലും കടലോരത്തും ഒരു ബിയര്‍ കഴിച്ചോരു സിഗരറ്റ് പുകച്ച് അവര്‍ കേസിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇമാനിഷിയ്ക്ക് ഹൈക്കു കവിതകളിലും ബോണ്‍സായ് വളര്‍ത്തുന്നതിലും താല്‍പര്യമുണ്ട്. (പി ഡി ജെയിംസിന്‍റെ ആഡം ഡാല്‍ഗ്ലീഷ് എന്ന കുറ്റാന്വേഷകനും കവിയാണ്) കൊറോമോ നദിയോരത്തുള്ള ഒരു ഗ്രാമത്തില്‍ അന്വേഷണാര്‍ത്ഥം പോയി മടങ്ങുമ്പോള്‍ ഇമാനിഷി തന്‍റെ നോട്ടുപുസ്തകത്തില്‍ എഴുതിയൊരു ഹൈക്കു സ്നേഹിതനെ കാണിച്ചു:

ഒരുച്ചമയക്കത്തിന് ശേഷം
പുല്‍പ്പരപ്പുണരുന്നു
കൊറോമോ നദിയോരത്ത്

ട്രെയിനില്‍ വച്ച് ഊണ് പൊതി വാങ്ങുമ്പോള്‍ ഇമാനിഷി പറയുന്നു: "നിങ്ങള്‍ക്കറിയുമോ, യോഷിമുറ, ഓരോ തവണയും ഈ ഊണ് പൊതി വാങ്ങുമ്പോള്‍ ഞാനെന്‍റെ കുട്ടിക്കാലം ഓര്‍ക്കുന്നു. ഇത് പോലൊന്ന് അന്നെന്‍റെ സ്വപ്നമായിരുന്നെന്ന്...

അന്വേഷണം ഇമാനിഷിയെ ജപ്പാന്‍റെ നാട്ടിന്‍പുറങ്ങളിലേയ്ക്കും വര്‍ഷങ്ങള്‍ക്ക് പിന്നിലേയ്ക്കുള്ള ജീവിതങ്ങളിലേയ്ക്കും നയിക്കുന്നു. ചില കാലങ്ങളില്‍ മനുഷ്യര്‍ ചെയ്യുന്ന, പ്രവര്‍ത്തികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ മരണത്തിന് കാരണമാകുന്നത് എങ്ങനെയെന്ന് നമ്മള്‍ കാണുന്നു. മനുഷ്യപ്രകൃതിയുടെ അപ്രതീക്ഷിതത്വം നമ്മളെ അത്ഭുതപ്പെടുത്തുന്നു. വെറും Read & Throw സ്റ്റഫ് അല്ല കുറ്റാന്വേഷണകഥകള്‍ എന്ന് ഈ മാധ്യമം വിദഗ്ധമായി കൈകാര്യം ചെയ്തവര്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. ഈ മാധ്യമത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് തേടിപ്പോകാവുന്ന രചനകളാണ് മത്സുമോട്ടോയുടേത്. എഴുത്തും സമീപനവുമാണ് രചനകളെ Read & Throw ആക്കുന്നതും ക്ലാസിക് ആക്കുന്നതും.

========================================================



ജാപ്പനീസ് കുറ്റാന്വേഷണ സാഹിത്യത്തിലെ പ്രമുഖരില്‍ ഒരാളാണ് സെയ്ച്ചോ മത്സുമോട്ടോ എന്ന എഴുത്തുകാരന്‍. ഇപ്പോള്‍ കേരളത്തില്‍ ഉള്‍പ്പടെ അത്യാവശ്യം വായിക്കപ്പെടുന്ന കീഗോ ഹിഗാഷിനോയെ സ്വാധീനിച്ച രണ്ട് എഴുത്തുകാരില്‍ ഒരാളായിരുന്നു മത്സുമോട്ടോ. അദ്ദേഹത്തിന്‍റെ കുറ്റാന്വേഷണകഥകള്‍ വെറും മിസ്റ്ററിക്കഥകള്‍ എന്നതിലപ്പുറം ജാപ്പനീസ് സമൂഹത്തിന്‍റെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു. രണ്ട് വഴികളിലൂടെയാണ് ഞാന്‍ മത്സുമോട്ടോയില്‍ എത്തിച്ചേര്‍ന്നത്. ഒന്ന് ഹിഗാഷിനോയെ രൂപപ്പെടുത്തിയ എഴുത്തുകാരിലൊരാള്‍ എന്ന നിലയില്‍. രണ്ട് അദ്ദേഹം "ജപ്പാനിലെ സിമനണ്‍" എന്ന് വിളിക്കപ്പെടുന്നു. ഹിഗാഷിനോയെയും സിമനണെയും വായിച്ചിട്ടുള്ള ആരെയും ഈ ഇന്‍ഫര്‍മേഷന്‍ പ്രലോഭിപ്പിക്കാതിരിക്കില്ല.
 
ഞാന്‍ വായിച്ച " The Quiet Place" എന്ന മത്സുമോട്ടോയുടെ നോവല്‍ പരിചയപ്പെടുത്താന്‍ എനിക്ക് സന്തോഷമുണ്ട്. Genre-Wise വിലയിരുത്തിയാല്‍ നോവല്‍ ഒരേ സമയം ഒരു അന്വേഷണകഥയും ഒരു ത്രില്ലറുമാണ്. ആദ്യപാതിയില്‍ ഡിറ്റക്ടീവ് ഫിക്ഷന്‍റെയും രണ്ടാം പകുതിയില്‍ ഒരു ക്രൈമിന്‍റെ പേരില്‍ പിന്തുടരപ്പെടുന്ന വ്യക്തിയുടെ കഥ പറയുന്ന ത്രില്ലറിന്‍റെ ഘടനയുമാണ്‌ നോവല്‍ പിന്തുടരുന്നത്. ഇവ രണ്ടും ഒന്നിച്ച് വരുന്നത് അപൂര്‍വമാണ്.
 
ജാപ്പനീസ് സര്‍ക്കാരിന്‍റെ അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് അസായ്. ഒരു ഔദ്യോഗിക യാത്രയിലായിരുന്ന സമയത്താണ് അദ്ദേഹത്തിന്‍റെ ഭാര്യ എയ്ക്കോ ഹൃദയാഘാതം വന്ന് മരണപ്പെട്ട വിവരം ലഭിക്കുന്നത്. ഒറ്റയ്ക്ക് നഗരത്തിലൂടെ നടക്കുമ്പോള്‍ അവര്‍ക്ക് ഹൃദയാഘാതമുണ്ടാവുകയും റോഡ്‌ സൈഡിലുള്ള ഒരു കോസ്മെറ്റിക് ഷോപ്പിലേയ്ക്ക് അവര്‍ ചെന്ന് കയറുകയുമായിരുന്നു. അവിടെ അവര്‍ കുഴഞ്ഞു വീണു. കടയുടമ ഡോക്ടറെ വിളിച്ചുവെങ്കിലും അയാള്‍ എത്തിയപ്പോഴേയ്ക്കും അവര്‍ മരിച്ചിരുന്നു. ശവസംസ്കാരം കഴിഞ്ഞ് അസായ് കടയുടമയെ കണ്ട് നന്ദി അറിയിക്കാന്‍ പുറപ്പെടുന്നതോടെ അദ്ദേഹത്തിന്‍റെ മനസ്സില്‍ സംശയങ്ങള്‍ ഉരുണ്ടുകൂടുകയാണ്.

 
വളരെ ഉള്‍വലിഞ്ഞ പ്രാകൃതക്കാരിയായ, ആഴ്ചയില്‍ രണ്ട് ദിവസം മാത്രം ഹൈക്കുകവിതാക്കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ പുറത്ത് പോകാറുള്ള നിര്‍"വികാര"യായ തന്‍റെ ഭാര്യ എയ്ക്കോ ടോക്കിയോ നഗരത്തിന്‍റെ "അത്ര ശരിയല്ലാത്ത" ഒരു ഭാഗത്ത് എന്തിന് പോയതായിരുന്നു?? അസായ് ഒരു അനൌദ്യോഗിക രഹസ്യാന്വേഷണം ആരംഭിക്കുന്നു...


A Quiet Place മത്സുമോട്ടോയുടെ ഏറ്റവും മികച്ച രചനയൊന്നുമല്ല . Points and Lines, Inspector Imanishi Investigates എന്നിവയാണ് അദ്ദേഹത്തിന്‍റെ കൂടുതല്‍ പ്രസിദ്ധമായ രചനകള്‍. ഹിഗാഷിനൊയും സിമനനുമായുള്ള താരതമ്യം യാദൃശ്ചികമല്ല. കുറ്റാന്വേഷണത്തിന്‍റെ ഉദ്വേഗത്തിനപ്പുറം സാമൂഹികപരവും മനശാസ്ത്രപരമായ ഒരു പ്രേരണയും അദ്ദേഹത്തിന്‍റെ എഴുത്തില്‍ കാണാം. അതിവേഗത്തിലോ മന്ദഗതിയിലോ അല്ല ആഖ്യാനം. അത്ര ചടുലമല്ലാത്ത ഒരു ഉദ്വേഗം പക്ഷെ ആദ്യാവസാനം നിലനിര്‍ത്തിയിട്ടുണ്ട്. ഈ Genre ല്‍ എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും നിര്‍ദേശിക്കുന്നു.

==================================================


സെയ്ച്ചോ മസുമോട്ടോയുടെ രണ്ട് ക്രൈം നോവലുകളെക്കുറിച്ച് മുന്‍പ് ഞാന്‍ എഴുതിയിട്ടുണ്ട്. A Quiet Place, Inspector Imanishi Investigates എന്നീ നോവലുകളാണവ. രണ്ടും വളരെ സവിശേഷമായി തോന്നിയിട്ടുണ്ട്. ആദ്യം പറഞ്ഞ നോവല്‍ പോലെ വളരെ കുറച്ച് മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ. അത് Who Done It ന്റെയും Thriller ന്റെയും കൃത്യമായ blend ആണ്. കുറ്റാന്വേഷകന്‍ ക്രൈം സോള്‍വ് ചെയ്യാന്‍ ശ്രമിക്കുന്നതാണ് Who-done-it എങ്കില്‍ ഒരു പ്രശ്നത്തില്‍ ട്രാപ്പ് ചെയ്യപ്പെടുന്ന കേന്ദ്രകഥാപാത്രം അതില്‍ നിന്ന് പുറത്തിറങ്ങാനും പരിഹരിക്കാനും നടത്തുന്ന സാഹസികതകളാണ് Thriller. (നമ്മുടെ ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി എല്ലാ സിനിമയെയും ത്രില്ലര്‍ എന്ന് വിളിക്കുന്ന അര്‍ത്ഥത്തിലല്ല)


ഈ വര്‍ഷം പെന്‍ഗ്വിന്‍ പുറത്തിറക്കിയ ഒരു മസുമോട്ടോ നോവലാണ്‌ Suspicion. 98 പേജ് മാത്രമുള്ള ഒരു ലഘുനോവല്‍. ഈ നോവലും ഒരു Pre-Existing ഘടനയെ പിന്തുടരുന്നതിന് പകരം എഴുത്തുകാരന്‍ സ്വയം ഒരു ഘടന രൂപീകരിക്കുകയാണ്. (സത്യത്തില്‍ ഓരോ Subgenre ഉം രൂപപ്പെടുന്നത് ഇങ്ങനെ ഒരു Pioneer എഴുത്തുകാരന്‍ ഒരു ഘടന അവതരിപ്പിക്കുമ്പോഴാണ്. വിവിധ എഴുത്തുകാര്‍ അത് പിന്തുടരുമ്പോള്‍ Sub-genre രൂപം കൊള്ളുന്നു. Man on the Run ത്രില്ലറിന് ഒരു ഘടന നല്‍കുന്നത് John Buchan ആണ്. ഹിച്ച്കോക്ക് അത് Perfect ചെയ്തു.)


Suspicion നും ഒരു ക്രൈം നോവല്‍ തന്നെ. ഒരു ജേര്‍ണലിസ്റ്റിന്റെ വീക്ഷണത്തിലൂടെയാണ് കഥയിലേയ്ക്ക് നമ്മള്‍ എത്തുന്നത്. ഫസ്റ്റ് പേഴ്സന്‍ ആഖ്യാനമല്ല. പ്രമാദമായ ഒരു അപകടമരണത്തെക്കുറിച്ചാണ് കേസ്. മധ്യവയസുപിന്നിട്ട ഒരു ധനികനും അടുത്ത കാലത്ത് അയാള്‍ വിവാഹം ചെയ്ത യുവതിയായ ഭാര്യ ഒനിസുക്കയും ഒരു കാര്‍ അപകടത്തില്‍ പെട്ടു. ഒരു കൊക്കയില്‍ നിന്ന് കടലിലേയ്ക്ക് മറിഞ്ഞ കാറിനുള്ളില്‍ നിന്ന് ഭാര്യ നീന്തി രക്ഷപെട്ടു. ഭര്‍ത്താവ് മുങ്ങി മരിച്ചു. ഈ സാഹചര്യത്തില്‍ മീഡിയയും അത് വഴി ജനവും രക്ഷപെട്ട ഭാര്യയെ ഓഡിറ്റ് ചെയ്യുകയാണ്. അവരാകട്ടെ, അത്ര കണ്ട് മെനയുള്ള ഒരു ഭൂതകാലം ഉള്ളവരല്ല. ഒരു ബാറില്‍ ബെയറര്‍ ആയിരുന്ന അവരുടെ സൌന്ദര്യത്തില്‍ മയങ്ങിയാണ് അയാള്‍ അവരെ വിവാഹം ചെയ്തത്. അത് വഴി കുടുംബത്തിലുള്ള എല്ലാവരെയും ശത്രുക്കളുമാക്കി. അയാളുടെ ഭാരിച്ച സ്വത്തുക്കളില്‍ കണ്ണ് വച്ചായിരുന്നു ഒനിസുക്ക പിന്നാലെ കൂടിയത് എന്ന് സംസാരമുണ്ടായി. പോരെങ്കില്‍ ജാപ്പനീസ് അധോലോകവുമായി-- Yakusa യുമായി അവര്‍ക്ക് ബന്ധമുണ്ട് എന്നും പുറത്തറിഞ്ഞിട്ടുണ്ട്. ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌ എന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കാറപകടത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെടുന്നതും അവര്‍ രക്ഷപെടുന്നതും.

 
ഇവരെ ഇങ്ങനെ ഒരു ഭീകരകഥാപാത്രമായി അവതരിപ്പിക്കുന്നതില്‍ ഈ ജേര്‍ണലിസ്റ്റിന് വലിയ പങ്കുണ്ട്. പക്ഷെ അയാള്‍ ഇപ്പോള്‍ ഭയത്തിലാണ്. പേര് കേട്ട രണ്ട് വക്കീലന്‍മാരാണ് അവരുടെ വക്കാലത്ത് ഏറ്റിരിക്കുന്നത്. ഇനി അവര്‍ ശിക്ഷിക്കപ്പെടാതെ പുറത്തിറങ്ങുമോ എന്നതാണ് ജേര്‍ണലിസ്റ്റിന്റെ പേടി. യാക്കുസയുമായി ബന്ധമുള്ളയാള്‍ എന്ന നിലയില്‍ അവര്‍ പുറത്തിറങ്ങിയാല്‍ തന്നെയും കുടുംബത്തെയും തീര്‍ത്ത്‌ കളയുമോ എന്നയാള്‍ ഭയപ്പെടുന്നു. ഇത് കഥാപരിസരമാണ് എങ്കിലും ആഖ്യാനം ക്രമീകരിച്ചിരിക്കുന്ന വിധമാണ് ശ്രദ്ധേയം. വെറും പത്ത് അദ്ധ്യായങ്ങള്‍.
രണ്ട് പ്രമുഖഅഭിഭാഷകന്മാര്‍ കേസ് ഏറ്റെടുക്കുമോ എന്ന മീഡിയയുടെ ഉദ്വേഗത്തിനിടയാണ് ഈ കേസും പരിസരവും അവതരിപ്പിക്കപ്പെടുന്നത്. ഇതിന് അഞ്ച് അദ്ധ്യായങ്ങള്‍ എടുക്കുന്നു. ആരും വക്കാലത്ത് എടുക്കാനില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ വച്ച് കൊടുക്കുന്ന ഒരു വക്കീല്‍ രംഗപ്രവേശം ചെയ്യുന്നു. സര്‍ക്കാര്‍ വക്കീലിനെ ആരും കാര്യമായി പരിഗണിക്കാറില്ലല്ലോ. എങ്കിലും അയാള്‍ എന്ത് പറയുന്നു എന്നറിയാന്‍ പേടിക്കാരനായ ജേര്‍ണലിസ്റ്റ് അയാളെ കാണാന്‍ പോകുന്നു. അത്ര കണ്ട് കേസുകള്‍ ഒന്നുമില്ലാത്ത, സിവില്‍ കേസുകള്‍ കൈകാര്യം ചെയ്ത് കഴിഞ്ഞു പോകുന്ന ഒരാള്‍. അഡ്വക്കേറ്റ് സഹാറ. അയാള്‍ക്ക് വാദിക്കാനും കേസ് തെളിയിക്കാനും വെറും നാല് അദ്ധ്യായം മാത്രം. അവിടെയും Conventional കേസ് അന്വേഷണമില്ല. ചര്‍ച്ചകള്‍, വാദങ്ങള്‍ പ്രതിവാദങ്ങള്‍ മാത്രം. Accused ഒരിക്കല്‍ പോലും സീനില്‍ വരുന്നില്ല. സര്‍ക്കാര്‍ വക്കീല്‍ താന്‍ വിചാരിച്ച പോലെയല്ല എന്ന് ജേര്‍ണലിസ്റ്റ് മനസ്സിലാക്കുന്നു. ഇതാണ് നോവല്‍.

 
മീഡിയ ഇടപെടല്‍ എങ്ങനെയാണ് ഒരു കേസിനെ manipulate ചെയ്യുന്നത്? സമൂഹം എങ്ങനെയാണ് അവരുടെ പ്രയോറിറ്റികള്‍ വച്ച് പ്രതിയെ കണ്ട് പിടിക്കുന്നത്, അതെങ്ങനെ സാക്ഷികളുടെ മൊഴികളെ സ്വാധീനിക്കുന്ന എന്നിങ്ങനെ പ്രധാനപ്പെട്ട ചില വിഷയങ്ങള്‍ നോവലില്‍ കടന്ന് വരുന്നു. 1980 കളുടെ തുടക്കത്തില്‍ ഇറങ്ങിയതാണ് എങ്കിലും വളരെ Contemporary യായി അനുഭവപ്പെടും. ചിത്രമില്ലാത്ത കവര്‍ ഉള്ള ഒരു മിനിമല്‍ പുസ്തകമായാണ് പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. Genre പ്രേമികള്‍ക്ക് നിര്‍ദേശിക്കുന്നു.






Tuesday, August 12, 2025

അതൊരിക്കല്‍ പച്ചയായിരുന്നു...



ന്യൂസീലാന്‍ഡ് എഴുത്തുകാരിയായ പട്രീഷ്യ ഗ്രെയ്സ് എഴുതിയ It Used to be Green Once എന്ന കഥയുടെ വിവര്‍ത്തനം. ന്യൂസീലാന്‍ഡിലെ മാവോരി സമൂഹത്തിന്‍റെ കഥാകാരിയാണ് ഗ്രെയ്സ്.


ഞങ്ങള്‍ പിള്ളേരുടെ ഏറ്റവും വലിയ മാനക്കേടായിരുന്നു ഞങ്ങടെ അമ്മച്ചി. സ്ഥിരമായി ഞങ്ങള്‍ക്ക് മാനക്കേടുണ്ടാക്കുന്നത് അമ്മച്ചിയുടെ ഒരു പതിവായിരുന്നു. ഞങ്ങടെ കുപ്പായത്തിന്‍റെ കീറലുകള്‍ മുഴുവന്‍ അമ്മച്ചി ചുവന്ന നൂല് കൊണ്ട് തയ്ച്ച് വെക്കും! പഴേ നീന്തല്‍ക്കുപ്പായമെടുത്ത് രണ്ടായി മുറിച്ച് രണ്ടെണ്ണമുണ്ടാക്കി ഒരെണ്ണം ചേച്ചിയ്ക്കും ഒരെണ്ണം അനിയനും കൊടുക്കും. സ്കൂളില്‍ ഈ നീന്തല്‍ക്കുപ്പായം കൊണ്ട് പോയാല്‍ മതിയെന്ന് അമ്മച്ചി പറഞ്ഞപ്പോള്‍ പേറ്റിയും റാനയും എന്തൊരു ബഹളമായിരുന്നു ! പേറ്റി റോഡില്‍ കുത്തിയിരുന്നു നിലവിളിച്ചു. അവളെ കുറ്റം പറയാന്‍ പറ്റുകേല. പത്ത് വയസ്സുള്ള അവളുടെ നീന്തല്‍ക്കുപ്പായത്തിന് മുപ്പത്തെട്ടായിരുന്നു സൈസ് !

അവളെ റോഡില്‍ നിന്ന് എണീപ്പിക്കേണ്ടത് എങ്ങനെയാണ് എന്ന് അമ്മച്ചിയ്ക്ക് അറിയാമായിരുന്നു.

"റോഡില്‍ നിന്നെണീറ്റ് പോ, കൊച്ചേ !"

അമ്മച്ചി ഉച്ചത്തില്‍ അലറും. “ആ കുപ്പായത്തിന് ഒരു കൊഴപ്പോമില്ല. ഞാന്‍ ചെറുതായിരുന്നപ്പോള്‍ എനിക്കൊന്നും നീന്തല്‍ക്കുപ്പായമേ ഇല്ലാഞ്ഞ്‌ ഒന്നുമില്ലാതെയാ നീന്തിയിരുന്നത് . അത് കൊണ്ട് എന്‍റെ കുഞ്ഞെണീറ്റ് സ്കൂളീപ്പോ!"


അമ്മച്ചി ഇതൊക്കെ എന്തൊരു ഒച്ചത്തിലാ പറയുന്നതെന്നറിയാമോ? ഞങ്ങക്ക് മാനക്കേട് ഉണ്ടാക്കേണ്ടത് എങ്ങനാണെന്ന് അമ്മച്ചിയ്ക്ക് നല്ല പോലറിയാം. ഞങ്ങടെ കൂട്ടുകാര് വന്ന് അവരും കൂടെ കേക്കുന്നതിന് മുന്‍പ് ഞങ്ങള് പേറ്റിയെ എണീപ്പിച്ച് കൊണ്ട് പോയി.


ഓട്ടയുള്ള ആപ്പിള് ആദ്യമൊന്നും ഞങ്ങക്ക് പ്രശ്നമില്ലായിരുന്നു. അപ്പച്ചന്‍ അല്‍പം കൂടുതല്‍ പഴുത്ത ആപ്പിളും പിയറുമാണ് മേടിച്ച് കൊണ്ട് വരിക. അതിന് വിലക്കുറവായിരുന്നല്ലോ. അമ്മച്ചി എന്ത് ചെയ്യുമെന്നോ, അതിലെ ചീഞ്ഞ ഭാഗം കത്തി കൊണ്ട് കുത്തിയെടുത്ത് കളയും. അതാണ്‌ ലഞ്ചിന് തന്നു വിടുന്നത്. ആദ്യമൊന്നും ഞങ്ങള് അത് ശ്രദ്ധിച്ചില്ല. താഴത്തെ വീട്ടിലെ റവറ്റി ഒരു ദിവസം ഞങ്ങളോട് ചോദിക്കുവാണ് : "ഹേ പിള്ളേരെ, ആരാണ് നിങ്ങടെ ആപ്പിളില്‍ വെടി വച്ചത് ?" എവിടെയെങ്കിലും ഒളിപ്പിക്കാനാണെങ്കില്‍ ബാഗുണ്ടോ ?പതിനാല്‌ സ്കൂള്‍ബാഗ് മേടിക്കാന്‍ പറ്റില്ലെന്നാണ് അമ്മച്ചി പറഞ്ഞത്. ഹൈസ്കൂളില്‍ എത്തിയപ്പോള്‍ ഞങ്ങള്ക്ക് ഷൂസും കിട്ടിയെന്ന് പറയാം. സ്കൂളിലെത്തിയപ്പോള്‍ റവറ്റിയെ ഞങ്ങള്‍ നന്നായിട്ട് കൈകാര്യം ചെയ്തുവെന്നത് വേറെ കാര്യം.

പക്ഷെ ഈ കഥ അതിനെക്കുറിച്ചൊന്നുമല്ല. അത് ആ കാറിനെക്കുറിച്ചും അത് വഴി അമ്മ ഞങ്ങള്‍ക്ക് ഉണ്ടാക്കി വെച്ച മാനക്കേടിനെക്കുറിച്ചുമാണ്. മഴവില്ലിന്‍റെ നിറമുള്ള നൂല് കൊണ്ട് കീറക്കുപ്പായം തയ്ച്ച് തന്നതും ഓട്ടയുള്ള ആപ്പിള് തന്നു വിട്ടതുമൊക്കെ കാറ് കാരണം വരുത്തി വച്ച മാനക്കേടുമായി താരതമ്യപ്പെടുത്തിയാല്‍ ഒന്നുമല്ല. റാസ് അമ്മാവന്‍ ആ കാറ് ഞങ്ങള്‍ക്ക് തന്നത് ഇനി അത് റിപ്പയറ് ചെയ്യാന്‍ പറ്റുകേല എന്ന സാഹചര്യം വന്നപ്പഴാണ്. ഞങ്ങള്‍ക്ക് പാല് കൊണ്ട് പോകാന്‍ പ്രയോജനപ്പെടുമല്ലോ , വെറുതെ വലി വണ്ടി വലിക്കേണ്ടല്ലോ എന്നും കണ്ട് അമ്മാവന്‍ കാറ് അപ്പച്ചന് കൊടുത്തു.

കാറിന് ബ്രേക്കില്ല എന്നത് ഒരു പ്രശ്നമായിരുന്നില്ല. തൊഴുത്തില്‍ നിന്ന് റോഡിലേയ്ക്ക് ഒരു ഇറക്കമായിരുന്നു. പിന്നെ അല്‍പം ഉയര്‍ന്ന് ചെന്ന് റോഡിലേയ്ക്ക് കേറുന്നു. ഒറ്റ വരവില്‍ വന്നാല്‍ ബ്രേക്ക് പിടിക്കാതെ റോഡിലെത്തി നിര്‍ത്തിയാല്‍ മതി. തട വയ്ക്കാനായി അവിടെ അപ്പച്ചന്‍ ഒരു പലക കൊണ്ട് പോയിട്ടിരുന്നു. അവിടുന്ന് വണ്ടി അടുത്ത ഇറക്കത്തിലേയ്ക്ക് നീങ്ങുമ്പോള്‍ മുക്കുവന്മാര്‍ വഞ്ചി തള്ളിക്കൊണ്ട് ചെന്ന് അതില്‍ ഓടിക്കയറുന്ന പോലെ ഞങ്ങള് അതിന്‍റെ പിന്നിലേയ്ക്ക് ചാടിക്കേറും.

ആ കാറിന് ഒരു കാലത്ത് ചുവന്ന നിറമായിരുന്നു. അതിന്മേല്‍ അവിടവിടെയായി ചുവന്ന ചില പാടുകള്‍ കാണാനുണ്ടായിരുന്നു. അതിന് ഒരു കാലത്ത് മുകളില്‍ തുകലിന്‍റെ മേലാപ്പ് കൂടിയുണ്ടായിരുന്നു. വണ്ടി കൊടുക്കുമ്പോള്‍ അമ്മാവന്‍ അപ്പച്ചനോട്‌ പറയുന്നത് ഞാന്‍ കേട്ടതാണ്. സ്കൂളില്‍ അതിനെക്കുറിച്ച് എളേ കുഞ്ഞുങ്ങള്‍ കുറെ പൊങ്ങച്ചം പറഞ്ഞു നടന്നതാണ്. അമ്മച്ചി കാറോടിക്കാന്‍ തുടങ്ങി ഞങ്ങള്‍ക്ക് മാനക്കേടുണ്ടാക്കുന്നതിന് മുന്‍പായിരുന്നു അത്.

വേണ്ടാ വേണ്ടാന്ന് ഞങ്ങള്‍ പലതവണ പറഞ്ഞതാണ്. ഒരു ഗുണവുമുണ്ടായില്ല. ബുധനാഴ്ച ദിവസം ഞങ്ങള്‍ക്ക് പേടിസ്വപ്നമായിരുന്നു. അന്നാണ് അമ്മച്ചി കാറും കൊണ്ട് ഷോപ്പിംഗിന് ഇറങ്ങുന്നത്. ആ ദിവസം ഞങ്ങള് അസുഖമാണ് എന്നഭിനയിച്ച് സ്കൂളില്‍ പോകാതിരിക്കാനോ സ്കൂള്‍ ബസില്‍ കേറാതിരിക്കാനോ നോക്കും. പക്ഷെ അമ്മച്ചി അതിരാവിലെ വന്ന് ഉച്ചത്തില്‍ അലറിവിളിക്കും. എണീറ്റില്ലെങ്കില്‍ ഞങ്ങടെ കുപ്പായം വലിച്ച് താഴ്ത്തി തണുപ്പുള്ള തറയില്‍ പിടിച്ചിരുത്തും. അമ്മച്ചി ഒരു ക്രൂരയായിരുന്നു.


ഒരു ജപ്പാനീസ് കിടക്കവിരി മുറിച്ച് തയ്ച്ച കടും നിറമുള്ള ഒരു ഉടുപ്പും ധരിച്ചാണ് അമ്മച്ചി വരിക. തൊപ്പിയും ഷൂസുമൊക്കെ ധരിച്ച് അവര്‍ ഡ്രൈവിംഗ് സീറ്റിലോട്ട് കേറും.

ഞങ്ങള്‍ വേണ്ട വിധം പറഞ്ഞു നോക്കി, ഞങ്ങക്ക് മാനക്കേട് ഉണ്ടാക്കല്ലേന്ന് .

"അമ്മച്ചിക്ക് ലൈസന്‍സ് ഇല്ല!"


"എനിക്ക് എന്തിനാടീ ലൈസന്‍സ്! എനിക്കെന്താ വണ്ടി ഓടിക്കാന്‍ അറിയുകേലെ? എനിക്ക് ആരേം ഒന്നും ബോധിപ്പിക്കാനില്ല"


"അമ്മച്ചിയെ ട്രാഫിക് പോലീസു പിടിക്കും"


"ആ ചുണ്ടെലിയോ ? അവനിങ്ങ്‌ വരട്ടെ. എന്‍റെ മരുമോള്‍ടെയടുത്ത് കുഴയാന്‍ വന്നതിന് ശേഷം അവന്‍ എന്‍റടുത്ത് വരികേല. ഉരുളക്കിഴങ്ങ്‌ ചാക്കെടുത്ത്‌ ഞാനവന്‍റെ തലേലിടും."


അമ്മച്ചിയോട് വാദിച്ച് ജയിക്കാന്‍ പറ്റുകേല.


അങ്ങനെ ഒരു ബുധനാഴ്ച പ്രഭാതത്തില്‍ അമ്മച്ചി വണ്ടിയുമായി പുറത്തിറങ്ങും. റോഡിലെത്തിയാലുടന്‍ ഹോണ്‍ മുഴക്കും. ആ ശബ്ദം കേട്ടാല്‍ ഹോണ്‍ ആണെന്ന് തോന്നുകേല. താറാവിന്‍ കൂട്ടം കരയുകയാണെന്ന് തോന്നും. താന്‍ വരുന്നുണ്ട് എന്ന് കൂട്ടുകാരേം പരിചയക്കാരേം അറിയിക്കാന്‍ വേണ്ടിയാണ് ഹോണടിക്കുന്നത്. വീടിന് മുന്നിലൂടെ കടന്ന് പോകുമ്പോള്‍ അവര്‍ക്ക് എന്തേലും മേടിക്കാനുണ്ടെങ്കില്‍ പുറത്തേയ്ക്ക് വന്ന് ഉച്ചത്തില്‍ വിളിച്ചു പറയാം. ബ്രേക്കില്ലാത്തത് കൊണ്ട് അമ്മച്ചിയ്ക്ക് വണ്ടി നിര്‍ത്താന്‍ പറ്റുകേലല്ലോ. "ഞങ്ങള്‍ക്ക് കുറച്ച് ഉരുളക്കിഴങ്ങ് വേണം !!!", "ഞങ്ങള്‍ക്ക് ഇച്ചിരെ ബ്രഡ് വേണം !!!" അവര്‍ വിളിച്ച് പറയും. അമ്മച്ചി കൈ വീശി മനസ്സിലായി മനസ്സിലായി എന്ന് പറയും. കടയുടെ അടുത്തെത്തുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്ത് അവിടെയുള്ള ഒരു ഉയര്‍ന്ന പ്രതലത്തിലേയ്ക്ക് ഓടിച്ച് കേറ്റി ഹാന്‍ഡ് ബ്രേക്കും കൂടി പിടിച്ചാണ് നിര്‍ത്തുന്നത്. വാങ്ങാനുള്ള സാധനങ്ങള്‍ ഒക്കെ അമ്മച്ചി എങ്ങനെ ഓര്‍ത്തിരിക്കുന്നു എന്നെനിക്ക് ഒരു പിടിയുമില്ല. എന്തായാലും തിരിച്ചു കേറുമ്പോള്‍ കാറ് നിറയെ സാധനങ്ങള്‍ ആയിരിക്കും. ഞെക്കിപ്പിഴിയുന്ന മട്ടിലാണ് അമ്മച്ചി ഡ്രൈവിംഗ് സീറ്റില്‍ കേറുക. ഇനി പോകുന്ന വഴി ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എറിഞ്ഞു കൊടുത്താല്‍ മാത്രം മതി.

വണ്ടി വിട്ടാലുടന്‍ വീണ്ടും ഹോണടി തുടങ്ങും. താന്‍ പുറപ്പെട്ടു എന്നാണ് അതിന്‍റെ അര്‍ത്ഥം. അമ്മച്ചി എറിയുന്ന സാധനങ്ങള്‍ പിടിക്കാന്‍ അവര്‍ വീടിന് പുറത്തിറങ്ങി നില്‍ക്കും. ഞങ്ങള്‍ ആ ഹോണടി കേള്‍ക്കുമ്പോള്‍ ഒളിച്ചിരിക്കും.

ആദ്യം അമ്മച്ചിയുടെ കാറും ഞങ്ങടെ സ്കൂള്‍ ബസും കണ്ട് മുട്ടിയത് ഒരു പാലത്തില്‍ വച്ചായിരുന്നു. ഞങ്ങള്‍ ഡ്രൈവറുടെയടുത്ത് , അമ്മച്ചിയ്ക്ക് വഴി കൊടുക്കണം, അതിന് ബ്രേക്കില്ല എന്ന് പറഞ്ഞു. ആകെ നാണം കെട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മച്ചിയെ എല്ലാര്‍ക്കും പരിചയമായി. അമ്മച്ചി വരുന്നത് കാണുമ്പഴേ അവര്‍ സ്വന്തം വണ്ടി നിര്‍ത്തിയിടും. ഇങ്ങനെയൊക്കെയാണെങ്കിലും അമ്മച്ചിയ്ക്ക് കാറ് കൊണ്ട് അപകടമൊന്നും ഉണ്ടായിട്ടില്ല. ഒരിക്കല്‍ ഒരു ആടിന്‍റെ കാല് എറിഞ്ഞു കൊടുക്കുമ്പോള്‍ പീറ്റര്‍ അമ്മാവന് കൊണ്ട് അദ്ദേഹത്തിന്‍റെ കാലൊടിഞ്ഞത് ഒഴിച്ചാല്‍.

കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ സ്കൂള്‍ ബസ് വേണ്ടെന്ന് വച്ച് ഞങ്ങള്‍ വീട്ടിലേയ്ക്ക് നടന്ന് തുടങ്ങി. ആമ്പിള്ളേര്‍ക്ക് നടക്കുന്നത് ഇഷ്ടമല്ലായിരുന്നു. പക്ഷെ പുതുതായിട്ട് വന്ന ഹാഡ്ലി മാഷും ആ വഴിയ്ക്ക് നടക്കാനുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് നടക്കുന്നത് ഇഷ്ടമായിരുന്നു. കൊള്ളാവുന്ന ഒരു കക്ഷിയായിരുന്നു മാഷ്‌.

ഒരു ദിവസം ഇങ്ങനെ നടന്ന് വരുമ്പോഴുണ്ട് പിന്നില്‍ നിന്ന് വലിയ ഹോണ്‍ മുഴക്കം. റോഡില്‍ ഒരു കുഴിയുണ്ടായി ഞാന്‍ അതിലൂടെ താഴ്ന്ന്‍ പോയിരുന്നെങ്കില്‍ എന്നെനിക്ക് തോന്നി. അടുത്തെത്തിയപ്പോള്‍ അമ്മച്ചി പറഞ്ഞു : " കേറണമെന്നുള്ളവര്‍ ചാടിക്കേറിക്കോണം!!"

ഞങ്ങള്‍ കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ മുഖം തിരിച്ചു. ഹാഡ് ലി മാഷ്‌ വണ്ടിയും അമ്മച്ചിയെയും ശ്രദ്ധിക്കല്ലേ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു. എന്നാല്‍ കണ്ടതോ, മാഷ്‌ വണ്ടിയുടെ പിന്നാലെ ഓടുകയും പിന്നിലുള്ള സാധനങ്ങുടെ മേലേയ്ക്ക് ചാടിക്കയറുന്നതുമാണ്. ഹോ ! നാണക്കേട് നോക്കണേ !

എന്നാല്‍ ഒരു ദിവസം മുതല്‍ കാര്യങ്ങള്‍ മുഴുവനും അങ്ങ് മാറി. വീട്ടിലെത്തിയപ്പോള്‍ അപ്പച്ചന്‍ തന്‍റെ ഏറ്റവും നല്ല ഉടുപ്പുമിട്ട് നില്‍ക്കുന്നതാണ് കണ്ടത്. അദ്ദേഹം ചെറിയൊരു ചിരിയുമായി അവിടവിടെ ചുറ്റി നടക്കുന്നുണ്ടായിരുന്നു. പതിവ് പോലെ പശൂനെ കറക്കുകയോ ഗേറ്റ്‌ നന്നാക്കുകയോ ചാല് കീറുകയോ ഒന്നുമില്ല. ഞങ്ങള് ചോദിച്ചു:

" അപ്പച്ചനെന്തിനാ ചിരിക്കുന്നെ ?" "അപ്പച്ചനെന്തിനാ പുതിയ ഉടുപ്പ് ഇട്ടിരിക്കുന്നേ ?" "അമ്മച്ചീ, അപ്പച്ചന് എന്നാ പറ്റി ?"


"നിങ്ങടപ്പച്ചന്‍ വലിയ കാശുകാരനായി മക്കളെ" അമ്മച്ചി പറഞ്ഞു: "അപ്പച്ചന് അമ്പതിനായിരം ഡോളര്‍ ലോട്ടറിയടിച്ചു"


ആദ്യം ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പിന്നെ ഞങ്ങള്‍ ഓടി നടക്കാനും ചിരിക്കാനും അപ്പച്ചനേം അമ്മച്ചിയേം കേട്ടിപ്പിടിക്കാനും തുടങ്ങി. " നമ്മുക്ക് ഇനി ഷൂസും ബാഗും മേടിക്കാം" ഞങ്ങള്‍ പറഞ്ഞു :" പുതിയ ഉടുപ്പും നീന്തല്‍ക്കുപ്പായവും നല്ല ആപ്പിളും പിയര്‍ പഴവും മേടിക്കാം".
അപ്പോള്‍ അപ്പച്ചന്‍ പറഞ്ഞത് എന്താണെന്ന് അറിയാമോ ? അപ്പച്ചന്‍ പറഞ്ഞു : "അമ്മച്ചിയ്ക്ക് ഒരു പുതിയ കാറ് മേടിക്കാം". ഇത് ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. കുറച്ച് നേരം ഞങ്ങള്‍ അനക്കമില്ലാതായി. പിന്നെ വീണ്ടും ബഹളവും ചിരിയും തുടങ്ങി. അതിനിടെ അമ്മച്ചിയെ ആരോ തട്ടിമറിച്ചിട്ടു.

അങ്ങനെ അമ്മച്ചിക്ക് പുതിയ കാറ് മേടിച്ചു. തിളങ്ങുന്ന ഒരു പച്ച ഷെവര്‍ലെ കാറ്. അപ്പച്ചന്‍ പുതിയൊരു തൊഴുത്ത് പണിയിപ്പിച്ചു. എല്ലാ സൌകര്യങ്ങളും ഉള്ളത്. ഞങ്ങള്‍ക്കെല്ലാം പുതിയ ഉടുപ്പും ബാഗും നീന്തല്‍ക്കുപ്പായവും എല്ലാം കിട്ടി. ഞങ്ങള്‍ സ്കൂളിലേയ്ക്ക് വലിയ ആഡംബര ലഞ്ചുകള്‍ കൊണ്ട് പോകാന്‍ തുടങ്ങി. ത്രികോണാകൃതിയില്‍ മുറിച്ച സാന്‍ഡ വിച്ചും നല്ല ആപ്പിളും പിയറും വാഴപ്പഴവും ഒക്കെ .


ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം വലിയ മാറ്റം വന്നിരുന്നു. ഞങ്ങള്‍ വലിയ ആരൊക്കെയോ ആണെന്ന് ഞങ്ങള്‍ വിചാരിച്ചു തുടങ്ങി. ഞങ്ങള്‍ കാശിനു വേണ്ടി അപ്പച്ചന്‍റെയടുക്കല്‍ ചിണുങ്ങാനും മറ്റും തുടങ്ങി. എല്ലാ ആഴ്ചയും ഞങ്ങള്‍ സിനിമ കാണിക്കാന്‍ വേണ്ടി അമ്മച്ചിയെ ഇളക്കിത്തുടങ്ങും. അമ്മച്ചി തളര്‍ന്നിരിക്കുകയാണ് എങ്കില്‍ ടാക്സി പിടിക്കും. ഞങ്ങള്‍ക്ക് ഒന്നാംതരം കിടക്ക വിരികളും പിയാനോയും എല്ലാം കിട്ടി.


പഴയ കാറോ? ഞങ്ങള്‍ അത് അപ്പച്ചനെക്കൊണ്ട് ആക്രിക്കടയില്‍ കൊടുപ്പിച്ചു. ഞങ്ങള്‍ക്ക് അത് കാണുകയേ വേണ്ടായിരുന്നു. അത് കൊണ്ട് പോയപ്പോള്‍ ഞങ്ങളെല്ലാം ആഹ്ലാദിച്ചു. അമ്മച്ചി ഒഴികെ. അമ്മച്ചി അത് കാണാന്‍ വയ്യാതെ അകത്ത് തന്നെയിരുന്നു. പക്ഷെ ഞങ്ങള്‍ അത് കൊണ്ട് പോകുന്നത് നോക്കി നിന്ന് ആഹ്ലാദിച്ചു.

ഞങ്ങളെല്ലാം ശരിക്കും മാറിയിരുന്നു. പക്ഷെ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. അമ്മച്ചി ഒട്ടും മാറിയില്ല. അപ്പച്ചനും മാറിയില്ല. അമ്മച്ചിയ്ക്ക് പുതിയ കാറ് കിട്ടിയെന്നത് സത്യം തന്നെ. രണ്ട് ജോഡി പുതിയ ഉടുപ്പുകളും. അപ്പച്ചന് പാല് കറക്കാനുള്ള പുതിയ ഷെഡും ട്രാക്ടറും കിട്ടി. ഫാമിലേയ്ക്ക് മറ്റ് ചില ഉപകരണങ്ങളും. പക്ഷെ അപ്പച്ചനും അമ്മച്ചിയും മാറിയില്ല. അവര്‍ എപ്പോഴും ഒരു പോലായിരുന്നു.

അമ്മച്ചി എല്ലാ ബുധനാഴ്ചയും പതിവ് പോലെ ഷോപ്പിംഗിന് പോയി. . ഒറ്റയ്ക്ക് എല്ലാം വാങ്ങുന്നത് പകരം അവര്‍ തന്‍റെ കൂട്ടുകാരികളെയും ബന്ധുക്കളെയും ഒപ്പം കൂട്ടി. ഒരല്‍പം നേരത്തെ ഇറങ്ങണം എന്നേയുണ്ടായിരുന്നുള്ളൂ. വഴിയില്‍ നിര്‍ത്തി എല്ലാവരെയും കേറ്റണ്ടേ? പഴയ ആ തപ്പി വയ്ക്കുന്നതും വഴിയില്‍ നിര്‍ത്തി നാട്ടുകാരെ വണ്ടിയിലേയ്ക്ക് വിളിച്ചു കേറ്റുന്നതും കാണുമ്പോള്‍ ഞങ്ങള്‍ക്ക് എങ്ങനെ കലി വന്നെന്നറിയാമോ?


പുതിയ കാറിന് ബ്രേക്കുണ്ട് എന്ന് അമ്മച്ചി ചിലപ്പോള്‍ മറന്ന് പോകും. പ്രത്യേകിച്ചും സ്കൂള്‍ ബസിനെ കണ്ട പാലത്തിനടുത്ത് ചെല്ലുമ്പോള്‍. അമ്മച്ചി ഹോണ്‍ നീട്ടിയടിക്കാന്‍ തുടങ്ങും. ബസുകാരന്‍ വണ്ടി അരികില്‍ പിടിച്ചിട്ട് അമ്മച്ചിയെ കടത്തി വിടും. അപ്പോള്‍ വണ്ടിയില്‍ തിങ്ങി ഞെരുങ്ങിയിരിക്കുന്ന ഞങ്ങടെ അമ്മായിമാരും അമ്മാവന്മാരും കൂട്ടുകാരും എല്ലാം കൂടി ബസിലിരിക്കുന്ന ഞങ്ങളെ നോക്കി കൈ വീശുകയും ആര്‍പ്പു വിളിക്കുകയും ചെയ്യും ! എന്തൊരു നാണക്കേട് !


വണ്ടിയുടെ ചുറ്റുപാടും എപ്പോഴും കയറുകള്‍ തൂങ്ങിക്കിടക്കുന്നുണ്ടാകും. സഞ്ചികളും സാധനങ്ങളും കൂന്താലിയും മറ്റും തൂക്കിയിടാനായിരുന്നു അത്. ഡിക്കി എപ്പോഴും തുറന്ന് കിടക്കും. കാരണം അടയ്ക്കാന്‍ പറ്റാത്ത വിധം അതിനകത്ത് സാധനങ്ങള്‍ നിറച്ചിരിക്കും. പലപ്പോഴും അതിനുള്ളില്‍ നിന്ന് സാധനങ്ങള്‍ റോഡില്‍ പൊഴിഞ്ഞു വീഴാറുണ്ട്‌. പുതിയ കാറ് ---അതൊരിക്കല്‍ പച്ചയായിരുന്നു. സൂക്ഷിച്ചു നോക്കിയാല്‍ അവിടവിടെയായി ചില പച്ച ഷേഡുകള്‍ അങ്ങുമിങ്ങും കാണാം.

................................

Saturday, August 9, 2025

വിശ്വപ്രസിദ്ധ ഡിറ്റക്ടീവ് കഥകള്‍



മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു പുതിയ പുസ്തകമാണ് “വിശ്വപ്രസിദ്ധ ഡിറ്റക്ടീവ് കഥകള്‍”. എഡിറ്റര്‍ എന്ന നിലയില്‍ കഥകള്‍ സമാഹരിക്കാനും ഡിറ്റക്ടീവ് കഥകളുടെ  ചരിത്രത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും ഒരു പഠനവും ഞാന്‍ എഴുതിയിട്ടുണ്ട്. പരിഭാഷപ്പെടുത്തിയിരിക്കുന്നത് ബി നന്ദകുമാര്‍.

തിരഞ്ഞെടുത്ത കഥകളിലൂടെ Genre ന്‍റെ ചരിത്രം അടയാളപ്പെടുത്തുന്ന  സമാഹാരങ്ങള്‍ ചെയ്യണം എന്ന പദ്ധതിയുണ്ടായിരുന്നു. അങ്ങനെ ഹൊറര്‍ കഥകളുടെ ഒരു തിരഞ്ഞെടുപ്പ് നടത്തിയതായിരുന്നു 2018 ല്‍ പുറത്തിറങ്ങിയ “13 ഹൊറര്‍ കഥകള്‍” എന്ന സമാഹാരം. കുറച്ചു കൂടി വലിയ ഒരു സമാഹാരമായി പ്ലാന്‍ ചെയ്തതാണ് ഇത് എങ്കിലും ഇപ്പോള്‍ പത്ത് കഥകള്‍ ഉള്‍പ്പെടുത്തിയ സമാഹാരമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാന ഇരുപത് വര്‍ഷങ്ങള്‍ മുതല്‍ 1940 വരെയുള്ള കാലഘട്ടം കുറ്റാന്വേഷണ നോവലുകളുടെ വസന്തകാലമായിരുന്നു. ഷെര്‍ലക് ഹോംസിനും ഹെര്‍ക്യൂല്‍ പൊയ്റോയ്ക്കും ലഭിച്ച പ്രശസ്തി ലഭിക്കാതെ പോയ അനേകം കുറ്റാന്വേഷക കഥാപാത്രങ്ങളുണ്ട്. അത്തരം ചില കഥാപാത്രങ്ങളെയും ഒന്നിച്ച് കൊണ്ട് വരാന്‍ ശ്രമിച്ചിട്ടുണ്ട്.


എഡ്ഗര്‍ വാലസിന്‍റെ ത്രില്ലറുകള്‍ പ്രസിദ്ധമാണ്. എന്നാല്‍ അദ്ദേഹം ഒരു കുറ്റാന്വേഷകനെയും സൃഷ്ടിച്ചിട്ടുണ്ട്. അതാണ്‌ ജെ ജി റീഡര്‍ (J G Reeder) റീഡര്‍ കേന്ദ്രകഥാപാത്രമായി വരുന്നൊരു കഥയാണ്‌ നിധി തേടി (The Treasure Hunt)

ജി കെ ചെസ്റ്റര്‍ടന്റെ പ്രസിദ്ധമായ ഫാദര്‍ ബ്രൌണ്‍ കഥ ദൈവത്തിന്‍റെ ചുറ്റിക (Hammer of God)

കുറ്റാന്വേഷണകഥകളുടെ മാതാവ് എന്ന വിളിപ്പേരുള്ള അമേരിക്കന്‍ എഴുത്തുകാരി അന്ന കാതറിന്‍ ഗ്രീന്‍ എഴുതിയ ഒരു അവ്യക്തസൂചന (An Intangible Clue). വയലറ്റ് സ്ട്രേഞ്ച് എന്ന കഥാപാത്രമാണ് ഈ കഥയിലെ കുറ്റാന്വേഷക. ഗ്രീന്‍ എഴുതിയ The Leavenworth Case (1878) എന്ന നോവല്‍ അഗത ക്രിസ്റ്റി ഉള്‍പ്പടെയുള്ളവരുടെ പ്രശംസ നേടിയതാണ്.

Inverted Detective Story അഥവാ Howcatchem എന്ന അറിയപ്പെടുന്ന എഴുത്തുരീതിയുടെ ഉപജ്ഞാതാവായ ആര്‍ ഓസ്റ്റിന്‍ ഫ്രീമാന്‍ എഴുതിയ ഓസ്കാര്‍ ബ്രോഡ്സ്കിയുടെ കേസ്  The Case of Oscar Broadsky എന്ന കഥ, ഇത്തരം കഥ പരിചയപ്പെടാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ്.

കുറ്റാന്വേഷകകഥകളുടെ ആദ്യപ്രയോക്താക്കളില്‍ ഒരാളായ മേരി ഫോര്‍ച്യൂണ്‍ എഴുതിയ ജഡമായി മാറിയ സാക്ഷി ( The Dead Witness)

കുറ്റാന്വേഷണകഥയിലേയ്ക്ക് തിരിയാന്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയലിനെ പ്രേരിപ്പിച്ചത് ജെയിംസ് മക്ഗോവന്‍ എഴുതിയ കഥകളായിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്‍റെ കളഞ്ഞു കിട്ടിയ കാല്‍പ്പാദം ( The Mystery of a Human Leg)

ഇരട്ട നോവലിസ്റ്റുകളായ എല്‍ ടി മീഡ് & റോബര്‍ട്ട് യൂസ്റ്റേസ് എന്നിവര്‍ എഴുതിയ മാഡം സാറ ( Madam Sara)

മാര്‍ട്ടിന്‍ ഹെവിറ്റ് എന്ന കുറ്റാന്വേഷകനെ അവതരിപ്പിച്ച ആര്‍തര്‍ മോറിസണ്‍ എഴുതിയ ലെന്‍റണ്‍ക്രാഫ്റ്റ് മോഷണങ്ങള്‍ The Lentoncroft Robberies.



ഡോറത്തി എല്‍ സെയെഴ്സിന്‍റെ പ്രസിദ്ധ ഡിറ്റക്ടീവ് ലോര്‍ഡ്‌ പീറ്റര്‍ വിംസി കഥാപാത്രമാകുന്ന ചെമ്പുകൈയന്‍റെ ഭയാനകലോകം (The Abominable History of the Man with the Copper Fingers)

എ ഇ ഡബ്ല്യു മേസണ്‍ എഴുതിയ ഇഞ്ചിരാജാവ് (The Ginger King). ഇന്‍സ്പെക്ടര്‍ ഹനോഡ് ആണ് മേസന്‍റെ ഡിറ്റക്ടീവ്.

വിവര്‍ത്തനങ്ങള്‍ ധാരാളം ഇറങ്ങുന്നുണ്ട്. വായനാക്ഷമത അനുസരിച്ചാണ് ആസ്വാദനമിരിക്കുന്നത്. റിവ്യൂ വായിച്ച് പുസ്തകം വാങ്ങുന്ന ചില ആളുകള്‍ അതിന് ശേഷം പഴി പറയാറുണ്ട്. ഭാഷാശൈലി ഒന്ന് പരിചയപ്പെടാന്‍ ചില കഥകളുടെ തുടക്കങ്ങള്‍ Quote ചെയ്യാം:

“ഗ്രാസ് മാര്‍ക്കറ്റിന് പിന്‍മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് ആദ്യം ആ കാല്‍ കണ്ടെത്തിയത്. അത് പേപ്പറില്‍ പൊതിഞ്ഞ നിലയിലായത് കൊണ്ട് അവര്‍ കരുതി ബീഫാണെന്ന്. അത് തനിക്ക് വേണമെന്ന് ഓരോ കുട്ടിയും അവകാശവാദവും ഉന്നയിച്ചു. ആദ്യം കിട്ടിയവന്‍ അതുമായി ഓടി. കുറെ ദൂരം ഓടിയ ശേഷം സുരക്ഷിതമായ സ്ഥലത്തിരുന്ന് തന്റെ വിലപ്പെട്ട സമ്പാദ്യം തുറന്ന് നോക്കുമ്പോഴാണറിയുന്നത് അത് മനുഷ്യന്‍റെ കാല്‍പ്പാദമാണെന്ന്…” (കളഞ്ഞു കിട്ടിയ കാല്‍പാദം--ജെയിംസ് മക്ഗോവന്‍)


“ലണ്ടനില്‍ സൌഹൃദങ്ങള്‍ക്ക് വേണ്ടി മാത്രമായി ഒരു ക്ലബുണ്ട്. ഇഗോട്ടിസ്റ്റ് ക്ലബ് അഥവാ ആത്മപ്രശംസകരുടെ കൂട്ടായ്മയ്ക്ക് വേണ്ടിയുള്ള ക്ലബ്ബ്. കേള്‍ക്കുമ്പോള്‍ വിസ്മയം തോന്നാം. അവിടെ നിങ്ങള്‍ക്ക് തലേദിവസം രാത്രി കാണാന്‍ കഴിഞ്ഞ വിചിത്രസ്വപ്നങ്ങളെക്കുറിച്ചോ എന്ത് തന്നെയാവട്ടെ വിശദമായി, രസകരമായി സംസാരിക്കാം…” (ചെമ്പുകൈയന്റെ ഭയാനകലോകം--ഡോറത്തി എല്‍ സെയെഴ്സ്)


“ഒരു കുന്നിന്റെ മുകളിലാണ് ബോഹന്‍ ബേക്കണ്‍ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. അവിടെ ഉയര്‍ന്ന്‍ കാണുന്ന പള്ളിക്കുരിശ് ദൂരെ നിന്ന് നോക്കിയാല്‍ ഒരു ചെറിയ മലയുടെ കൂര്‍ത്ത അറ്റം പോലെ തോന്നിക്കും. പള്ളിയ്ക്ക് ചുവടെയാണ്‌ കൊല്ലന്റെ ആല. അതിന് തൊട്ടുമുമ്പിലായി ഗ്രാമത്തിലെ ഒരേയൊരു സത്രവും സ്ഥിതി ചെയ്യുന്നു…” (ദൈവത്തിന്റെ ചുറ്റിക--ജി കെ ചെസ്റ്റര്‍ടണ്‍)